Editorial Audio
ഇന്നു ഭരണഘടനാദിനമാണ്. ഇന്ത്യയുടെ ഭരണഘടന ഇത്ര ചർച്ച ചെയ്യപ്പെട്ട മറ്റൊരു കാലമില്ല; അടിയന്തരാവസ്ഥയിലൊഴികെ. പക്ഷേ, കറുത്ത ദിനങ്ങളെന്നു വിളിച്ച് അടിയന്തരാവസ്ഥയെ നാം ചരിത്രത്തിന്റെ സ്ഥിരം ഗുണ്ടാപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ പരോക്ഷമാറ്റത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നു പ്രതിപക്ഷം വിമർശിക്കുന്നത്.
നിരീക്ഷിച്ചാൽ അതിനപ്പുറത്തേക്കും കാര്യങ്ങൾ മാറിയിട്ടുണ്ട്. ഭരണഘടന നമ്മെ സംരക്ഷിച്ചുകൊള്ളും എന്ന വിശ്വാസത്തിൽനിന്ന്, ഭരണഘടനയെ നാം സംരക്ഷിക്കണം എന്ന ഉത്തരവാദിത്വത്തിലേക്കുള്ള മാറ്റം ദൃശ്യമാണ്. ആധുനിക രാഷ്ട്രത്തെ പിന്നോട്ടടിക്കുന്ന ഭരണഘടനാ ഭേദഗതികളെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന ഈ ദശാബ്ദത്തിലെ പൊതുബോധ ഭേദഗതിയാണത്. ജനാധിപത്യം, മതേതരത്വം എന്നീ ഭരണഘടനാ ഉറപ്പുകളെക്കുറിച്ചാണ് ആ ഉത്കണ്ഠ.
ലോകത്തെ ഏറ്റവും മികച്ച ഭരണഘടന ഇതാണെന്ന് അഭിമാനിക്കുന്ന നാം, ഇന്ത്യക്കാർക്ക് അതു തള്ളിക്കളയാനാകില്ല. ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപവത്കരിച്ച ഭരണഘടന, 1949 നവംബർ 26ന് ഭരണഘടനാ നിർമാണസഭ അംഗീകരിച്ചു. അതിന്റെ 76-ാം വാർഷികമാണിന്ന്. നമുക്ക് ഭൂരിപക്ഷ-ന്യൂനപക്ഷ ഭേദമില്ലാതെ പൗരബോധം നൽകിയത് ഈ ഭരണഘടനയാണ്.
ദൗർഭാഗ്യവശാൽ, ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി കാണുന്ന വിചാരധാരകളും സജീവമായി. പണ്ടേ നിലവിലുണ്ടായിരുന്ന മതപരിവർത്തന നിരോധന നിയമങ്ങളും ഗോസംരക്ഷണ നിയമങ്ങളുമൊക്കെ ന്യൂനപക്ഷങ്ങൾക്കെതിരേ അക്രമോത്സുകമായി ഉപയോഗിക്കപ്പെടാൻ തുടങ്ങി. ഇന്ത്യ ഹിന്ദു രാഷ്ട്രവും ഹിന്ദു സമൂഹവുമാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ആവർത്തിച്ചത് കഴിഞ്ഞ ദിവസം ലക്നൗവിലാണ്.
ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊല, കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ആസാം മുഖ്യമന്ത്രി ഹിമന്ത വിശ്വശർമ, ബിജെപി രാജ്യസഭാംഗം സുധാൻഷു ത്രിവേദി തുടങ്ങിയവർ ഭരണഘടനയിലെ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾക്കെതിരേ രംഗത്തെത്തിയവരിൽ ചിലരാണ്.
ഇതിനിടെ, പ്രതിപക്ഷത്തിന്റെ സംശയാസ്പദവും ഉത്തരവാദിത്വമില്ലാത്തതുമായ മതസംഘടനാ ബന്ധങ്ങൾ പ്രതിരോധത്തെ നിർവീര്യമാക്കുകയും ഹിന്ദുത്വയ്ക്ക് ന്യായങ്ങൾ സമ്മാനിക്കുകയും ചെയ്തു. ഭരണഘടനാദിനത്തിലെ അസ്വാസ്ഥ്യജനകമായ കാഴ്ചകളാണിത്. ഹിന്ദുരാഷ്ട്ര സങ്കൽപ്പത്തിന് സമാന്തരമായി വിവിധ മതമൗലികവാദ സംഘടനകൾ കൊണ്ടുനടക്കുന്ന ഇസ്ലാമികരാഷ്ട്ര സങ്കൽപ്പവും ഭയപ്പെടുത്തുന്നതാണ്.
ഇന്നലെ പ്രമുഖ മുസ്ലിം മാനേജ്മെന്റിനു കീഴിലുള്ള പത്രത്തിൽ വന്ന ‘ജമാ അത്തെ ഇസ്ലാമിയുടെ ധൃതരാഷ്ട്രാലിംഗനം’ എന്ന ലേഖനത്തിൽ പറയുന്നത്, ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രസങ്കല്പ്പവും മതേതര രാഷ്ട്രീയവും ഒരേ പാത്രത്തില് വേവുമെന്നു തോന്നുന്നില്ലെന്നാണ്. ഈ മതരാഷ്ട്ര നിലപാടിന്റെ അപകടത്തെക്കുറിച്ചു ബോധവത്കരണം നടത്തിവരികയാണ് ഇവിടത്തെ സുന്നി മുസ്ലിംകളെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.
നാലു വോട്ടിനുവേണ്ടി വെൽഫെയർ, പിഡിപി തുടങ്ങിയ പാർട്ടികളുടെയും സംഘടനകളുടെയും തോളിൽ കൈയിടുന്നവർ മറുകൈയിൽ ഭരണഘടന പിടിക്കുന്നതിനോളം നിന്ദാപരമായി മറ്റെന്തുണ്ട്? കഴിഞ്ഞ ഓഗസ്റ്റിൽ, എറണാകുളം ഗവണ്മെന്റ് ലോ കോളജിന്റെ 150-ാം വാര്ഷികാഘോഷത്തിൽ ജസ്റ്റീസ് ചെലമേശ്വർ പറഞ്ഞത് ഓർമിക്കാം: “സോഷ്യലിസം, മതേതരത്വം എന്നിവ ഭരണഘടനയുടെ ആമുഖത്തിലുണ്ടോ ഇല്ലയോ എന്നതല്ല, അവ എന്തിനു മാറ്റുന്നു എന്നതാണ് വിഷയം.
സ്വാതന്ത്ര്യസമരകാലത്തെ ചർച്ചയുടെ തുടർച്ചയായിരുന്നു അത്. പുതിയ ചരിത്രം രചിക്കാൻ ശ്രമിക്കുമ്പോഴാണ് ഈ വാക്കുകൾ ഒഴിവാക്കാൻ തോന്നുന്നത്. കടലാസിലെഴുതിയ രേഖയായിട്ടല്ല, ജാലിയൻവാലാ ബാഗിലെ രക്തസാക്ഷികളുടെ രക്തത്താൽ കുറിച്ച രേഖയായിട്ടാണ് ഭരണഘടനയെ മനസിലാക്കേണ്ടത്.”
ഭരണകൂട വിമർശനങ്ങളെ രാജ്യദ്രോഹമായി മനസിലാക്കാൻ മാത്രം ശേഷിയുള്ള സമൂഹമാധ്യമ മണ്ഡൂകങ്ങളും ഇതു മനസിലാക്കിയിരുന്നെങ്കിൽ! ഭരണഘടനയെ സംരക്ഷിക്കാൻ നാമെന്തു ചെയ്യണമെന്നു ചോദിച്ചാൽ, അതിന്റെ അന്തഃസത്ത മനസിലാക്കുക എന്നതാണ് ഉത്തരം. കീശയിലല്ല, ഹൃദയത്തിലാണ് ഭരണഘടന വയ്ക്കേണ്ടത്.
ഭരണഘടനയുടെ അടിസ്ഥാനശിലയെ പാർലമെന്റിനും തൊടാനാകില്ലെന്ന കേശവാനന്ദഭാരതി കേസിലെ സുപ്രീംകോടതി വിധി നിഷ്ക്രിയതയെ പ്രോത്സാഹിപ്പിക്കരുത്. മത-വംശീയ രാഷ്ട്രവാദം ഫാസിസത്തിന്റെ അമ്മയുടെ പ്രച്ഛന്നവേഷമാണെന്നു വിദ്യാലയങ്ങളിലും പുറത്തും പഠിപ്പിക്കണം.
ലോകത്തെല്ലായിടത്തും പരാജയപ്പെട്ട മതരാഷ്ട്രത്തിന്റെ പേറ്റുനോവ് കാത്തിരിക്കുന്നവർ ദാരിദ്ര്യ നിർമാർജനം, ദളിത്-ആദിവാസി-സ്ത്രീ ശക്തീകരണം, ശാസ്ത്രപുരോഗതി, അടിസ്ഥാന വികസനങ്ങൾ, സുരക്ഷിത നാട്, നിഷ്പക്ഷ ഭരണഘടനാ സ്ഥാപനങ്ങൾ തുടങ്ങിയ പരിഷ്കൃത ജനാധിപത്യ-മതേതര വളർച്ചകളുടെ ദുർമരണമാണ് ആവശ്യപ്പെടുന്നത്.
ഡോ. ബി.ആർ. അംബേദ്കർ പറഞ്ഞതുപോലെ, നാം ആത്യന്തികമായി ഇന്ത്യക്കാരാണ്. നമുക്കു ചർച്ച ചെയ്യാനും കൈകോർത്തു പരിഹരിക്കാനും നീറുന്ന പ്രശ്നങ്ങളുണ്ടെന്നിരിക്കേ, മതരാഷ്ട്രീയത്തെ അസ്പൃശ്യമായി കാണണം. മറ്റുള്ളവരുടേതല്ല, ആദ്യം നമ്മുടെ കണ്ണു തുറക്കാം; ഇന്നുതന്നെ.
Tags : editorial