Editorial Audio
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതിയിൽനിന്നു കായികവിനോദ ലൈസൻസുള്ള ഷൂട്ടർമാരെ ഒഴിവാക്കിക്കൊണ്ട് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഉത്തരവിറക്കിയിട്ടുണ്ട്. വിള സംരക്ഷണത്തിനോ സ്വയരക്ഷയ്ക്കോ ഉള്ള തോക്ക് ലൈസൻസുകാർ കുറവായതിനാലാണ് കാട്ടുപന്നികളെ വെടിവയ്ക്കാൻ മറ്റു ഷൂട്ടർമാരെ അനുവദിച്ചിരുന്നത്.
അതുകൊണ്ട് ചെറിയ തോതിലെങ്കിലും കാട്ടുപന്നിശല്യം കുറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ അനിശ്ചിതത്വത്തിലായത്. സ്വാഭാവികമായും കാട്ടുപന്നികൾ പെരുകുകയും, സ്വയരക്ഷാമാർഗങ്ങളുള്ള വനം ഉദ്യോഗസ്ഥർ ഒഴികെയുള്ളവരുടെ ജീവനും കൃഷിക്കും സ്വത്തിനും ഭീഷണിയാകുകയും ചെയ്യും. വനംവകുപ്പിനെ നിലയ്ക്കു നിർത്താൻ ഈ സർക്കാരിനു ശേഷിയില്ലെന്നറിയാം. അതുകൊണ്ട്, തോക്കോ അന്പോ വില്ലോ ബീഡിപ്പടക്കമോ എന്തുപയോഗിച്ചാലും വേണ്ടില്ല മനുഷ്യരെ കൊലയ്ക്കു കൊടുക്കരുത്.
2020ലാണ് കാർഷികവിളകൾക്ക് കേടുപാടുകൾ വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ സർക്കാർ വനം വകുപ്പിന് അധികാരം നൽകിയത്. ഒരു ഗുണവുമുണ്ടായില്ല. 2022 മേയിൽ പന്നികളെ കൊല്ലുന്നതിനുള്ള അധികാരം തദ്ദേശ സ്വയംഭരണ മേധാവികൾക്കും നൽകി പുതിയ ഉത്തരവിറക്കി. വനംവകുപ്പിന്റെ കഴിവില്ലായ്മയ്ക്ക് അതോടെ നേരിയതോതിലെങ്കിലും പരിഹാരമായി.
2020 മുതൽ വനം വകുപ്പ് ഏകദേശം 2,500 കാട്ടുപന്നികളെയാണു കൊന്നൊടുക്കിയതെങ്കിൽ 2022 മേയ് മാസത്തിനും 2025 ഡിസംബറിനും ഇടയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 5,000ത്തിലധികം കാട്ടുപന്നികളെ കൊന്നൊടുക്കി. യാഥാർഥ്യം ഇതായിരിക്കേയാണ് പുതിയ നീക്കങ്ങളുണ്ടാകുന്നത്. ഇടുക്കി കളക്ടറുടെ ഒരുപദേശമാണ് വനംവകുപ്പിന്റെ പുതിയ ഉത്തരവിനു കാരണമെന്നാണ് സൂചന.
കായകവിനോദത്തിന് അനുവദിച്ചിട്ടുള്ള തോക്ക് ലൈസൻസുള്ളവർക്ക് കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുവാദംനൽകുന്നുണ്ടെന്ന കണ്ടുപിടിത്തം നടത്തിയ കളക്ടർ വനംവകുപ്പിന് കത്തുനൽകിയത്രേ. ലൈസൻസിംഗ് അഥോറിറ്റിയിൽനിന്ന് അനുവാദം വാങ്ങി മാത്രമേ ഇത് അനുവദിക്കാവൂ എന്നും സർക്കാർ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ആവശ്യം. വന്യജീവി ആക്രമണങ്ങളിൽനിന്നു മനുഷ്യരെ രക്ഷിക്കാൻ തോറ്റന്പിയ വനം വകുപ്പ് ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിച്ചു.
ഫെബ്രുവരി അഞ്ചിന് ഉത്തരവിറങ്ങി. ഇതനുസരിച്ച്, ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായി പരിഗണിച്ചിട്ടുള്ള തദ്ദേശസ്ഥാപന മേധാവികൾ വെടിവയ്ക്കാൻ അനുമതിനൽകുന്നതിനുമുൻപ്, ലൈസൻസിന്റെ വിഭാഗവും സ്വഭാവവും സംബന്ധിച്ച് ജില്ലാ ലൈസൻസിംഗ് അഥോറിറ്റിയിൽനിന്ന് അനുമതി വാങ്ങണം. ചുരുക്കത്തിൽ തെല്ല് ആശ്വാസമായിരുന്ന ഉത്തരവ് അട്ടിമറിച്ചിരിക്കുന്നു. പാവം വനം മന്ത്രിയെ പഴിക്കുന്നില്ല. അദ്ദേഹം ഇതൊന്നും അറിഞ്ഞിരിക്കാൻ ഇടയില്ല!
ഏകദേശം 250 പേർക്കാണ് നിലവിൽ സംസ്ഥാനത്ത് കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതിയുള്ളത്. ഇതിൽ നൂറിലേറെയും കായികവിനോദ ആവശ്യത്തിനു ലൈസൻസെടുത്തവരാണ്. വിളസംരക്ഷണത്തിനോ സ്വയരക്ഷയ്ക്കോ തോക്ക് ലൈസൻസുള്ള ബാക്കിയുള്ളവരിലേറെയും വയോധികരുമാണ്. അതുകൊണ്ട് കായികാവശ്യത്തിനുള്ള ലൈസൻസുകാരെ ഒഴിവാക്കിയാൽ കാട്ടുപന്നികളെ വെടിവയ്ക്കാൻ ആളുണ്ടാകില്ല.
തങ്ങളെയും കുടുംബാംഗങ്ങളെയുമൊന്നും വന്യജീവികൾ ആക്രമിക്കില്ലെന്ന വെണ്ണപ്പാളി സുരക്ഷിതബോധമാണ് ഈ ഉദ്യോഗസ്ഥ-ജനപ്രതിനിധി പ്രഭുവർഗത്തെ ജനവിരുദ്ധരാക്കിയത്. പരിശീലനം ലഭിച്ച ഷൂട്ടർമാരെ കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇപ്പോൾതന്നെ പെടാപ്പാടു പെടുന്പോൾ ഉള്ളവരെ തന്നെ ഒഴിവാക്കുന്നത് സ്ഥിതി ഗുരുതരമാക്കും. ആരോടു പറയാനാണ്!
കേരളത്തിന്റെ വനാതിർത്തികളിൽ മാത്രമല്ല നഗരങ്ങളിലേക്കുവരെ വന്യജീവികൾ കടന്നുകയറി. മനുഷ്യർ വോട്ടുകൊടുത്തു ജയിപ്പിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളും പ്രതിപക്ഷവുമൊക്കെ ഒറ്റക്കെട്ടായി മൃഗപക്ഷത്താണ്. 1972ൽ കോൺഗ്രസ് കൊണ്ടുവന്ന ഒരു കാടൻ നിയമവും, പരിസ്ഥിതിയും മൃഗസ്നേഹവും ഉപജീവനമാർഗമോ ഫാഷനോ ആക്കിയവരും ചേർന്നാണ് കാർഷികമേഖലയെ മുടിപ്പിച്ചത്.
വന്യജീവി ആക്രമണങ്ങളിൽ ഇരകളാകുന്ന പാവങ്ങൾക്ക് ഇത്തരം നിയമനിർമാണങ്ങളിലും നടത്തിപ്പിലും പങ്കില്ല. തങ്ങൾക്കൊപ്പം നിൽക്കുമെന്നു കരുതി തെരഞ്ഞെടുത്ത ജനപ്രതിനിധികൾ ചതിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായെങ്കിലും സർക്കാർ പ്രതികരിക്കണം. അല്ലെങ്കിൽ വോട്ട് തോക്കാകും. അക്രമകാരികളായ പന്നികളിൽനിന്നു മാറ്റി പാവപ്പെട്ട മനുഷ്യർക്കുനേരേ വനംവകുപ്പ് ചൂണ്ടിയിരിക്കുന്ന തോക്ക് പിൻവലിച്ചേ തീരൂ. വനാതിർത്തികളിലെ മനുഷ്യരെയും കർഷകരെയും ഒരുവിധത്തിലും ജീവിക്കാൻ അനുവദിക്കില്ലെന്നു വാശിപിടിക്കരുത്.
Tags : Editorial deepika Editorial