Editorial Audio
പടയപ്പ എന്ന കാട്ടാന മൂന്നാറിൽ കൊലവിളി നടത്തുകയാണ്. ശനിയാഴ്ച ടൂറിസ്റ്റ് ബസിന്റെ ചില്ലുകൾ തകർത്തു. കാറ് നാമാവശേഷമാക്കി. യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച രാത്രി കടലാര്‍ എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനില്‍ കറുപ്പുസ്വാമിയുടെ ഓട്ടോ തകര്‍ത്തു. ഭാഗ്യത്തിനു കൊല്ലപ്പെട്ടില്ല. ആന മടങ്ങിക്കഴിയുന്പോൾ വനംവകുപ്പുകാരെത്തും. കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി ഇതാണ്. മൂന്നാറിലെ കാര്യമെടുത്താൽ കഴിഞ്ഞ മൂന്നു വർഷമായി പടയപ്പയെന്ന കാട്ടാന നാട്ടുകാരുടെയും ലോകമെങ്ങുനിന്നുമുള്ള സഞ്ചാരികളുടെയും ജീവനു ഭീഷണിയായി നൂറുകണക്കിന് ആക്രമണങ്ങൾ നടത്തി. സർക്കാരും അതിന്റെ ഭാഗമായൊരു വനംവകുപ്പുമുണ്ട്. സത്യത്തിൽ ഈ വിധി നാം തെരഞ്ഞെടുത്തതല്ലേ?
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പടയപ്പ നാല്പതു വാഹനങ്ങളെങ്കിലും ആക്രമിച്ചു. നിർത്തിയിട്ടിരുന്നവയാണ് ആദ്യമൊക്കെ ആക്രമിക്കപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളെയും ആക്രമിക്കാൻ തുടങ്ങിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസും ലോറിയും മുതല്‍ ടൂറിസ്റ്റ് ബസുകള്‍ വരെ ആക്രമണത്തിനിരയായി. ബസിനുള്ളിലേക്കു തുമ്പിക്കൈ ഇട്ട് യാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ച സംഭവങ്ങളുണ്ടായി. മുന്‍പൊക്കെ വലിയ വാഹനങ്ങൾ ഹോൺ മുഴക്കിയാൽ ആന ഭയന്നു പിന്മാറുമായിരുന്നു. ഇപ്പോൾ അതും ഫലിക്കുന്നില്ല. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, രാജമല എന്നിവിടങ്ങളിൽ 60 കടകൾ പലപ്പോഴായി തകർത്തു. ഭക്ഷണവസ്തുക്കള്‍ എടുക്കാനാണ് കടകൾ തകർക്കുന്നത്. റേഷന്‍കടകള്‍ തകര്‍ക്കുന്നതും പതിവായി. ലോക്കാടിലെ റേഷന്‍കട പടയപ്പ രണ്ടുതവണ തകർത്തു. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കട ഇടയ്ക്കിടെ തകർക്കുന്നതിലുള്ളതാണ്. രാത്രിയിൽ ആശുപത്രിയിലേക്കു പോകാനിറങ്ങിയ മൂന്നാര്‍ കന്നിമല സ്വദേശികളായ ഭാരതിയും അമ്മയും ഭർത്താവും സുഹൃത്തും രക്ഷപ്പെട്ടത് അവർക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല. 40 കുട്ടികളുമായെത്തിയ സ്കൂൾബസ് ആക്രമിച്ചത് 2024 നവംബര്‍ 28നാണ്. ജനവാസ മേഖലകളില്‍ ചുറ്റിത്തിരിയുന്ന പടയപ്പയും ഒറ്റക്കൊമ്പനും കൊമ്പുകോര്‍ത്ത് പോരടിച്ചതും ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. മൂന്നാറിനെ കാത്തിരിക്കുന്നത് ദുരന്തമാണ്.
കേരളത്തിന്റെ പരന്പരാഗത ശൈലിയനുസരിച്ച് ഇത്തരം നൂറ് ആക്രമണങ്ങളുണ്ടായാലും സർക്കാരിനെ ബാധിക്കില്ല. വൻദുരന്തമുണ്ടായാൽ ഒന്നനങ്ങും. അതുവരെ ജനങ്ങൾ മരണമുനന്പിൽ കഴിയേണ്ടിവരും. വനംവകുപ്പിൽ ആർക്കുമില്ല വിശ്വാസം. നിരീക്ഷണം നടത്തുന്നുണ്ടെന്ന മറുപടിയിലൊതുങ്ങും ഉത്തരവാദിത്വം. പടയപ്പയെ നിരീക്ഷിക്കാൻ തന്നെ രണ്ടു ദ്രുതകർമ സംഘങ്ങളുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചാണ് നിരീക്ഷണം. ദിവസവും പടയപ്പ സഞ്ചരിക്കുന്നത് മുപ്പതു മുതല്‍ അറുപതു വരെ കിലോമീറ്ററാണ്. ഉദ്യോഗസ്ഥർ ഒപ്പമെത്തില്ല. എത്തിയിട്ടും വലിയ കാര്യമൊന്നുമില്ല. മുന്നറിയിപ്പു നൽകി ആനയെ കാടു കയറ്റിയേക്കാം. പക്ഷേ, മിക്കവാറും ആന ജനത്തെ ആക്രമിച്ചപ്പോഴൊന്നും മുന്നറിയിപ്പുമില്ല, ആനയെ ഓടിക്കാനാളുമില്ല, വനംവകുപ്പുമില്ല, സർക്കാരുമില്ല.
വന്യജീവികൾ ജനത്തെ കൊന്നൊടുക്കുന്പോൾ മനുഷ്യ-വന്യജീവി സംഘർഷത്തിൽ മനുഷ്യർ കൊല്ലപ്പെട്ടെന്നാകും വിശേഷണം. എന്തു സംഘർഷം? ആരും വെല്ലുവിളിക്കാതെ ഏകപക്ഷീയമായി ആക്രമിക്കുന്ന വന്യജീവി മനുഷ്യരെ കൊന്നൊടുക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചാൽ മാത്രം തിരിച്ചു വെടിവയ്ക്കും. നിസഹായരായ സാധാരണക്കാർ എന്തു ചെയ്യും? കേന്ദ്രത്തിനായാലും സംസ്ഥാനത്തിനായാലും ഒരുത്തരവുമില്ല. ഉന്നതങ്ങളിൽ വാഴുന്ന മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മൃഗസ്നേഹവ്യാപാരികൾക്കും കവിതയെഴുത്തുകാർക്കും വന്യജീവികളെ പേടിക്കാനുമില്ല. ഒന്നര പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 1,508 പേരാണ്. 394 പേർ കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത്, കടുവ തുടങ്ങിയ വന്യജീവികളുടെ ആക്രമണത്തിലും 1,114 പേർ പാമ്പുകടിയേറ്റുമാണ് കൊല്ലപ്പെട്ടത്. ഏതു സർക്കാർ വന്നാലും ഒരു കാര്യവുമില്ലെന്ന നിരാശ ജനങ്ങളെ ബാധിച്ചു. ഏതാനും മൃഗസ്നേഹി തീവ്രവാദികളും പ്രതിബദ്ധതയില്ലാത്ത ജനപ്രതിനിധികളും കാലഹരണപ്പെട്ട നിയമങ്ങളും ഒരു രാജ്യത്തെ ഇതുപോലെ നശിപ്പിക്കുന്ന കാട്ടുനീതി ലോകത്ത് മറ്റൊരു രാജ്യത്തുമില്ല. ജനവാസകേന്ദ്രങ്ങളിൽ ആനയിറങ്ങിയെന്നു പറഞ്ഞാൽ, മൃഗസ്നേഹി വയറ്റിപ്പിഴപ്പുകാർ പറയും അതു പണ്ട് ആനത്താരയായിരുന്നു, കാടായിരുന്നു എന്നൊക്കെ. ഒരിക്കൽ കാടായിരുന്നിടത്താണ് അവരുൾപ്പെടെ സുഖിച്ചുവാഴുന്നതെന്ന് ആരോടു പറയാൻ!
ഭീഷണിയായാൽ ദേശീയ മൃഗങ്ങളെപ്പോലും കൊന്നൊടുക്കുന്ന ലോകത്ത്, ദരിദ്രരും ദളിതരും കർഷകരുമായ ഇന്ത്യക്കാർ മാത്രം വന്യജീവികളുടെ ഇരകളായി ജീവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. 1972ലെ വനം-വന്യജീവി നിയമം എന്ന ലൈസൻസ് അറബിക്കടലിൽ എറിയുവോളം ഈ രാജ്യം രക്ഷപ്പെടില്ല. മനുഷ്യർക്കുള്ള ആ മരണവാറണ്ടു പടച്ചവരുടെ കൊച്ചുമക്കൾക്കും അതു ദിവ്യപ്രമാണമാണ്. ഒരു പ്രതിപക്ഷവും ജനപക്ഷത്തല്ല. മൂന്നാറിലെയും അവിടെയെത്തുന്നവരുടെയും ജീവൻ അവരുടെ മാത്രം ഉത്തരവാദിത്വമാണെന്നു തിരിച്ചറിയുക. ജാഗ്രതൈ! മൂന്നാറിൽ പടയപ്പയുണ്ട്, സർക്കാരും.
Tags : Deepika Editorial