Editorial Audio
സുപ്രീംകോടതിവിധി ഉണ്ടായിട്ടും, ഭിന്നശേഷി സംവരണത്തിന്റെ പേരിൽ രണ്ടു വർഷത്തോളം 20,000 അധ്യാപകരുടെ നിയമനം മുടക്കിയ സർക്കാർ ഒരു ചർച്ചയുമില്ലാതെ നിന്ന നിൽപ്പിൽ ബാറുകളുടെ സമയം നീട്ടിയിരിക്കുന്നു. ഈ സർക്കാരിന്റെ മുൻഗണനാ ക്രമങ്ങൾ ജനവിരുദ്ധമാണെന്നു തോന്നിക്കുന്ന നടപടി. ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുന്പോൾ 29 ബാറുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോഴുള്ളത് 884. മുക്കിനും മൂലയിലും അനുവദിച്ച ബാറുകളിൽ ഇനി നേരത്തേ കുടി തുടങ്ങാമെന്നു മാത്രമല്ല, വീട്ടിൽ പോകാതെ വെളുക്കുവോളം കുടിച്ചു മദിക്കുകയുമാവാം. വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ബാറുകളുടെ സമയമനുസരിച്ച് മറ്റുള്ളവയുടേതും ഏകീകരിച്ചതാണെന്നാണ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്. അങ്ങനെയാണെങ്കിൽ പഞ്ചനക്ഷത്ര ബാറുകളിൽ ഇപ്പോൾ വെളുപ്പിനു മൂന്നുവരെയാക്കിയിരിക്കുന്ന സമയവും കുറച്ചുകഴിയുന്പോൾ ഏകീകരിക്കാമല്ലോ. കോടതിവിധിയുണ്ടായിട്ടും 20,000 അധ്യാപകരുടെ കാര്യത്തിൽ നടത്തില്ലെന്ന് ഇന്നലെവരെ വാശിപിടിച്ച ഏകീകരണമാണിത്. മദ്യപർക്കല്ല, ഈ സർക്കാരിന്റെ മദ്യാസക്തിക്കാണ് ആദ്യം ചികിത്സ വേണ്ടത്.
പുതിയ വിജ്ഞാപനം അനുസരിച്ച്, ബാറുകൾക്ക് രാവിലെയും രാത്രിയും ഓരോ മണിക്കൂർ അധികം പ്രവർത്തിക്കാം. രാവിലെ 11 മുതൽ രാത്രി 11 വരെ ആയിരുന്ന പ്രവർത്തനസമയമാണ് രാവിലെ 10 മുതൽ രാത്രി 12 വരെയായി നീട്ടിയത്. മുന്‍പ്, ടൂറിസം മേഖലകളിൽ മാത്രമായിരുന്നു ബാറുകൾ രാത്രി 12 വരെ പ്രവർത്തിച്ചിരുന്നത്. അഞ്ചു ലക്ഷം രൂപ അധികം നൽകിയാൽ, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകൾക്ക് ഇനി പുലർച്ചെ മൂന്നുവരെ പ്രവർത്തിക്കാം. 2025 സെപ്റ്റംബറിൽ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നൽകിയ അപേക്ഷയിലാണ് അഞ്ചു മാസത്തിനകം മുഖ്യമന്ത്രിയുടെ അനുമതിയോടെ നികുതിവകുപ്പ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ഫയൽ നീക്കം വൈകിയില്ലായിരുന്നെങ്കിൽ ഒക്ടോബറിൽ തന്നെ വിജ്ഞാപനം പുറത്തുവരുമായിരുന്നുവെന്നാണ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്. കഴിഞ്ഞദിവസം വീണ്ടും പരിഗണനയ്ക്കെടുത്ത സമയംനീട്ടലിൽ വെറും 50 മണിക്കൂറിനകം തീരുമാനമെടുത്തു. ഭിന്നശേഷി സംവരണസീറ്റുകൾ ഒഴിച്ചിട്ടശേഷം മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകാമെന്ന എൻഎസ്എസ് കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഒന്നര വർഷത്തിനുശേഷം ക്രൈസ്തവ മാനേജ്മെന്റുകൾ ആവശ്യപ്പെട്ടപ്പോൾ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞത്, മതവും ജാതിയും നോക്കി വിരട്ടാന്‍ നോക്കേണ്ടെന്നാണ്. സുപ്രീംകോടതി പറഞ്ഞിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്താതിരുന്ന ഏകീകരണമാണ് നൊടിയിടയിൽ മദ്യശാലകളിൽ നടത്തിയിരിക്കുന്നത്.
മദ്യനിരോധനമല്ല, വർജനമാണ് ലക്ഷ്യമെന്നു പറഞ്ഞവർ ഇപ്പോൾ നടത്തുന്നത് മദ്യവ്യാപനമാണ്. മാനദണ്ഡങ്ങള്‍ പാലിച്ചാൽ അപേക്ഷിക്കുന്നവര്‍ക്കെല്ലാം ബാര്‍ അനുവദിക്കും. മദ്യശാലകൾ തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങളുടെ മുൻകൂർ അനുമതി വേണ്ടെന്ന് 2017ൽ തീരുമാനിച്ചതിലൂടെ മദ്യമൊഴുക്കിയെന്നു മാത്രമല്ല, അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കുകയും ചെയ്തു. തീരുമാനം എക്സൈസ് വകുപ്പിന്റേതാക്കി. അങ്ങനെ ബാറുകളുടെ എണ്ണം പെരുകി. എലപ്പുള്ളി മദ്യനിർമാണ പദ്ധതിയിൽനിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നാണ് മന്ത്രി എം.ബി. രാജേഷ് ആണയിട്ടിരിക്കുന്നത്. പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ കൂട്ടായ തീരുമാനമാണ് എടുത്തതെന്നും മറ്റു സംസ്ഥാനങ്ങളിലെ സമയദൈർഘ്യം കേരളത്തിലേക്കാൾ കൂടുതലാണെന്നുമാണ് മന്ത്രിയുടെ വാദം. മദ്യത്തിലും മയക്കുമരുന്നിലും ജനസംഖ്യാനുപാതികമായി നോക്കിയാൽ രാജ്യത്തെ ഇതര സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലുള്ള കേരളത്തിന്റെ മന്ത്രിയാണ് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത ഇത്തരം താരതമ്യം നടത്തുന്നത്. മയക്കുമരുന്നിന്റെ നിരോധനം നീക്കി എല്ലായിടത്തും ലഭ്യമാക്കിയാൽ പിന്നെയാർക്കും മയക്കുമരുന്നിനോടു താത്പര്യമുണ്ടാകില്ലെന്ന്, ആരോടും ഉത്തരവാദിത്വമില്ലാത്ത സമൂഹമാധ്യമ വായാടികൾ പറയാറുണ്ട്. പണമുണ്ടാക്കാൻവേണ്ടിയുള്ള മദ്യക്കച്ചവടം ഇടതു സർക്കാരിനെ അത്തരം വികല മാനസികാവസ്ഥയിലേക്കെത്തിച്ചിരിക്കുകയാണ്.
മൂന്നോ നാലോ ദിവസം മുന്‍പാണ്, കണ്ണൂരിൽ മദ്യലഹരിയിൽ മകൻ കസേരയോടെ എടുത്തു മുറ്റത്തെറിഞ്ഞ അമ്മ മരിച്ചത്. അതേസമയത്താണ്, പത്തനംതിട്ട കൂടലിൽ അഞ്ചു വയസുള്ള മകളെ മദ്യപിച്ചെത്തിയ പിതാവ് കനാലിലെറിഞ്ഞത്. കഴിഞ്ഞ ജൂലൈയിലാണ് അമ്പലപ്പുഴയില്‍ മദ്യപിച്ചെത്തിയ മകൻ അമ്മയെ ക്രൂരമായി മർദിച്ചു കൊന്നത്. ഓഗസ്റ്റിൽ, എറണാകുളം അത്താണിയിൽ മദ്യപിച്ചെത്തിയ യുവാവ് പെട്രോൾ പന്പിൽവച്ചു ഫോൺ കാണാതായതിനു സ്വന്തം ബൈക്കിനു തീയിട്ടു. താമരശേരിയിൽ റോഡിന്റെ മധ്യത്തിലിരുന്നു മദ്യപിച്ച രണ്ടുപേർ, ഹോൺ മുഴക്കിയ ലോറി ഡ്രൈവറെ ഭീഷണിപ്പെടുത്തിയിട്ടു മൂന്നു ദിവസമേ ആയിട്ടുള്ളൂ. ഇത്തരം നിരവധി സംഭവങ്ങളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. ഇനിയതു പുലരുവോളം തുടരും. മിക്ക സ്റ്റാർ ഹോട്ടലുകൾക്കും പുറത്ത് വിലക്കുറവിന്റെ വിൽപനകേന്ദ്രങ്ങളുണ്ട്. വെളുക്കുവോളം മദ്യപിക്കാനാഗ്രഹിക്കുന്നവർ അതും കാത്തിരിക്കുകയാണ്. സംസ്ഥാനത്തു പലയിടത്തും രാത്രി 10നുശേഷം മദ്യപാനികളുടെയും ക്രമസമാധാന പ്രശ്നത്തിന്റെയും പേരിൽ തട്ടുകടകൾ അനുവദിക്കാത്ത നാട്ടിലാണ് 12 വരെ മദ്യശാലകൾ അനുവദിച്ചിരിക്കുന്നത്.
കേരളത്തെ മദ്യത്തിലും മയക്കുമരുന്നിലും മുക്കിയ സർക്കാർ പുതിയ വിജ്ഞാപനം പിൻവലിക്കണം. തകർന്ന ക്രമസമാധാനത്തിന്റെ പ്രധാന കാരണം വ്യാപകമായ ലഹരിയാണ്. മാരകമായ ആരോഗ്യപ്രശ്നങ്ങളും കുടുംബത്തകർച്ചയും അക്രമങ്ങളും പതിവായി. കൂടുതൽ ലാഭം കാത്തിരിക്കുന്ന മദ്യക്കച്ചവടക്കാരും മദ്യനികുതിയെ സാന്പത്തികസ്ഥിതിയുടെ നട്ടെല്ലാക്കിയ സർക്കാരും ഇനിയുമിനിയും മദ്യപിക്കണമെന്നാഗ്രഹിക്കുന്ന ലഹരിയടിമകളും മാത്രം കൊതിക്കുന്ന സൗഭാഗ്യമാണ് ഇപ്പോൾ നടപ്പായിരിക്കുന്നത്. ഇതു ജനദ്രോഹമാണ്. കേരളത്തെ മയക്കിക്കിടത്തി കൊള്ളയടിക്കാനുള്ള ഔദ്യോഗിക ശ്രമം.
Tags : Deepika Editorial