Editorial Audio
ദേശീയഗാനത്തിനു തുല്യമായ ബഹുമാനവും നിയമസംരക്ഷണവും വന്ദേമാതരത്തിനും കൊടുക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ ഗൗരവത്തിൽ പരിഗണിക്കുകയാണെന്നു റിപ്പോർട്ടുകളുണ്ട്. പക്ഷേ, ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും ഉൾപ്പെടെ രാജ്യത്തെ എല്ലാ മനുഷ്യർക്കും തുല്യനീതിയും വർഗീയ-സവർണ കുറ്റവാളികളിൽനിന്നു സംരക്ഷണവും നൽകുന്നതിനെക്കുറിച്ച് ഒരു ചർച്ചയുമില്ല.
ലോകത്തെ മൂന്നാമത്തെ സാന്പത്തികശക്തിയാകാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുന്ന രാജ്യം പുറന്പോക്കുകളിൽ നരകിക്കുന്ന ലക്ഷക്കണക്കിനു ദരിദ്രർ എന്തുകൊണ്ടാണ് അവിടെത്തന്നെ തുടരുന്നതെന്നു ചിന്തിക്കുന്നില്ല. വന്ദേഭാരതുകൾ അഭിമാനമാണ്. പക്ഷേ, പാളങ്ങളോടു ചേർന്നൊഴുകുന്ന പുഴുവരിക്കുന്ന കരിന്പുഴകൾ, ഓടകൾ, മാലിന്യക്കുന്നുകൾ, ചേരികൾ, കരിപുരണ്ട ജീവിതങ്ങൾ, വന്ദേഭാരത് കടന്നുപോകാൻ പിടിച്ചിട്ടിരിക്കുന്ന ദക്ഷിണേന്ത്യയിലേക്കുള്ള തീവണ്ടികളിലെ ലക്ഷക്കണക്കിനു തൊഴിലഭയാർഥികൾ... ഒന്നും അഭിമാനമല്ല. ഇന്ന് 77-ാമതു റിപ്പബ്ലിക് ദിനമാണ്. മതം, ജാതി, ദേശഭക്തി, ദേശദ്രോഹ മാനദണ്ഡങ്ങൾ... പരിക്കേറ്റ റിപ്പബ്ലിക്കിനെ പരിഗണിക്കുന്നില്ല.
റിപ്പബ്ലിക് ദിനം എന്നാൽ, ഭരണഘടന നിലവിൽ വന്ന ദിവസം എന്നാണ് അർഥം. 1948ലാണ് ഭരണഘടനാ നിർമാണസഭ ഭരണഘടനയുടെ കരട് അവതരിപ്പിച്ചത്. ചർച്ചകൾക്കൊടുവിൽ 1949 നവംബർ 26ന് അന്തിമ അംഗീകാരമായി. 1950 ജനുവരി 24ന് ഭരണഘടനാ നിർമാണസഭ ഒപ്പുവയ്ക്കുകയും 26ന് പ്രാബല്യത്തിൽ വരികയും ചെയ്തു. ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ തയാറാക്കിയ ഭരണഘടനയുടെ, പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എഴുതിയ ആമുഖത്തിൽ അതിന്റെ ആത്മാവുണ്ട്.
സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും വീടുകളിലുംപോലും വീണ്ടും പ്രദർശിപ്പിക്കേണ്ടിയിരിക്കുന്ന ആ ദേശീയോദ്ഗ്രഥന വാക്യങ്ങൾ ഈ മുഖപ്രസംഗത്തിന്റെ ലക്ഷ്യത്തെയും ശക്തിപ്പെടുത്തട്ടെ. വഴി പിഴച്ചെങ്കിൽ, തിരുത്താൻ പ്രേരകമാകട്ടെ. “ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യാനും അതിലെ പൗരന്മാർക്കെല്ലാം: സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും; ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമത്വവും; സംപ്രാപ്തമാക്കാനും; അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലർത്താനും; സഗൗരവം തീരുമാനിച്ചിരിക്കയാൽ; നമ്മുടെ ഭരണഘടനാ നിർമാണസഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.”
ഇന്ത്യയിലെ ജനങ്ങളായ നാം ഒന്നിച്ചായിരുന്നു ഈ രാജ്യത്തെ നിർവചിക്കേണ്ടിയിരുന്നത്. ഒന്നിച്ചു ചിന്തിക്കുകയും കഠിനാധ്വാനം ചെയ്യുകയും ഒന്നിച്ചാനന്ദിക്കുകയും ചെയ്യണമായിരുന്നു. അതിപ്പോൾ സംഭവിക്കുന്നില്ല. കുറെ മനുഷ്യർ വർഗീയതയുടെയും അമിത ദേശീയതയുടെയും ഉന്മാദികളായി മാറുന്പോൾ മറ്റൊരു വിഭാഗം, അനുദിനം കൂടുതൽ നിരാശയിലേക്കും ഭയത്തിലേക്കും കൂപ്പുകുത്തുകയാണ്. വർഗീയവത്കരിക്കപ്പെട്ട പോലീസ് വർഗീയവാദികളേക്കാൾ അപകടകാരികളായി. ഇതിന്റെ പേരിൽ ഉന്നതതല യോഗങ്ങളൊന്നും സർക്കാരുകൾ വിളിച്ചുചേർത്തിട്ടില്ല.
പക്ഷേ, ജനുവരി ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത ഉന്നതല യോഗം, വന്ദേമാതരം പാടുന്നതുമായി ബന്ധപ്പെട്ട് ചട്ടങ്ങളും നിർദേശങ്ങളും ആവിഷ്കരിക്കുന്ന കാര്യം ചർച്ച ചെയ്തെന്നാണ് റിപ്പോർട്ടുകൾ. ദേശീയ ചിഹ്നങ്ങളോടുള്ള അനാദരവ് തടയുന്ന 1971ലെ നിയമം അനുസരിച്ച്, ദേശീയഗാനത്തെ അപമാനിക്കുന്നവർക്കു നൽകുന്ന ശിക്ഷകൾ വന്ദേമാതരത്തിന്റെ കാര്യത്തിലും നടപ്പാക്കാനാണത്രേ തീരുമാനം. മാനദണ്ഡങ്ങൾ പാലിച്ച് അച്ചടക്കത്തോടെ നിശ്ചലരായിനിന്ന്, ബാല്യം മുതൽ ആയിരക്കണക്കിനു ദേശീയഗാനമാലപിച്ചവരെ ഭിന്നിപ്പിക്കാൻ കഴിയുമെങ്കിൽ, ദേശീയതയുടെ ആത്മാവ് പരാജയപ്പെട്ടെന്നല്ല, വിദ്വേഷത്തിന്റെ ദുരാത്മാവ് വാതിൽക്കലോളം എത്തിയെന്നാണ് സൂചന. അതു ചരിത്രത്തെയും വർത്തമാനത്തെയും വക്രീകരിക്കുന്നു.
സാന്പത്തിക അസമത്വം, പട്ടിണി, തൊഴിലില്ലായ്മ, പണപ്പെരുപ്പം, ഹിംസ തുടങ്ങിയവയെ തമസ്കരിക്കുന്നു. ഭക്ഷണശീലത്തിൽ കൈകടത്തുന്നു. ഒഡീഷയിലെ കോരാപുട് ജില്ലയിൽ റിപ്പബ്ലിക് ദിനത്തിൽ മാംസഭക്ഷണം വിലക്കിക്കൊണ്ട് ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് നടുക്കമുളവാക്കുന്നതാണ്. അച്ചടക്കത്തിന്റെ പേരു പറഞ്ഞാണ് മാംസഭക്ഷണം വിലക്കിയിരിക്കുന്നത്. ഇന്ന് ജില്ലയിൽ മാംസം, ചിക്കൻ, മത്സ്യം, മുട്ട തുടങ്ങിവയൊന്നും വിൽക്കാൻ പാടില്ലെന്നാണ് ജില്ലാ കളക്ടർ മനോജ് സത്യവാൻ മഹാജൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഉത്തരവ് കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തഹസിൽദാർമാർക്കും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാർക്കും എക്സിക്യൂട്ടീവ് ഓഫീസർമാർക്കും അദ്ദേഹം നിർദേശം നൽകിയിട്ടുമുണ്ട്.
ബഹിരാകാശസഞ്ചാരിയായ ഇന്ത്യൻ വംശജ സുനിത വില്യംസ് കഴിഞ്ഞദിവസം, കേരള സാഹിത്യോത്സവത്തിൽ പങ്കെടുത്ത് കോഴിക്കോട്ട് പറഞ്ഞ വാക്കുകൾ പുതിയതല്ല. പക്ഷേ, ഈ റിപ്പബ്ലിക് ദിനത്തിൽ പ്രസക്തമാണ്. “ബഹിരാകാശത്തുനിന്നു നോക്കുമ്പോൾ നാം രാജ്യങ്ങളെ കാണില്ല; മറിച്ച് നമ്മൾ താമസിക്കുന്ന ഒരൊറ്റ ഇടമേ കാണൂ. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും സമുദ്രത്തിലെ മത്സ്യങ്ങളും എല്ലാം ഉള്ള ഇടം. നമ്മൾ ശ്വസിക്കുന്ന വായു ഒന്നാണ്, കുടിക്കുന്ന വെള്ളവും ഒന്നാണ്. ഒരൊറ്റ ഗ്രഹത്തിൽ ഒരുമിച്ചാണു കഴിയുന്നത്.
എന്നിട്ടും എന്തിനാണ് കലഹിക്കുന്നതെന്നും പരസ്പരം എതിർക്കുന്നതെന്നും ആലോചിക്കുമ്പോൾ പ്രയാസമാണ്. നാം സഹവർത്തിത്വത്തോടെ കഴിയേണ്ടവരാണ്.” എന്തിനാണു കലഹിക്കുന്നതെന്ന സുനിതയെ പ്രയാസപ്പെടുത്തുന്ന ചോദ്യത്തിന് ഒരുത്തരമുണ്ട്; അധികാര രാഷ്ട്രീയം. അത് ഒരു ഗ്രഹത്തിലെ മാത്രമല്ല, ഒരു രാജ്യത്തിലെയും പഞ്ചായത്തിലെയും മനുഷ്യരെ ഭിന്നിപ്പിക്കും. അപരൻ നമ്മുടെ വെള്ളം കുടിക്കുകയും നമ്മുടെ വായു ശ്വസിക്കുകയും ചെയ്യുന്നുവെന്ന് അതു നുണ പറയും. കൃത്രിമ ശത്രുക്കളെയും ദേശബോധത്തെയും ഉണ്ടാക്കും. തിരിച്ചറിവിനുള്ള റിപ്പബ്ലിക് ദിനമാണിന്ന്.
അതിവേഗം മാറുന്ന റിപ്പബ്ലിക്കിൽ പരന്പരാഗത ദൗത്യങ്ങളല്ല പ്രതിപക്ഷത്തിനുണ്ടാകേണ്ടത്. പ്രക്ഷോഭങ്ങളിൽനിന്നു നിയമപോരാട്ടങ്ങളിലേക്കു മാറേണ്ട കാലത്ത് രണ്ടുമല്ലാത്ത പ്രസ്താവനാ രാഷ്ട്രീയം പ്രയോജനപ്പെടില്ല. തെരഞ്ഞെടുപ്പ് വിദഗ്ധരേക്കാൾ, സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ജ്ഞാനികളെ ആവശ്യമായ കാലമാണിത്. ദേശീയത, മതം, ജാതി, വംശം, വർണം തുടങ്ങിയവയുടെ തീവ്ര പതിപ്പുകളുമായെത്തുന്നവരോട് അനുസരണക്കേടു കാണിക്കണം. അതിനുള്ള ഊർജം നിറച്ച ഭരണഘടനയെ ഇന്നു വായിച്ചടയ്ക്കരുത്. നാളെയുടെ ആയുധമാക്കണം. ഭൂമിയിൽനിന്നു ബഹിരാകാശത്തേക്കു നോക്കൂ; നക്ഷത്രങ്ങൾക്കൊപ്പം മനുഷ്യനിർമിത ബഹിരാകാശനിലയവും ശാന്തമായിരിക്കുന്നു; വെറുപ്പിന്റെ ഒരു തരിയുമില്ല കാണാൻ.
Tags : Editorial deepika Editorial