Editorial Audio
ഉറക്കം നടിക്കുന്നവരെ ഉണർത്താനുള്ള ഭഗീരഥ പ്രയത്നത്തിലാണ് കേരളത്തിലെ നെൽകർഷകർ. അതവരുടെ ദിനചര്യയുടെ ഭാഗമായിക്കഴിഞ്ഞു. കേന്ദ്രത്തെ പഴി പറയുന്ന സംസ്ഥാന സർക്കാർ. നെല്ലുത്പാദനം കൂടുന്നത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് കേന്ദ്രസർക്കാർ. അതുകൊണ്ട് സംഭരണവിലയ്ക്ക് സംസ്ഥാന വിഹിതം നല്കേണ്ടപോലും! അതിനിടയിൽ പരസ്പരം കുത്തുന്ന കൃഷിവകുപ്പും ഭക്ഷ്യവകുപ്പും.
സർക്കാർ ഉദ്യോഗസ്ഥരും മില്ലുടമകളും ഇടനിലക്കാരുമെല്ലാമായി ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന അവിശുദ്ധ ബന്ധങ്ങൾ. ഇതിൽനിന്നെല്ലാം നേട്ടം കൊയ്ത് ഗൂഢമായി ചിരിക്കുന്ന മില്ലുടമകൾക്കും ഇടനിലക്കാർക്കും മുന്നിൽ പകച്ചുനിൽക്കുന്ന കർഷകരുടെ ദയനീയ മുഖങ്ങൾ... കേരളത്തിലെ നെല്ലറകൾ നെൽകൃഷിയുടെ ശവക്കല്ലറകളാകാൻ അധിക കാലം വേണ്ടിവരില്ല.
നെല്ലുസംഭരണത്തിൽ കേന്ദ്രം നിശ്ചയിച്ച താങ്ങുവിലയ്ക്കു പുറമെ സംസ്ഥാനം നല്കുന്ന പ്രോത്സാഹനവിഹിതം നിർത്തലാക്കണമെന്ന കേന്ദ്രസർക്കാരിന്റെ തിട്ടൂരമാണ് നെൽകർഷകനു കിട്ടിയ ഏറ്റവും ഒടുവിലത്തെ ഇരുട്ടടി. നിർദേശം അംഗീകരിക്കില്ലെന്ന് സംസ്ഥാന മന്ത്രിമാരായ പി. പ്രസാദും ജി.ആർ. അനിലും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കർഷകരുടെ നെഞ്ചിടിപ്പ് കുറയുന്നില്ല. കാരണം, അവർക്ക് കൃഷി രാഷ്ട്രീയക്കളിയുടെ ഭാഗമല്ല; അവരുടെ ജീവനും ജീവിതവുമാണ്.
ഇത്തവണത്തെ പുഞ്ചകൃഷി മുതലാണ് സംഭരണ താങ്ങുവില 28.20 രൂപയിൽനിന്ന് 30 ആക്കി ഉയർത്തിയത്. കേന്ദ്രം നല്കുന്ന 23.69 രൂപയുട കൂടെ സംസ്ഥാന വിഹിതമായി 6.31 രൂപകൂടി ചേർത്താണിതു നല്കുന്നത്. ഈ സംസ്ഥാന വിഹിതത്തിനു നേരേയാണിപ്പോൾ കേന്ദ്രം വാളോങ്ങിയിരിക്കുന്നത്. കേവലം 23.69 രൂപയാണ് കിട്ടുന്നതെങ്കിൽ കൃഷി ഉപേക്ഷിക്കുക മാത്രമാണ് മുന്നിലുള്ള വഴിയെന്ന് കർഷകർ തൊഴുകൈകളോടെ പറയുന്നു.
2009ൽ കേന്ദ്രവിഹിതം 9.50 രൂപയും സംസ്ഥാന വിഹിതം 2.50 രൂപയുമായിരുന്നു. തുടർന്ന് കേന്ദ്രവിഹിതം ആനുപാതികമായി വർധിപ്പിച്ചുവന്നു. എന്നാൽ, 2019-20 മുതൽ കേന്ദ്രം കൂട്ടുന്നതിന് ആനുപാതികമായി സംസ്ഥാന വിഹിതം കുറച്ചുകൊണ്ടുവന്നു. കേന്ദ്രം വർധിപ്പിച്ചതിനൊപ്പം സംസ്ഥാന വിഹിതവും വർധിപ്പിച്ചിരുന്നെങ്കിൽ ഇപ്പോൾ ഒരു കിലോയ്ക്ക് 14.34 രൂപ കിട്ടേണ്ടതായിരുന്നു. മൊത്തം 38.03 രൂപയെങ്കിലും കിട്ടുമായിരുന്നു എന്നു ചുരുക്കം. ഇപ്പോഴിതാ ഉള്ളതുപോലും നല്കേണ്ടെന്നു പറയുമ്പോൾ നെൽകർഷകർ ആത്മഹത്യാമുനമ്പിലാണ്.
ഒരേക്കറിൽ 20 ക്വിന്റൽ നെല്ല് ലഭിച്ചാൽ കർഷകർക്ക് ഇപ്പോഴത്തെ കണക്കിൽ കിട്ടുന്നത് 60,000 രൂപയാണ്. ഒരേക്കറിലെ കൃഷിക്ക് ഉണ്ടാകാവുന്ന ചെലവ് 35,000 മുതൽ 45,000രൂപ വരെയും. ഫലത്തിൽ അവർക്കു കിട്ടുന്നത് 15,000 രൂപ മുതൽ 25,000 രൂപ വരെ. ആറുമാസത്തെ അധ്വാനത്തിന്റെയും പലവിധത്തിലുള്ള ആധിയുടെയും പ്രതിഫലമാണിതെന്നോർക്കണം. ഈ സമൂഹത്തിനുവേണ്ടിയാണ് അവരുടെ കഷ്ടപ്പാടെന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ട്. ഏതെങ്കിലും തരത്തിൽ കൃഷിനാശം നേരിട്ടാൽ ഈ കഷ്ടപ്പാടെല്ലാം വെറുതെയാവുകയും ചെയ്യും. പാട്ടക്കർഷകരാണെങ്കിൽ ദുരിതം പിന്നെയും കൂടും.
സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് പല തടസങ്ങളും കർഷകർ നേരിടുന്നുണ്ട്. പാടശേഖരത്തിലെ വെള്ളം വറ്റിക്കൽ തൊട്ട് ഇതു തുടങ്ങുന്നു. പല വിചിത്ര നിയമങ്ങളും കർഷകർക്കു നേരേ ഇളിച്ചുകാട്ടുന്നുണ്ട്. വേണ്ടസമയത്ത് വളം കിട്ടില്ല, കൊയ്ത്തുയന്ത്രം കിട്ടില്ല, കൊയ്തുകഴിഞ്ഞാൽ സംഭരിക്കാൻ കാലതാമസം, സംഭരിക്കുന്ന നെല്ലിന്റെ വില സമയത്ത് കിട്ടില്ല എന്നൊക്കെയുള്ള കാര്യങ്ങൾ പറഞ്ഞുപറഞ്ഞ് പഴകിയതാണ്.
ഈ മാസം 25ഓടെ കൊയ്ത്തു നടക്കേണ്ട കുട്ടനാട്ടിലെ പല പാടങ്ങളിലും സർക്കാർ തലത്തിലുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുപോലുമില്ലെന്നാണ് കർഷകർ പറയുന്നത്. കൊയ്ത്തുയന്ത്രങ്ങളുടെ വാടകക്കാര്യത്തിലാണെങ്കിൽ ഇടനിലക്കാരുടെ ചൂഷണം തടയാൻ നടപടിയൊന്നുമില്ല. മില്ലുകാരുടെ കിഴിവാണെങ്കിൽ ഇപ്പോൾ അവകാശംപോലെയാണ്. നെല്ലിന്റെ ചുമട്ടുകൂലി മറ്റൊന്നിനുമില്ലാത്തവിധം കൂടുതലാണ്. വാരുകൂലിയുമായി ബന്ധപ്പെട്ട് തലവേദനയൊഴിഞ്ഞ നേരമില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് ‘സഹായിച്ചതു മൂലം’ കഴിഞ്ഞ നവംബർ വരെ സംഭരിച്ച നെല്ലിന്റെ പണം കർഷകർക്കു കിട്ടി. പക്ഷേ, അതിനുശേഷം കൊടുത്തതിന്റെ തുക പലർക്കും ഇതുവരെ ലഭിച്ചിട്ടില്ല. അവരുടെ പണം ഒരു രൂപപോലും പലിശ കിട്ടാതെ ബാങ്കിൽ കിടക്കുമ്പോൾ, കൃഷി നടത്താൻ പണയം വച്ച സ്വർണം പുതുക്കിവയ്ക്കാൻ നെട്ടോട്ടമോടുന്ന അവസ്ഥ ഗീർവാണം വിളമ്പുന്ന ഭരണാധികാരികൾ കാണുന്നില്ല. ഇതെല്ലാം കാണുമ്പോൾ ഉറക്കം നടിക്കുന്നവർ എന്നല്ലാതെ ഭരണാധികാരികളെ എന്തു വിശേഷിപ്പിക്കാൻ?
വിളവിനനുസരിച്ചുള്ള സബ്സിഡി എന്ന രീതി വേണമെന്നാണ് കർഷകരുടെ ആവശ്യം. വിളവു കുറഞ്ഞാൽ കൂടുതൽ സഹായം കിട്ടണം. അതുപോലെ എല്ലാ കർഷകർക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുകയും വേണം. മില്ലുടമകളുടെ കർഷകവിരുദ്ധമായ നിലപാടിനു മുന്നിൽ മുട്ടുകുത്തുന്ന സർക്കാർ നയം മാറിയേ തീരൂ. നെല്ല് സംഭരിക്കാനുള്ള ഗോഡൗണുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾപോലുമില്ലെന്നു കാണുമ്പോൾ കൃഷിയെന്ന തൊഴിലിനോടുള്ള മനോഭാവം വ്യക്തമാണ്. പരസ്പരം പഴിചാരി കർഷകരെ ത്രിശങ്കുവിലാക്കുന്ന കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ ആരുടെ പക്ഷത്താണ് എന്ന സംശയം ബാക്കി.
നിയമസഭാ തെരഞ്ഞെടുപ്പാണു വരുന്നത്. കർഷകസ്നേഹവുമായി തൊഴുകൈകളും മുഖംനിറയെ ചിരിയുമായി ഭൈമീകാമുകരെത്തും. നെല്ലുത്പാദനത്തിൽ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യം എന്നൊക്കെയുള്ള ഹാസ്യ കഥാപ്രസംഗങ്ങൾ ഏറെ കേൾക്കേണ്ടിവരും. അവരോട് കണക്കു ചോദിക്കാൻ ആരുണ്ട് എന്നതാണ് കാലം കാത്തിരിക്കുന്ന ചോദ്യം.
Tags : Editorial deepika Editorial