ബുലാവായോ: അണ്ടർ19 ലോകകപ്പ് സൂപ്പർ സിക്സിലെ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. സിംബാബ്വേയ്ക്കെതിരെ 204 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 353 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ സിംബാബ്വേ 148 റൺസിന് പുറത്തായി.
സ്കോർ: ഇന്ത്യ 352/8 സിംബാബ്വേ 148 (37.4). കൂറ്റൻ വിജയ ലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്വെയ്ക്ക് തകർച്ചയോടെയായിരുന്നു തുടക്കം. 24 റൺസിനിടെ ടീമിന് മൂന്നുവിക്കറ്റുകൾ നഷ്ടമായി. 62 റണ്‍സെടുത്ത ലീറോയ് ചിവൗലയ്ക്ക് മാത്രമാണ് സിംബാബ്വെ നിരയില്‍ പിടിച്ചുനില്ക്കാന് സാധിച്ചത്.
കിയാന് ബ്ലിഗ്നോട്ട് (37), തതേന്ദ് ചിമുഗോരോ (29) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഒരു ഘട്ടത്തില്‍ നാലിന് 142 റണ്‍സെന്ന നിലയില്‍ ആയിരുന്ന സിംബാബ്വെയ്ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കേവലം ആറ് റണ്‍സിനിടെ നഷ്ടമാവുകയായിരുന്നു.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഉദ്ധവ് മോഹന്‍, ആയുഷ് മാത്രെ എന്നിവരാണ് സിംബാബ്വെയെ തകര്‍ത്തത്. നേരത്തേ ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്കായി വിഹാൻ മൽഹോത്രയുടെ (109) സെഞ്ചുറിയും ഓപ്പണര്‍ വൈഭവ് സൂര്യവംശി (52) അഭിഗ്യാന്‍ കുണ്ടു (61) എന്നിവരുടെ അര്‍ധസെഞ്ചുറിയും നേടി.