അഹമ്മദാബാദ്: അഭിഷേക് ശർമയ്ക്കു പകരം ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ടിൽ സഞ്ജു സാംസനെ ഓപ്പണറാക്കാൻ ഇന്ത്യൻ ടീം മാനേജ്മെന്റ് ധൈര്യം കാണിക്കുമോ..? ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി സഞ്ജുവിനെ ലോകകപ്പിനുള്ള 15 അംഗ ടീമിൽ ഉൾപ്പെടുത്തിയ ബിസിസിഐ തീരുമാനിച്ചാൽ ഇതും സംഭവിക്കും.
ഐസിസി ട്വന്റി-20 ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമനാണ് അഭിഷേക് ശർമ. ആ തലക്കനവുമായി എത്തിയെങ്കിലും ലോകകപ്പ് ഗ്രൂപ്പ് എയിൽ കളിച്ച മൂന്നു കളിയിലും പൂജ്യത്തിനു പുറത്തായ നാണക്കേടിന്റെ റിക്കാർഡിലാണ് അഭിഷേക്.
സഞ്ജു സാംസൺ കളിച്ചത് ഒരു മത്സരത്തിൽ മാത്രം. അഭിഷേക് ശർമ ഉദരസംബന്ധ പ്രശ്നമായി പുറത്തിരുന്നപ്പോൾ നമീബിയയ്ക്ക് എതിരേയായിരുന്നു സഞ്ജു കളിച്ചത്.
ഈ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ സഞ്ജുവും അഭിഷേകും നേരിട്ടത് എട്ട് പന്തുകൾ മാത്രം. എട്ട് പന്ത് നേരിട്ട സഞ്ജു 22 റൺസ് നേടിയപ്പോൾ അഭിഷേക് മൂന്നു തവണ പൂജ്യത്തിനു പുറത്തായി.
സഞ്ജു നമീബിയയ്ക്ക് എതിരേ എട്ട് പന്തിൽ മൂന്നു സിക്സും ഒരു ഫോറും അടക്കം 22 റൺസ് നേടി. 275 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. എന്നാൽ, അഭിഷേക് അമേരിക്കയ്ക്ക് എതിരേ നേരിട്ട ആദ്യ പന്തിൽ പൂജ്യത്തിനു പുറത്ത്.
പാക്കിസ്ഥാന് എതിരേ നാലു പന്തിലും ഇന്നലെ നെതർലൻഡ്സിന് എതിരേ മൂന്നു പന്തിലും അക്കൗണ്ട് തുറക്കാതെ മടങ്ങി.