മാന്നാർ: തദ്ദേശ തെരഞ്ഞെടുപ്പിൽ മാന്നാർ, ബുധനൂർ, ചെന്നിത്തല പഞ്ചായത്തുകൾ ത്രിശങ്കുവിൽ. ഈ മൂന്നു പഞ്ചായത്തുകളിലും ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതാണ് ഭരണത്ത ത്രിശങ്കുവിലാക്കുന്നത്. മാന്നാറിൽ 19 അംഗ ഭരണസമതിയിൽ എട്ടു സീറ്റു നേടിയ സിപിഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്.
അതിനാൽ തന്നെ ഭരണത്തിലേറുമെങ്കിലും പദ്ധതി നിർവഹണത്തിലും മറ്റും പ്രതിപക്ഷ നിലപാടുകൾ നിർണായകമാകും.
ഇവിടെ യുഡിഎഫ് 6 ആറും ബിജെപി അഞ്ചും സീറ്റുകളോടെ ശക്തമായ പ്രതിപക്ഷമായി ഭരണസമിതിക്ക് തലവേദനയായി മാറും. കഴിഞ്ഞതവണ യുഡിഎഫിൽനിന്നും ഒരംഗത്തെ അടർത്തിയെടുത്ത് അട്ടിമറിയിലൂടെ ഭരണത്തിലേറിയ സിപിഎമ്മിനൊപ്പം കേരള കോൺഗ്രസ് (എം) അംഗവും ഉണ്ടായിരുന്നു. ഇക്കുറി എൽഡിഎഫിൽ സിപിഎം അംഗങ്ങൾ മാത്രമാണ് വിജയിച്ചെത്തിയത്.
അതിനാൽ പ്രസിഡന്റും വൈസ് പ്രസിഡന്റും സിപിഎം തന്നെ കൈയാളാനാണ് സാധ്യത. വൈസ് പ്രസിഡന്റ് വനിതയായിരിക്കും. ചെന്നിത്തലയിലും ബുധനൂരിലും ഏഴ് സീറ്റുകൾ വീതം നേടി ബിജെപി മേൽക്കൈ നേടിയെങ്കിലും ഭരണത്തിലേറുമോയെന്ന് കണ്ടറിയണം.
ചെന്നിത്തലയിലും ബുധനൂരിലും സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച് വിജയിച്ച വിമതർ ഭരണസമിതിയിൽ നിർണായക ശക്തികളാകും.
സ്വന്തം വാർഡിലെ സ്ഥാനാർഥി നിർണയത്തിൽ കൂടിയാലോചന നടത്താത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽനിന്നു രാജിവച്ച പഞ്ചായത്തംഗവും ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡ ന്റുമായിരുന്ന ഷിബു കിളിയമ്മൻ തറയിലാണ് ചെന്നിത്തലയിൽ വിമതനായി മൽസരിച്ചത്.
ചെന്നിത്തലയിൽ സംവരണ സീറ്റായ 12-ാം വാർഡിൽ സിപിഎം പിന്തുണയോടെ സ്വതന്ത്രനായി മൽസരിച്ച് 51 വോട്ടിന് കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ് ഷിബു വിജയിച്ചത്. എൻഡിഎ- ഏഴ് എൽഡിഎഫ് - ഏഴ്, കോൺഗ്രസ് - അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില.
കഴിഞ്ഞതവണ ഒട്ടേറെ രാഷ്ട്രീയ നാടകങ്ങൾക്ക് വേദിയായ ചെന്നിത്തലയിൽ കോൺഗ്രസ് പിന്തുണയോടെയായിരുന്നു സിപിഎം നേതൃത്വത്തിൽ ഭരണം നടത്തിയിരുന്നത്. ഇത്തവണയും അതാവർത്തിക്കാനാണ് സാധ്യത.
ബുധനൂർ പഞ്ചായത്തിൽ 15ൽ ഏഴു സീറ്റു നേടി ബിജെപി വലിയ ഒറ്റക്കക്ഷിയാണ്. എൽഡിഎഫ് -അഞ്ച്, യുഡിഎഫ്-രണ്ട് സ്വതന്ത്രൻ-ഒന്ന് എന്ന രീതിയിലാണ് കക്ഷിനില. സിപിഎം സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് എണ്ണയ്ക്കാട് സൗത്ത് 11-ാം വാർഡിൽ സ്വതന്ത്രനായി മത്സരിച്ച് സിപിഎം സ്ഥാനാർഥിയെ 36 വോട്ടിന് തോല്പിച്ച് അട്ടിമറി വിജയം നേടിയ ആർ. സുരേന്ദ്രനെ അനുനയിപ്പിച്ച് കൂടെ നിർത്തി കോൺഗ്രസ് പിന്തുണ യോടെ ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നത്. കഴിഞ്ഞതവണ 14 ൽ ഒമ്പത് സീറ്റ് നേടി എൽഡിഎഫ് ആയിരുന്നു ഭരണം. അഞ്ചു സീറ്റ് നേടി ബിജെപി പ്രതിപക്ഷത്തുമായിരുന്നു.
ബിജെപി ഭരണത്തിലെത്താതിരിക്കാൻ കോൺഗ്രസ് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.