തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേയുള്ള സിബിഐ അന്വേഷണ ശിപാർശ സംബന്ധിച്ച ഫയൽ ഇന്നലെ ചേർന്ന മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നില്ല.
പ്രളയത്തിൽ എല്ലാം നഷ്ടമായ പറവൂർ മണ്ഡലത്തിലുള്ളവർക്ക് വിദേശത്തു നിന്നു പണം കണ്ടെത്തി പുനരധിവാസം നടപ്പാക്കിയ പുനർജനി പദ്ധതി നടത്തിപ്പിലെ ക്രമക്കേട് സംബന്ധിച്ച വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണത്തിനു വിടാൻ ശിപാർശ ചെയ്തിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ശിപാർശ പരിഗണിക്കുമെന്നു വ്യാപക പ്രചാരണമുണ്ടായിരുന്നു.
എന്നാൽ, ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിൽ ഒന്നും പറഞ്ഞില്ല. പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണം സംബന്ധിച്ച് മന്ത്രിമാരും ഒന്നും ചോദിച്ചതുമില്ല.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ എത്താൻ ഓരോ വകുപ്പുകളും നടപ്പാക്കേണ്ട വികസന പദ്ധതികൾ വേഗത്തിൽ പ്രായോഗിക തലത്തിൽ എത്തിക്കണമെന്ന നിർദേശം മുഖ്യമന്ത്രി ആവർത്തിച്ചു.
മാർച്ച് ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ സാധ്യതയുള്ള സാഹചര്യത്തിൽ പദ്ധതികൾ എത്രയും വേഗം പൂർത്തിയാക്കാൻ മന്ത്രിമാർ നേരിട്ട് ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നാമതും വിജയിക്കുന്നതു സംബന്ധിച്ച ചർച്ചയായിരുന്നു ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലെ പ്രധാന ചർച്ചാ വിഷയം. കഴിഞ്ഞ ആഴ്ചയിൽ ചേർന്ന മന്ത്രിസഭായോഗത്തിലും വകുപ്പുകൾ നടപ്പാക്കേണ്ട വികസന പദ്ധതികൾ സംബന്ധിച്ചു സമഗ്ര ചർച്ച നടന്നിരുന്നു.