തൃശൂർ: കാലപ്പഴക്കംചെന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്നു മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ട് നാളേറെക്കഴിഞ്ഞിട്ടും ദുരന്തനിവാരണനിയമപ്രകാരം നടപടിയെടുക്കാതെ അധികൃതർ.
കെട്ടിടം പൊളിച്ചുമാറ്റണമെന്നു ചൂണ്ടിക്കാട്ടി കോർപറേഷൻ അധികൃതർക്കു കത്തു നൽകുന്നതൊഴിച്ചാൽ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ നടപടിയെടുക്കുന്നില്ലെന്നും കോഴിക്കോട് വലിയങ്ങാടിയിൽ പഴയ കെട്ടിടം തകർന്നു നാലുപേർ മരിച്ചതു പാഠമാകണമെന്നും പരാതിക്കാർ പറഞ്ഞു.
തൃശൂരിൽ അപകടാവസ്ഥയിൽ 271 കെട്ടിടങ്ങളുണ്ട്. ഇതിൽ 84 എണ്ണം അതീവദുർബലമാണ്. ഇനി അപകടമുണ്ടായാൽ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവു നടപ്പാക്കുന്നതിലെ കളക്ടറുടെ വീഴ്ചയായി കാണണമെന്നും പരാതിക്കാർ പറയുന്നു. അപകടത്തിൽപെടുന്ന കെട്ടിടത്തിന്റെ ലൈസൻസ് റദ്ദാക്കാൻ കോർപറേഷനും തയാറാകുന്നില്ല. ഇന്നു തൃശൂരിൽ നടക്കുന്ന മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിൽ വീഴ്ചകൾ ചൂണ്ടിക്കാട്ടുമെന്നു പരാതിക്കാരനായ ബാബു ജോസഫ് പറഞ്ഞു.
2019 ഓഗസ്റ്റ് 12നു റൗണ്ട് സൗത്തിലെ മേനാച്ചേരി ബിൽഡിംഗ് തകർന്നതോടെയാണ് പഴകിയ കെട്ടിടങ്ങൾ പൊളിക്കണമെന്ന ആവശ്യം ഉയർന്നത്. ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻകൂടിയായ കളക്ടർ, കോർപറേഷൻ സെക്രട്ടറി, അഗ്നിസുരക്ഷാവിഭാഗം എന്നിവർക്കു പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. മനുഷ്യാവകാശ കമ്മീഷൻ 2022 മാർച്ച് 11നു പുറത്തിറക്കിയ ഉത്തരവിൽ ഒരുമാസത്തിനകം നടപടിയെടുക്കാൻ കോർപറഷൻ സെക്രട്ടറിക്കു നിർദേശം നൽകി. കെട്ടിട ഉടമകൾക്കു നോട്ടീസ് നൽകിയതൊഴിച്ചാൽ തുടർനടപടികളുണ്ടായില്ല.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ മുന്പാകെ വീണ്ടും പരാതി നൽകി. പരാതി നിലനിൽക്കുന്പോഴാണ് 2023 ജൂലൈ 23നു നടുവിലാൽ ജംഗ്ഷനിലെ കെട്ടിടത്തിന്റെ ചില്ലുകളും അലുമിനിയം ഫാബ്രിക്കേഷനും തകർന്നത്. 2024 ജനുവരി 25നു നൽകിയ ഉത്തരവിൽ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പഴകിയ കെ ട്ടിടങ്ങൾ പൊളിച്ചുനീക്കി റിപ്പോർട്ട് ചെയ്യാൻ ഓംബുഡ്സ്മാൻ നിർദേശിച്ചെങ്കിലും നടപടിയെടുത്തില്ല.
ഏപ്രിൽ 23നു ശക്തമായ കാറ്റിൽ കോർപറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽനിന്നു ട്രെസ് പറന്നു തിരക്കേറിയ റോഡിൽ വീണു. 26നു മനോരമ ബിൽഡിംഗിലെ മേൽക്കൂരയും ചുമരും മഴയിൽ തകർന്നു. മനോരമ ബിൽഡിംഗിന് ലൈസൻസ് പുതുക്കി നൽകാതിരുന്നതോടെ കോടതിയിൽനിന്ന് ഇടക്കാല ഉത്തരവു നേടിയാണ് പ്രവർത്തിക്കുന്നതെന്നു 2023ൽ ഓംബുഡ്സ്മാനു സമർപ്പിച്ച റിപ്പോർട്ടിൽ സെക്രട്ടറി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതടക്കമുളള 125 കെട്ടിടങ്ങൾ പൊളിക്കണമെന്ന് ഓംബുഡ്സ്മാൻ ഉത്തരവിട്ടെങ്കിലും നോട്ടീസ് നൽകിയതിൽ ഒതുങ്ങി. കെട്ടിടങ്ങൾ ഉടമകൾതന്നെ പൊളിക്കണമെന്നാണു നോട്ടീസിൽ പറയുന്നത്. 2024 ഓഗസ്റ്റ് 31ന് നഗരത്തിലെ ഏറ്റവും വാണിജ്യത്തിരക്കുള്ള ഹൈറോഡിലെ വ്യാപാരസ്ഥാപനവും തകർന്നുവീണിരുന്നു.