ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളിൽ കള്ളിംഗ് നടത്തി. കോഴി, കാട, വാത്ത തുടങ്ങി 2,850 പക്ഷികളെ കൊന്നു നശിപ്പിച്ചെന്ന് അധികൃതർ പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കള്ളിങ്ങും ശുചീകരണ പ്രവർത്തനങ്ങളും നടക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഭോപ്പാലിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
തുടർന്ന് ബുധനാഴ്ച കളക്ടറുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിലാണ് കള്ളിംഗ് നടത്താൻ തീരുമാനിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.