ന്യൂഡൽഹി: രാജ്യത്തെ നിരവധി നഗരങ്ങളിൽ സ്ഫോടനങ്ങൾ നടത്താൻ രണ്ടു വർഷമായി തയാറെടുക്കുകയായിരുന്നുവെന്ന് ചെങ്കോട്ട സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീൽ ഗനായി. രാജ്യത്തെ നടുക്കുന്ന രീതിയിൽ ഭീകരാക്രമണ പരന്പരയ്ക്കായി 2023ൽ പദ്ധതി തയാറാക്കിയെന്നും ഷക്കീൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ചെങ്കോട്ടയിൽ ചാവേറായി കാർ ബോംബ് സ്ഫോടനം നടത്തിയ ഡോ. ഉമർ നബിയുടെ കൂട്ടാളിയാണു ഗനായി. ഇരുവരും ഡോ. ആദിൽ റാത്തർ, വനിതാ ഡോക്ടർ ഷഹീൻ സയീദ് എന്നിവരും ഫരീദാബാദിലെ അൽ ഫല യൂണിവേഴ്സിറ്റിയും പരിസരവും കേന്ദ്രീകരിച്ചായിരുന്നു ഭീകരാക്രമണ പരന്പരയ്ക്കുള്ള സ്ഫോടകവസ്തുക്കൾ, രാസപദാർഥങ്ങൾ, അമോണിയം നൈട്രേറ്റ്, റിമോട്ടുകൾ, ടൈമറുകൾ, ഡിറ്റണേറ്ററുകൾ തുടങ്ങിയവ ശേഖരിച്ചത്. സ്ഫോടകവസ്തുക്കൾ വാങ്ങുന്നതിനുമുന്പായി ഇന്റർനെറ്റിലെ ബോംബ് നിർമാണ വീഡിയോകളും ലഭ്യമായ മറ്റു വിവരങ്ങളും ഉമർ പരിശോധിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നിർണായക തെളിവുകൾ
ഇതിനിടെ, മുസമ്മിൽ ഷക്കീൽ ഗനായി സൂക്ഷിച്ചിരുന്ന ഗ്രൈൻഡർ മെഷീനും ചൂളയും (മെൽറ്റിംഗ് ഫർണസ്) ഫരീദാബാദിലെ ധോജ് ഗ്രാമത്തിൽ കാർ ഡ്രൈവറായ ഷബീറിന്റെ വീട്ടിൽനിന്നു കണ്ടെടുത്തു. അമോണിയം നൈട്രേറ്റ് സൂക്ഷ്മപൊടിയാക്കി മാറ്റാനാകണം ഗ്രൈൻഡർ വാങ്ങി ഡ്രൈവറുടെ വീട്ടിൽ സൂക്ഷിച്ചതെന്നാണു പോലീസ് കരുതുന്നത്. വീട് സീൽ ചെയ്ത പോലീസ് ഷബീറിനെ ചോദ്യം ചെയ്യുന്നുണ്ട്. തന്റെ ഇളയ മകന്റെ കൈയിൽ ചൂടുപാൽ വീണപ്പോൾ അൽ ഫല ആശുപത്രിയിൽ ഡോ. ഗനായി ചികിത്സിച്ചതുവഴിയുള്ള പരിചയത്തിലാണ് സാധനങ്ങൾ വീട്ടിൽ സൂക്ഷിച്ചതെന്നാണു ഡ്രൈവറുടെ മൊഴി.
അമോണിയം നൈട്രേറ്റും യൂറിയയും മറ്റും നേരിട്ടു സ്ഫോടകവസ്തു അല്ലെങ്കിലും രാസപദാർഥങ്ങളുമായി ചേർത്താൽ ഭീകര സ്ഫോടനശേഷിയുള്ളവയാണ്. അൽ ഫല മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ വാടക ഫ്ലാറ്റുകളിൽനിന്ന് 2,900 കിലോ അമോണിയം നൈട്രേറ്റും സ്ഫോടകവസ്തുക്കളും തോക്കുകളും കണ്ടെടുത്തിരുന്നു. ഒരു ഡോക്ടറുടെ ധോജിലെ വീട്ടിൽനിന്നു മാത്രം 358 കിലോ അമോണിയം നൈട്രേറ്റ് പിടിച്ചെടുത്തു.
സമീപവർഷങ്ങളിലെ ഏറ്റവും സൂക്ഷ്മമായി ആസൂത്രണം ചെയ്ത ഭീകരാക്രമണ പരന്പരയ്ക്കാണു ഡോക്ടർമാർ ഉൾപ്പെട്ട വെള്ളക്കോളർ ഭീകര മൊഡ്യൂൾ തയാറെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. നവംബർ പത്തിലെ ചെങ്കോട്ട കാർ ബോംബ് സ്ഫോടനത്തിലെ ചാവേർ ഉമർ നബിയുടെ നേതൃത്വത്തിലാണ് ഭീകരസംഘാംഗങ്ങൾ സ്വമേധയാ ഇതിനായി പണം സമാഹരിച്ചത്.
ഡോക്ടർമാർ ശേഖരിച്ചത് 26 ലക്ഷം
ഫരീദാബാദ് അൽ ഫല മെഡിക്കൽ കോളജിലെ ഡോക്ടർമാരുൾപ്പെട്ട ഭീകരഗ്രൂപ്പിലെ അംഗങ്ങൾ സ്വയം 26 ലക്ഷം രൂപ സമാഹരിച്ചതായി കണ്ടെത്തി. ഡോ. മുസമ്മിൽ ഗനായി -അഞ്ചു ലക്ഷം, ഡോ. ആദിൽ റാത്തർ -എട്ടു ലക്ഷം, ഡോ. മുസാഫർ റാത്തർ -ആറു ലക്ഷം, ചാവേർ ഡോ. ഉമർ നബി -രണ്ടു ലക്ഷം, ഡോ. ഷഹീൻ സയിദ് -അഞ്ചു ലക്ഷം എന്നിങ്ങനെയാണു സമാ ഹരിച്ചത്.
യൂറിയയും അമോണിയം നൈട്രേറ്റും വാങ്ങുന്നതിനുള്ള ചുമതല ഡോ. മുസമ്മിൽ ഗനായിക്കായിരുന്നു. പണത്തെച്ചൊല്ലി ഉമറും മുസമ്മിലും തമ്മിൽ അൽ ഫല സർവകലാശാലയിൽ വച്ചു വഴക്കുണ്ടായതായും സ്ഥിരീകരിച്ചു. ഇതിനുശേഷമാണ് മുസമ്മിലിന് തന്റെ ചുവന്ന ഇക്കോസ്പോർട് കാർ ഉമർ നൽകിയത്. ഈ കാർ പിന്നീട് ഫരീദാബാദിൽനിന്ന് കണ്ടെടുത്തു.
ഹരിയാന ഗുരുഗ്രാമിലെ നുഹിന്റെ കടയിൽനിന്ന് 26 ക്വിന്റൽ എൻപികെ വളം മൂന്നു ലക്ഷം രൂപയ്ക്കാണു മുസമ്മിൽ വാങ്ങിയത്. സ്ഫോടനത്തിനായുള്ള ഇലക്ട്രോണിക് ഘടകങ്ങൾ ഫരീദാബാദിലെ രണ്ടു വ്യത്യസ്ത മാർക്കറ്റുകളിൽനിന്നുമാണ് വാങ്ങിയത്.
രാസവസ്തുക്കൾ തണുപ്പിച്ചു സൂക്ഷിക്കാൻ ഡീപ് ഫ്രീസറും വാങ്ങിയിരുന്നു. രാസവളം സംസ്കരിക്കുന്നതിനും സ്ഫോടനത്തിനായി മറ്റു ചേരുവകൾ ക്രമീകരിക്കുന്നതിനും മുസമ്മിലിനെയാണു ചുമതലപ്പെടുത്തിയത്.