മുംബൈ: യുഎസ് ആർട്ടിഫിഷൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ ആന്ത്രോപിക്കിന്റെ പുതിയ പ്രഖ്യാപനം ലോകമെന്പാടുമുള്ള ഐടി ഓഹരികൾക്കു പ്രതി കൂലമായി. ഇത് വൻ തോതിൽ ഐടി ഓഹരികളുടെ വില്പനയിലേക്കു നയിച്ചതോടെ ഇന്ത്യൻ ഓഹരി സൂചികകളെ നഷ്ടത്തിലേക്കെത്തിച്ചു.
എഐ മൂലമുണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾ നിക്ഷേപകരെ സ്വാധീനിച്ചതോടെ ഇന്ത്യൻ ഐടി ഓഹരികൾ തുടർച്ചയായ അഞ്ചാം ദിനവും വില്പനയിലായിരുന്നു. ഉച്ചയോടെ അഞ്ചു ശതമാനത്തിനു മുകളിൽ ഇടിഞ്ഞ നിഫ്റ്റി ഐടി സൂചിക 4.74 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 1497 പോയിന്റ് താഴ്ന്ന് 30,053.50ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്റ്റി ഐടി സൂചികയിലെ പത്ത് ഓഹരികളും നഷ്ടത്തിലായിരുന്നു. എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, പെർസിസ്റ്റന്റ്, എൽടിഐ മൈൻഡ്ട്രീ, കോഫോർഗ് എന്നിവയുടെ ഓഹരികൾ ആറു ശതമാനത്തിനു മുകളിൽ താഴ്ന്നു. ഇൻഫോസിസ്, ടിസിഎസ്, ഒറാക്കിൾ ഫിൻ സെർവ്, എംഫാസിസ്, വിപ്രോ എന്നിവയുടെ ഓഹരികൾ മൂന്നു ശതമാനത്തിനു മുകളിൽ ഇടിഞ്ഞു.
സെൻസെക്സ് 1069 പോയിന്റ് (1.28%) താഴ്ന്ന് 82,226ലും നിഫ്റ്റി 288.35 പോയിന്റ് (1.12%) നഷ്ടത്തിൽ 25,425ലും വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സെൻസെക്സ് 1360 പോയിന്റും (1.63%) നിഫ്റ്റി 385 പോയിന്റും (1.50%) ഇടിവ് നേരിട്ടിരുന്നു.
വിപണിയുടെ ഇടിവിനുള്ള പ്രധാന കാരണങ്ങൾ
1. ഐടിയിലെ വില്പന: എഐ മൂലമുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായതോടെ ഇന്ത്യൻ ഐടി ഓഹരികളിൽ വലിയ തോതിൽ വില്പന നടന്നു. പരന്പരാഗത സോഫ്റ്റ്വേർ സംവിധാനങ്ങൾ ആധുനികവത്കരിക്കുന്നതിനായുള്ള ചെലവും സങ്കീർണതയും കുറയ്ക്കാൻ തങ്ങളുടെ ക്ലോഡ് കോഡ് ടൂളുകൾക്ക് കഴിയുമെന്ന ആന്ത്രോപിക്കിന്റെ അവകാശവാദം നിക്ഷേപകരിൽ പുതിയ ഭീതിക്കു കാരണമായി. ഐടി കന്പനികളുടെ പ്രധാന വരുമാന സ്രോതസായ സേവനങ്ങളെ എഐ ലളിതമാക്കുന്നതോടെ കന്പനികളുടെ ലാഭക്ഷമത കുറയുമെന്ന ഭീതി നിക്ഷേപകരിൽ ഉടലെടുത്തു.
2. ആഗോള സൂചനകളും ട്രംപിന്റെ പുതിയ ഭീഷണിയും: യുഎസ് ഓഹരിവിപണികൾ തിങ്കളാഴ്ച രണ്ടു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയപ്പോൾ ഏഷ്യൻ വിപണികൾ വലിയ മാറ്റമില്ലാതെ തുടർന്നു. ലോകരാജ്യങ്ങൾക്കെതിരേ ഐഇഇപിഎ നിയമപ്രകാരം ചുമത്തിയ അധിക ഇറക്കുമതി തീരുവ യുഎസ് സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്ന് പുതിയതായി ചർച്ച ചെയ്ത് ഉറപ്പിച്ച വ്യാപാര കരാറുകളിൽനിന്ന് പിന്മാറരുതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നല്കി. വ്യാപാര മേഖലയിൽ തങ്ങളുമായി വിലപേശലിനു തുനിയുന്ന രാജ്യങ്ങൾക്കെതിരേ മറ്റ് വ്യാപാര നിയമങ്ങൾ ഉപയോഗിച്ച് കൂടുതൽ ഉയർന്ന നിരക്കിലുള്ള തീരുവ ചുമത്തുമെന്ന് ട്രംപ് സമൂഹമാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകി. ഇത് വിപണിയിൽ പ്രതികൂലമായി ബാധിച്ചു.
3. മന്ത്ലി എക്സ്പയറി: എൻഎസ്ഇയിൽ മാസ കാലയളവിലുള്ള ഡെറിവേറ്റീവ് കോണ്ട്രാക്ടുകളുടെ എക്സ്പയറി ദിനം ചൊവാഴ്ചയാണ്. എക്സ്പയറി ദിനത്തിൽ ചാഞ്ചാട്ടം സ്വാഭാവികമാണ്. എക്സപയറി ദിനങ്ങളിൽ ട്രേഡർമാർ കൈവശമിരിക്കുന്ന പൊസിഷൻ ഒഴിവാക്കുന്നതും പുതിയതിലേക്കുള്ള റോളോവർ നടപടികളിലേക്കു കടക്കുന്നതും വിപണിയിൽ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് ഇടയാക്കാറുണ്ട്. വിപണി തുടക്കത്തിൽതന്നെ ദുർബലമായിരുന്നതിനാൽ എക്സ്പയറി ദിനത്തിലെ ചാഞ്ചാട്ടം ആഘാതം വർധിപ്പിച്ചു.
4. രൂപയുടെ മൂല്യം ഇടിഞ്ഞു: യുഎസ് ഡോളറിനെതിരേയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇന്നലെ വ്യാപാരത്തിൽ ഇടിവ് രേഖപ്പെടുത്തി. രൂപയ്ക്കെതിരേ ഡോളർ ശക്തിപ്പെടുന്ന സാഹചര്യം വിദേശ നിക്ഷേപകരെ ആഭ്യന്തര വിപണിയിൽ നിന്നും പിൻവലിയാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്.
5. അസംസ്കൃത എണ്ണ വില ഉയർന്നു: യുഎസ് - ഇറാൻ സംഘർഷ ഭീതി നിലനിൽക്കുന്നതിനാൽ അസംസ്കൃത എണ്ണ വില ഉയർന്നു. ആണവ പദ്ധതികൾ നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് ഇറാനും യുഎസും തമ്മിൽ വരുന്ന വ്യാഴാഴ്ച ജനീവയിൽ വച്ച് നടക്കാനിരിക്കുന്ന ചർച്ച ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ചർച്ച അലസിപ്പിരിഞ്ഞാൽ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുള്ളതിന്റെ പിരിമുറുക്കം വിപണിയിൽ അനുഭവപ്പെടുന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ഒരു ശതമാനം ഉയർന്ന് ബാരലിന് 72.13 ഡോളറിലെത്തി.