പാലക്കയം: നിരന്തരമായ വന്യമൃഗശല്യം മൂലം ദുരിതത്തിലായ വാക്കോടൻ, നിരവ് പ്രദേശത്തെ കർഷകർ പുലിപ്പേടിയിൽ പുറത്തിറങ്ങാൻ കഴിയാതെയായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വാക്കോടനിലെ ആക്കാമറ്റം ജോർജിന്റെ 6 ആടുകളെ പുലി കടിച്ചു കൊന്നതിനെതുടർന്ന് പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട് സ്ഥാപിച്ചിരുന്നു. അന്നു രാത്രിതന്നെ പുലി കൂട്ടിൽ കുടുങ്ങുകയും ചെയ്തു. കൂട്ടിലകപ്പെട്ട പുലിയെ ഉദ്യോഗസ്ഥർ പരിശോധനകൾ പൂർത്തിയാക്കി മണ്ണാർക്കാട് ഡിഎഫ്ഒ ഓഫീസിലേക്ക് മാറ്റി. പുലിയെ കൊണ്ടുപോകാൻ എത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ വാക്കു തർക്കങ്ങളുണ്ടായി. പിടിച്ച പുലിയെ തൃശൂർ പുത്തൂരിലെ മൃഗശാലയിൽ ആക്കണമെന്നാവശ്യപ്പെട്ടായിരുന്നു തർക്കം.
പുലിയെ ശിരുവാണിയിലോ പാലക്കാട് ജില്ലയിലോ വിടരുതെന്നും റേഡിയോ കോളർ ഫിറ്റ്ചെയ്ത് മാത്രമേ കാട്ടിൽ വിടാവൂ എന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ജില്ലയ്ക്കുള്ളിലെ വനത്തിൽ പുലിയെ വിടില്ലെന്ന് എഴുതിവാങ്ങിയതിനുശേഷമാണ് കൂട്ടിലകപ്പെട്ട പുലിയെ കൊണ്ടുപോകാൻ അനുവദിച്ചത്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ രണ്ടു പുലികളെ വാക്കോടൻ മലയുടെ ഇരു ഭാഗങ്ങളിൽ നിന്നായി കൂടുവെച്ച് പിടിച്ചിരുന്നു. ഇതിനെ ശിരുവാണി കേരളമേടിനു സമീപം വനത്തിൽ തുറന്നുവിടുകയായിരുന്നു. അതിലൊരെണ്ണമാണ് ഇന്നലെ കൂട്ടിൽ കുടുങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്.
ഡിസംബർ 20 ന് കാഞ്ഞിരപ്പുഴ വാക്കോടനിൽ നിന്നും നാലു വയസുള്ള പെൺപുലിയേയും ജനുവരി 24 ന് നിരവ് വാക്കോടൻ ചെന്തണ്ടിൽ നിന്നും അഞ്ചു വയസുള്ള ആൺപുലിയേയും കൂടുവെച്ച് പിടിച്ചിരുന്നു. കൃഷിയിടങ്ങളും ജനങ്ങളും ധാരാളമുള്ള വാക്കോടൻ മല കുറേ വർഷങ്ങളായി വന്യമൃഗങ്ങളുടെ ഭീക്ഷണിയിലാണ്. ടാപ്പിംഗ് തൊഴിലാളികളുടെയും മറ്റ് കൂലിപ്പണിക്കാരുടേയും നേരെ പുലി പാഞ്ഞടുക്കുന്നതും പതിവാണ്. പുലിയ്ക്കു പുറമെ കടുവയുടേയും കരടിയുടേയും കാൽപ്പാടുകൾ കൃഷിയിടത്തിൽ കണ്ടതായി നാട്ടുകാർ പറഞ്ഞു.
തിങ്കളാഴ്ച രാത്രി വാക്കോടൻ മലയുടെ മുകളിൽ നിന്നും പുലികൾ കടികൂടുന്ന ശബ്ദം കേട്ടെന്നും പ്രദേശവാസികൾ പറഞ്ഞു. പുലികളടക്കമുള്ള വന്യമൃഗങ്ങളെ പിടിക്കാൻ വാക്കോടനിൽ സ്ഥിരം കാമറയും കൂടും സ്ഥാപിക്കണമെന്നും പട്രോളിംഗ് നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.