കോട്ടയം: കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിൽ പേവിഷബാധമൂലം മരിച്ചത് 118 പേർ. ഇവരിൽ മിക്കവർക്കും തെരുവുനായ്ക്കളുടെ കടിയേറ്റാണ് പേവിഷബാധയുണ്ടായത്. ഇത്തരത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റു മരിക്കുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരമോ പരിക്കേൽക്കുന്നവർക്ക് ചികിത്സച്ചെലവോ കിട്ടുന്നുമില്ല.
2016 ഏപ്രിൽ ഒന്നു മുതൽ 2025 ഒക്ടോബർ 30 വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതൽ പേർ പേവിഷബാധയേറ്റു മരിച്ചത് കൊല്ലം ജില്ലയിലാണ്; 21 പേർ. തിരുവനന്തപുരം -16, പാലക്കാട് -13, ആലപ്പുഴ -12, തൃശൂർ -11, എറണാകുളം -ഒമ്പത്, കോഴിക്കോട് -ഒമ്പത്, പത്തനംതിട്ട -എഴ്, കണ്ണൂർ -ഏഴ്, മലപ്പുറം -നാല്, ഇടുക്കി -മൂന്ന്, വയനാട് -മൂന്ന്, കോട്ടയം -രണ്ട്, കാസർഗോഡ് -ഒന്ന് എന്നിങ്ങനെയാണ് മരണമുണ്ടായത്.
ഒന്നേകാൽ വയസുള്ള പിഞ്ചുകുഞ്ഞു മുതൽ 90 വയസുള്ള വയോധിക വരെ ഈ കാലഘട്ടത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ചു. പത്തു വയസിൽ താഴെയുള്ള 12 കുട്ടികളും 10 മുതൽ 20 വയസുവരെയുള്ള ഒമ്പത് പേരും മരിച്ചവരിൽ ഉൾപ്പെടുന്നു. മുപ്പതുവയസു വരെ-ആറ്, 40 വരെ-17, 50 വരെ -24, 60 വരെ-27, 70 വരെ-15, 80 വരെ-നാല്, 80നു മുകളിൽ പ്രായമുള്ളവർ മൂന്ന് എന്നിങ്ങനെയാണ് മരണസംഖ്യ.
ആരോഗ്യകേരളം ലോകനിലവാരത്തിലാണെന്ന് അവകാശപ്പെടുമ്പോഴും പേവിഷബാധയേറ്റ 95 ശതമാനം പേർക്കും വാക്സിൻ എടുക്കാൻ കഴിഞ്ഞിരുന്നില്ല എന്നും ഫാർമേഴ്സ് അവയർനസ് റിവൈവൽ മൂവ്മെൻറ്റ് (ഫാം) ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസിന് ലഭിച്ച വിവരാവകാശ രേഖപ്രകാരമുള്ള മറുപടിയിൽ പറയുന്നു.
തെരുവുനായ ആക്രമണങ്ങൾ സംബന്ധിച്ച കാര്യങ്ങൾ നോക്കാൻ ചുമതല ഏൽപ്പിച്ചിരിക്കുന്നത് തദ്ദേശ സ്വയംഭരണ വകുപ്പിനെയാണ്. വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽനിന്നു സിജുമോൻ ഫ്രാൻസിസിന് ലഭിച്ച മറുപടി പ്രകാരം തദ്ദേശ വകുപ്പിൽനിന്നോ ദുരിതാശ്വാസ നിധിയിൽനിന്നോ ഇത്തരം മരണങ്ങൾക്കും ചികിത്സച്ചെലവിനും നഷ്ടപരിഹാരം നല്കുന്നില്ല.
എന്നാൽ, സുപ്രീംകോടതി നിർദേശിച്ചതനുസരിച്ച് രൂപീകരിച്ച ജസ്റ്റീസ് സിരിജഗൻ കമ്മിറ്റിയാണ് ചികിത്സയ്ക്കായി നഷ്ടപരിഹാരം കൊടുക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം നല്കിവന്നിരുന്നത്.
സിരിജഗൻ കമ്മിറ്റി തുടരണോ വേണ്ടയോ എന്ന് നിർദേശിക്കാതെ കേസ് സുപ്രീംകോടതി തീർപ്പാക്കിയതിനാൽ കമ്മിറ്റിയുടെ പ്രവർത്തനം നിലച്ചു. പകരം കേരളാ ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിൽ എല്ലാ ജില്ലകളിലും ഡിസ്ട്രിക്ട് സ്ട്രേ ഡോഗ് വിക്ടിം കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെയും പ്രവർത്തനം ആരംഭിച്ചിട്ടില്ല . ഫലത്തിൽ , തെരുവുനായയുടെ കടിയേറ്റാൽ സ്വന്തമായി ചികിത്സിച്ച് രക്ഷപ്പെടുക എന്നുള്ളതാണ് കേരളത്തിലെ അവസ്ഥ. എന്നാൽ, കർണാടകയിൽ തെരുവുനായ കടിച്ച് മരിച്ചാൽ സർക്കാർ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.