NRI
റിയാദ്: അപരിചിതനെ വാഹനത്തിൽ കയറ്റിയ മലയാളിക്ക് നഷ്ടമായത് ജോലിയും 11 വർഷത്തെ സർവീസ് മണിയും കൂടാതെ ജയിൽ വാസവും. 11 വർഷമായി ഡ്രൈവറായി ജോലി ചെയ്തിരുന്ന പത്തനംതിട്ട ആറന്മുള സ്വദേശി പ്രസാദ് കുമാറിനാണ് ജീവിതം തകർത്ത അനുഭവം നേരിടേണ്ടിവന്നത്.
ജിസാനിലെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന പ്രസാദ് കുമാർ, വഴിയിൽ സഹായം അഭ്യർഥിച്ച ഒരു യമനിയെ വാഹനത്തിൽ കയറ്റുകയായിരുന്നു. യാത്രയ്ക്കിടെ വഴിയിൽ ഉണ്ടായ പോലീസ് പരിശോധനയിൽ, യമനിക്ക് ഇക്കാമയോ മറ്റു നിയമപരമായ രേഖകളോ ഇല്ലെന്നും അതിർത്തി കടന്ന് നിയമവിരുദ്ധമായി സൗദിയിൽ പ്രവേശിച്ചതാണെന്നും വ്യക്തമായി.
തുടർന്ന് യമനിയെയും പ്രസാദ് കുമാറിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും പ്രസാദിനെ ഒരു മാസത്തോളം ജയിലിൽ അടയ്ക്കുകയും ചെയ്തു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം കമ്പനിയിലേക്ക് തിരികെ ജോലിക്കായി എത്തിയ പ്രസാദ് കുമാറിനെ, ഇനി സ്ഥാപനത്തിൽ തുടരാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.
കമ്പനിയുടെ വാഹനം ഉപയോഗിച്ച് ആളുകളെ കയറ്റി ടാക്സി സർവീസ് നടത്തിയെന്ന ആരോപണം ചുമത്തി, സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 80 ചൂണ്ടിക്കാട്ടി, ബാക്കി ശമ്പളവും സർവീസ് മണിയും നൽകാതെ കമ്പനി പുറത്താക്കി.
തുടർന്ന് മറ്റ് ജോലികൾ കണ്ടെത്താൻ കഴിയാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പ്രസാദ്, ഏറെ പ്രയാസം അനുഭവിക്കുകയും ഇന്ത്യൻ എംബസിയെ സമീപിക്കുന്നതിനായി റിയാദിലെത്തുകയും ചെയ്തു.
സഹായം തേടി കേളി കലാസാംസ്കാരിക വേദിയെ സമീപിക്കുകയും കേളിയുടെ ഇടപെടലിന്റെ ഫലമായി എക്സിറ്റ് നടപടികൾ പൂർത്തിയാക്കുകയും നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ടിക്കറ്റ് കേളി നൽകുകയും ചെയ്തു.
ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ലെന്നും അപരിചിതരായ ആളുകളെ വാഹനത്തിൽ കയറ്റുന്ന പതിവ് പല പ്രവാസികളിലും ഇപ്പോഴും നിലനിൽക്കുന്നുവെന്നും സംഭവത്തിൽ ഇടപെട്ട കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി പ്രവർത്തകൻ ചൂണ്ടിക്കാട്ടുന്നു.
രേഖകളില്ലാത്ത യാത്രക്കാരെ അറിയാതെ വാഹനത്തിൽ കയറ്റിയതിന്റെ പേരിൽ നിരവധി പേർ ഇത്തരത്തിൽ പോലീസ് കേസുകളിലും ജയിലിലും കുടുങ്ങിയ സംഭവങ്ങൾ ഇതിനുമുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രവാസികൾ നിയമങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകേണ്ടതിന്റെ ആവശ്യകതയും ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തങ്ങളിലേക്ക് നയിക്കാമെന്ന മുന്നറിയിപ്പുമാണ് ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്നത്.
NRI
റിയാദ്: പിയുഷ് ശ്രീവാസ്തവയുടെ "ഫ്രം ഗാന്ധി ടു ന്യൂ ഗാന്ധി' എന്ന പുസ്തകത്തിന്റെ അവതരണത്തിലൂടെ ചില്ലയുടെ ഡിസംബർ മാസത്തെ വായനയ്ക്ക് തുടക്കം കുറിച്ചു. ഷഹീബ അവതരിപ്പിച്ച പുസ്തകം, ഗാന്ധിയെ ഒരു ചരിത്ര വ്യക്തിയായി മാത്രമല്ല, കാലാകാലങ്ങളിൽ രാഷ്ട്രീയമായി പുനർനിർമിക്കപ്പെടുന്ന ഒരു പ്രതീകമായി വായിക്കുന്ന വിമർശനാത്മക പഠനമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
ഗാന്ധിയൻ ചിന്തകൾ ഇന്നത്തെ അധികാര രാഷ്ട്രീയം തെരഞ്ഞെടുത്ത് ഉപയോഗിക്കുന്നതും വിമോചന രാഷ്ട്രീയവും പ്രതീക രാഷ്ട്രീയവും തമ്മിലുള്ള സംഘർഷവുമാണ് ഗ്രന്ഥത്തിന്റെ കേന്ദ്രചിന്തയെന്നും ഷഹീബ പറഞ്ഞു.
തുടർന്ന് ആൻജി തോമസിന്റെ "ദ ഹേറ്റ് യു ഗീവ്' എന്ന നോവൽ സ്നിഗ്ധ വിപിൻ അവതരിപ്പിച്ചു. വംശീയത, പോലീസ് അക്രമം, സാമൂഹിക അനീതികൾ എന്നിവയെ ശക്തമായി ചോദ്യം ചെയ്യുന്ന കൃതിയിൽ, വ്യക്തിപരമായ വേദന സാമൂഹിക പ്രതിഷേധമായി മാറുന്ന പ്രക്രിയയാണ് അവതരിപ്പിക്കുന്നതെന്ന് സ്നിഗ്ധ പറഞ്ഞു.
യുവജന ശബ്ദവും ബ്ലാക്ക് ലൈവ്സ് മാറ്റർ പശ്ചാത്തലവും നോവലിന് സമകാലിക പ്രസക്തി നൽകുന്നുവെന്നും ലോകമെമ്പാടുമുള്ള വിവേചനങ്ങളെയും പ്രതിരോധങ്ങളെയും മനസിലാക്കാൻ സഹായിക്കുന്ന ശക്തമായ വായനാനുഭവമാണ് ഈ പുസ്തകമെന്നും സ്നിഗ്ധ കൂട്ടിച്ചേർത്തു.
സഹർ ഖലീഫയുടെ "വൈൽഡ് തോൺസ്' എന്ന നോവൽ ഷിംന സീനത്ത് അവതരിപ്പിച്ചു. അധിനിവേശം വെറും ഭൂമി കെെയേറ്റമല്ല, തൊഴിലും ജീവിതവും നിയന്ത്രിക്കുന്ന സാമ്പത്തിക - രാഷ്ട്രീയ സംവിധാനമാണെന്ന് ഈ കൃതി ഓർമിപ്പിക്കുന്നുവെന്ന് അവർ പറഞ്ഞു.
തുടർന്ന് ചില്ലയുടെ സ്വന്തം എഴുത്തുകാരനായ റഫീഖ് പന്നിയങ്കരയുടെ "പ്രിയപ്പെട്ടൊരാൾ' എന്ന കൃതിയെ നജീം കൊച്ചുകലുങ്ക് അവതരിപ്പിച്ചു. സ്വകാര്യ അനുഭവങ്ങളെ സാമൂഹിക ബോധ്യങ്ങളുമായി ചേർത്ത്, സ്നേഹവും നഷ്ടവും രാഷ്ട്രീയ നിസഹായതയും ആഴത്തിൽ അവതരിപ്പിക്കുന്ന കൃതിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
രോഗികളായി ആശുപത്രിക്കിടക്കകളിൽ കിടക്കുന്നവരോടൊപ്പം അവരുടെ കൂട്ടിരിപ്പുകാരുടെയും നൊമ്പരം ലളിതമായ ഭാഷയിൽ റഫീഖ് വരച്ചു വച്ചിരിക്കുന്നു. ആഴമുള്ള വികാരതലങ്ങൾ തുറക്കുന്ന രചനാശൈലിയാണ് റഫീഖ് പന്നിയങ്കരയുടെ പ്രത്യേകതയെന്നും അദ്ദേഹത്തിന്റെ രചനകൾ ഇനിയും കൂടുതൽ വായിക്കപ്പെടുമെന്നും നജീം പ്രത്യാശ പ്രകടിപ്പിച്ചു.
സീബ കൂവോട് മോഡറേറ്റ് ചെയ്ത വായനാ ചർച്ചയിൽ ഷമീർ കുന്നുമ്മൽ, റഫീഖ് പന്നിയങ്കര, ഇഖ്ബാൽ വടകര, വിപിൻ കുമാർ എന്നിവർ പങ്കെടുത്തു.
NRI
റിയാദ്: താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ച തിരുവനന്തപുരം ബാലരാമപുരം സ്വദേശി എസ്. ജി. അനുരാഗിന്റെ (40) മൃതദേഹം നാട്ടിലെത്തിച്ചു. താന്നിമൂട് അവണകുഴി കൊല്ലം വിളാകം എസ്ജി നിവാസിൽ പരേതരായ ശശിധരൻ - ഗിരിജ ദേവി ദമ്പതികളുടെ മകനാണ്.
കഴിഞ്ഞ ഏഴ് വർഷമായി ദവാദ്മിയിൽ ഡ്രൈവറായി ജോലി ചെയ്തുവന്നിരുന്ന അനുരാഗ് താമസസ്ഥലത്ത് ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ദവാദ്മി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അനുരാഗിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ കേളി കലാ സാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗവും കേളി ഏരിയാ കമ്മിറ്റിയും സംയുക്തമായി പൂർത്തീകരിച്ചു.
അനുരാഗിന്റെ സഹപ്രവർത്തകരുടേയും മറ്റു സുഹൃത്തുക്കളുടേയും സഹകരണത്തോടെ എയർ ഇന്ത്യ വിമാനത്തിൽ റിയാദിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നോർക്കയുടെ സൗജന്യ ആംബുലൻസ് സേവനം വഴി വീട്ടിലെത്തിച്ചു.
ഭാര്യ: രമ്യ. മക്കൾ: ആദിത്യൻ, അനാമിക.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 2026ലെ പുതുവത്സര കലണ്ടർ പ്രകാശനം ചെയ്തു. ബദിയയിലെ മാർക്ക് ആൻഡ് സേവ് ഓഡിറ്റോറിയത്തിൽ നടന്ന കലണ്ടർ പ്രകാശന ചടങ്ങിന് കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായി.
കലണ്ടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച കേളി ബദിയ ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം ആമുഖ പ്രസംഗം നടത്തി. തുടർച്ചയായി കഴിഞ്ഞ പത്ത് വർഷങ്ങളായി സ്പോൺസർഷിപ്പ് വഹിക്കുന്ന കെടിപി കൊബ്ലാൻ പൈപ്പ്സിനൊപ്പം മിർസാദ് ബിൽഡിംഗ് മെറ്റീരിയൽസ് സപ്ലൈയും സഹകരിച്ചാണ് കലണ്ടർ പുറത്തിറക്കിയത്.
കൊബ്ലാൻ സെയിൽസ് മാനേജർ സിദ്ദീഖ് അഹമ്മദ്, മാർക്കറ്റിംഗ് ഹെഡ് മുഹമ്മദ് ഹാമീം എന്നിവർക്ക് കൈമാറിക്കൊണ്ട് മിർസാദ് മാർക്കറ്റിംഗ് മാനേജർ പ്രസാദ് വഞ്ചിപ്പുര കലണ്ടർ പ്രകാശനം നിർവഹിച്ചു.
കേരളത്തിലെയും സൗദി അറേബ്യയിലെയും പ്രധാന വിശേഷ ദിനങ്ങൾ, അവധി ദിവസങ്ങൾ, സ്മരണീയ ദിനങ്ങൾ എന്നിവയ്ക്കൊപ്പം ഇന്ത്യൻ എംബസി, സൗദി ലേബർ വകുപ്പ്, വിവിധ എമർജൻസി നമ്പറുകൾ, സൗദിയിലെ പ്രധാന ആശുപത്രികൾ, മലയാള മാധ്യമങ്ങൾ, കേരള മന്ത്രിമാരുടെ ഓഫീസ് നമ്പറുകൾ തുടങ്ങിയ പ്രവാസികൾക്ക് ആവശ്യമായ പരമാവധി വിവരങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ തയാറാക്കിയിരിക്കുന്നത്.
കൂടാതെ കേളി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളും കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ്, സ്പോൺസർമാരായ സിദ്ദിക്ക് അഹമ്മദ്, മുഹമ്മദ് ഹാമീം, പ്രസാദ് വഞ്ചിപ്പുര എന്നിവർ ആശംസകൾ അർപ്പിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ നന്ദിയും പറഞ്ഞു.
NRI
റിയാദ്: 15-ാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗ്ലോബൽ കലാലയം പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിച്ചു.
ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികളുടെ മലയാള കഥ, കവിത വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്നത്. 25ന് മുമ്പ് ലഭിക്കുന്ന സൃഷ്ടികളിൽ നിന്ന് വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന രചനകളാണ് പുരസ്കാരത്തിന് പരിഗണിക്കുക.
നേരത്തെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്കാരത്തിന് സമർപ്പിക്കേണ്ടത്. കവിത 40 വരിയിലും കഥ 500 വാക്കിലും കവിയരുത്.
സൃഷ്ടികൾ [email protected] എന്ന ഇ-മെയിലിലേക്ക് പിഡിഎഫ് ഫോർമാറ്റിൽ അയക്കുക.
മെയിൽ ബോഡിയിൽ പേര്, മൊബൈൽ നമ്പർ, ജോലി ചെയ്യുന്ന രാജ്യം എന്നിവ നിർബന്ധമായും ചേർക്കുക.
രചയിതാവിന്റെ പേരും വിവരങ്ങളും സൃഷ്ടിയോടൊപ്പം പിഡിഎഫിൽ ചേർക്കരുത്.
NRI
റിയാദ്: 33 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ സെക്രട്ടറി ഗോപിനാഥ് കിഴക്കേമുറിക്ക് ഏരിയ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
1992ൽ റിയാദിൽ എത്തിയ ഗോപിനാഥ് അൽ അമൗദി കമ്പനിയിൽ 33 വർഷം കാർപെൻഡറായി ജോലി ചെയ്തു. മലപ്പുറം ഇരിങ്ങല്ലൂർ പാലാണി സ്വദേശിയാണ്. ഭാര്യ ജെസിമോൾ. മക്കൾ ജഗന്നാഥ്, ആകാശ്.
കേളിയുടെ പ്രാരംഭഘട്ടത്തിൽ അംഗത്വത്തിൽ എത്തിയ ഗോപിനാഥ്, കേളി ഓൾഡ് സനയ്യ യൂണിറ്റിലെ സജീവമായി പ്രവർത്തകനായിരുന്നു. ഓൾഡ് സനയ്യ യൂണിറ്റ് സെക്രട്ടറി സുലൈ ഏരിയ സെക്രട്ടറി സുലൈ രക്ഷാധികാരി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബത്ത ലുഹ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ സുലൈ ഏരിയ പ്രസിഡന്റ് ഹാഷിം കുന്നുത്തറ അധ്യക്ഷനായി.
കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം സാദിഖ്, രക്ഷാധികാരി സമിതി അംഗളായ ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, രാമകൃഷ്ണൻ എന്നിവരും സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, രക്ഷാധികാരി സമിതി അംഗങ്ങളായ നാസർ കാരക്കുന്ന്, അയൂബ് ഖാൻ ഏരിയ കമ്മിറ്റി അംഗങ്ങളായ ജോർജ്, ഷറഫ് ബബ്തൈൻ, സത്യപ്രമോദ്, ബഷീർ ബബ്തൈൻ, അശോകൻ, സുനിൽ, പ്രകാശൻ, ധനേഷ്, ഇസ്മായിൽ എന്നിവർ ആശംസകൾ നേർന്നു.
ഏരിയ രക്ഷാധികാരി സമിതിക്കു വേണ്ടി അനിരുദ്ധൻ, ഏരിയ കമ്മിറ്റിക്ക് വേണ്ടി ഹാഷിം കുന്നുത്തറ, വിവിധ യൂണിറ്റുകൾക്കു വേണ്ടി വിനോദ്, പ്രകാശൻ, ബഷീർ ബാബ്തൈൻ, നാസർ കാരക്കുന്ന്, ഹാരിസ്, കൃഷ്ണൻ കുട്ടി എന്നിവർ ഗോപിനാഥിന് ഉപഹാരങ്ങൾ സമ്മാനിച്ചു. ഏരിയ ആക്ടിംഗ് സെക്രട്ടറി വിനോദ് സ്വാഗതവും ഗോപിനാഥ് കിഴക്കേമുറി നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 25-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വെള്ളിയാഴ്ച ആരംഭിക്കുന്ന ഒരുവർഷത്തെ പരിപാടികൾക്ക് ഔപചാരിക തുടക്കം കുറിക്കാനായി ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് റിയാദിൽ എത്തി.
കേളി സംഘടിപ്പിക്കുന്ന "അറേബ്യൻ ബ്രെയിൻ ബാറ്റിൽ' എന്ന ബൃഹത്തായ വൈജ്ഞാനിക പംക്തി ഉൾക്കൊള്ളുന്ന ബുദ്ധിപരിശീലന പരിപാടിയെ ഗ്രാൻഡ് മാസ്റ്റർ പ്രദീപ് നയിക്കും. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രദീപിനെ കേളി ഭാരവാഹികൾ ആവേശപൂർവം സ്വീകരിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, സംഘാടക സമിതി കൺവീനർ സുനിൽ കുമാർ, ചെയർമാൻ ഷാജി റസാഖ്, രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സമിതി അംഗം സുരേന്ദ്രൻ കൂട്ടായ്, ഒലയ്യ ഏരിയ രക്ഷാധികാരി കൺവീനർ ജവാദ്, ഒലയ്യ ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ട് എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.
കേളിയുടെ 25-ാം വാർഷികാഘോഷങ്ങൾ ഒരുവർഷം നീളുന്ന വിവിധ പരിപാടികളിലൂടെയും സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെയും ഇടപെടലുകളിലൂടെയും ആഘോഷിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
NRI
റിയാദ്: നവകേരള സൃഷ്ടി ലക്ഷ്യം വച്ച് കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങളെ കൈപിടിച്ചുയർത്തുന്ന പ്രഖ്യാപനമാണ് സർക്കാർ നടത്തിയതെന്ന് കേളി കലാസാംസ്കാരിക വേദി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന ചെയ്യുന്ന പ്രവാസി പെൻഷൻ പദ്ധതിക്കായി 70 കോടി രൂപയാണ് നീക്കിവച്ചത്. പ്രവാസി സമൂഹത്തിന് ഏറെ ആഹ്ലാദം നൽകുന്ന പ്രഖ്യാപനമാണിത്.
അതിദാരിദ്ര്യം പരിഹരിക്കുകയെന്ന ലോക ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്തിലൂടെ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വീണ്ടും മാതൃകയാകുകയാണ് കേരളം.
ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനോടൊപ്പം അടിസ്ഥാന വർഗത്തെ ചേർത്ത് പിടിക്കുന്നതിനും സർക്കാർ ഊന്നൽ നൽകി.
പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ കാണിക്കുന്ന ആത്മാർഥത അഭിനന്ദനാർഹമാണെന്നും കേളി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.