കേന്ദ്ര വാണിജ്യ വ്യാവസായ മന്ത്രാലയത്തിനു കീഴിലുള്ള സ്പൈസസ് ബോർഡിന് ഏലം, പേരേലം എന്നിവയുടെ കൃഷികാര്യങ്ങളിൽ മാത്രമേ നേരിട്ട് ഇടപെടാനാകൂ. 53 ഇനം സുഗന്ധവ്യജ്ഞനങ്ങൾ സ്പൈസസ് ബോർഡിന്റെ പരിധിയിൽ ഉണ്ടെങ്കിലും ഇവയുടെ കയറ്റുമതി പ്രോത്സാഹനപദ്ധതികളിലേ ബോർഡിനു പങ്കുള്ളൂ.
കൃഷി കാര്യങ്ങൾ ഭരണഘടനയനുസരിച്ച് സംസ്ഥാനങ്ങളുടെ ഭാഗമാണ്. ഇതു മനസിലാക്കാതെ വിലയിടിവ് വരുന്പോൾ കർഷകർ ബോർഡിനെയാണ് കുറ്റപ്പെടുത്തുക. വിലയിടിവ് ഒരു ചാക്രിക പ്രവർത്തനമാണ്. ഒരു രൂപയ്ക്കു വാങ്ങിയ തേങ്ങ ഇന്ന് 81 രൂപ നൽകിയാണ് വാങ്ങുന്നത്.
പത്തുഗ്രാമിന് അഞ്ച് രൂപയ്ക്കു വാങ്ങിയ ഏലക്കായ്ക്ക് 36 രൂപ മാർക്കറ്റ് വിലയുണ്ട്. ഉത്പാദന വർധനവിനനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്ന സാന്പത്തിക ശാസ്ത്രമാണിതിനു പിന്നിൽ. കാർഷിക കുടുംബാംഗമെന്ന നിലയിൽ കർഷകക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതിന് ഇഷ്ടമാണ്. കൂർക്കഞ്ചേരി കോൾപ്പടവ് പാടശേഖരസമിതി സെക്രട്ടറിയുമാണ്.
ഏലക്കൃഷി പ്രധാനമായും ഇന്ത്യയിൽ കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലാണ്, പേരേലക്കൃഷി വടക്കേ ഇന്ത്യയിലും. സുസ്ഥിര കൃഷിയിലൂടെയും വിഷരഹിത കൃഷി സമ്പ്രദായങ്ങളിലൂടെയും ഏലം ഉദ്പാദിപ്പിച്ചെങ്കിലേ ആഗോള വിപണി കൈപ്പിടിയിലാക്കുവാൻ കഴിയൂ. ഇതിനായി ചെറുകിട ഏലം കർഷകർ സംഘടിച്ച് കാർഷികോത്പാദന സംഘങ്ങൾ (എഫ്പിഒ) ഉണ്ടാക്കി മുന്നോട്ടുവരേണ്ടതുണ്ട്.
ജൈവകാർഷിക രീതികളിൽ ഉത്പാദിപ്പിച്ച ഏലത്തിനാണ് ആഗോളവിപണിയിൽ സമീപഭാവിയിൽ ഡിമാൻഡ് ഏറുക. നിലവിലെ കൃഷി രീതികളിൽനിന്ന് സാക്ഷ്യപത്രമുള്ള ജൈവ ഏലത്തോട്ടമായി മാറണമെങ്കിൽ അഞ്ചു വർഷമെങ്കിലും തുടർ പരിശോധനകൾക്കു വിധേയമാകേണ്ടിയിരിക്കുന്നു. ഇതിനാണ് ബോർഡ് മുൻഗണന നൽകുക.
ഏലം 2024-25ൽ 70,410 ഹെക്ടറിൽ നിന്ന് 20,696 മെട്രിക് ടണ്‍ ഉത്പാദിപ്പിക്കുകയും 6,728 മെട്രിക് ടണ്‍ കയറ്റുമതി ചെയ്ത് ഇന്ത്യയ്ക്ക് 1,56,682 ലക്ഷം രൂപ നേടിക്കൊടുക്കയും ചെയ്തു. പ്രതികൂല കാലാവസ്ഥയിൽ ഉത്പാദന വർധനവില്ലെങ്കിലും വിലയിടിവ് ഒരുപരിധിവരെ കുറയ്ക്കുമെന്നാണ് പ്രതീക്ഷ.
മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ച് സുഗന്ധവ്യഞ്ജനങ്ങൾക്കായി വിപണിയും കംപ്ലയൻസ് ഹബ്ബുകളും സ്ഥാപിക്കണമെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെ നേരിൽകണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുവാൻ ഉത്പാദനകേന്ദ്രങ്ങളിൽ അക്രഡിറ്റഡ് ലാബ് സൗകര്യം ഏർപ്പെടുത്തുവാനായി ബോർഡ് നടപടികൾ കൈക്കൊള്ളും. ചൈനയാണ് നമ്മുടെ പ്രധാന ഇറക്കുമതിക്കാർ.
രണ്ടാംസ്ഥാനമേ അമേരിക്കയ്ക്കുള്ളൂ. പിന്നീട് മധ്യപൂർവേഷ്യൻ രാജ്യങ്ങളാണ്. 58 രാജ്യങ്ങളിലേക്ക് സുസ്ഥിരമായി ഇന്ത്യൻ സുഗന്ധവ്യജ്ഞനങ്ങൾ കയറ്റുമതി ചെയ്യുന്നു. വിദേശ വിപണികളിലേക്ക് ഇടിച്ച് കയറിയെങ്കിലേ കയറ്റുമതിയിൽ ഇന്ത്യക്ക് പിടിച്ചു നിൽക്കാനാകൂ.
അഡ്വ. സംഗീതാ വിശ്വനാഥൻ
ചെയർപേഴ്സണ്‍, സ്പൈസസ് ബോർഡ്