കണ്ണൂർ: തിരക്കേറിയ റോഡിൽ കക്കൂസ് മാലിന്യം ഒഴുക്കി വിട്ടു. കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിന് മുൻവശത്തെ റോഡിലാണ് കക്കൂസ് മാലിന്യം ഒഴുക്കിയത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെ പ്രഭാത സവാരിക്കിറങ്ങിയവർ ദുർഗന്ധത്തെ തുടർന്ന് പരിശോധിച്ചപ്പോളാണ് റോഡിൽ കക്കൂസ് മാലിന്യംതള്ളിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കോർപറേഷനിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് മേയർ പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിജിൽ മാക്കുറ്റി കൗൺസിലർ അർഷാദ് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപൻ എന്നിവർ സ്ഥലത്തെത്തി. കോർപറേഷനിൽ നിന്നുള്ള ശുചീകരണ തൊഴിലാളികൾ റോഡിൽ നൂറു മീറ്ററോളം ദൂരത്തിൽ ഒഴുക്കി വിട്ട കുമ്മായം വിതറിയെങ്കിലും റോഡരികിലും മറ്റും മാലിന്യം കെട്ടിക്കിടക്കുകയാണ്. ഈ മേഖലയിലെ വ്യാപാരസ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ചക്കരക്കൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് മാലന്യം തള്ളിയ വാഹനം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മേയർ പി. ഇന്ദിര പറഞ്ഞു.