കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒൻപത് കുട്ടികളടക്കം 14 പേർ മരിച്ചു. താലിബാൻ സർക്കാർ വക്താവാണ് ഇക്കാര്യം അറിയിച്ചത്.
ഗുർബസ് ജില്ലയിലെ മുഗൾഗൈയിൽ വീടിന് മുകളിലാണ് ബോംബ് പതിച്ചത്. ഒൻപത് കുട്ടികളും ഒരു സ്ത്രീയുമാണ് ഇവിടെ മരിച്ചത്. കുനാർ, പക്തിക പ്രവിശ്യകളിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്നും താലിബാൻ വക്താവ് സബിനുള്ള മുജാഹിദ് അറിയിച്ചു.
സംഭവത്തിൽ പാക്കിസ്ഥാൻ ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല. അഫ്ഗാൻ-പാക് അതിർത്തിയിൽ പാക് സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ ചാവേർ ആക്രമണത്തിന് പിന്നാലെയാണ് ഈ സംഭവം നടന്നത്.
ഈ മാസം പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന മറ്റൊരു സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാൻ താലിബാൻ ഏറ്റെടുത്തു.