തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വ്യാപാരി ദിലീപ് ജീവനൊടുക്കിയ സംഭവത്തിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ ആരോപണം. മൊബൈൽ ഷോപ്പിൽ നിന്ന് ലഭിച്ച കുറിപ്പിൽ കൗൺസിലർ ഗ്രാമം പ്രവീണിനെതിരെ ആരോപണമുണ്ടെന്ന് ദിലീപിന്റെ സഹോദരൻ രതീഷ് പറഞ്ഞു.
ഒരു കൗൺസിലർ കുടുംബകാര്യങ്ങളിൽ ഇടപെട്ടെന്നാണ് കുറിപ്പിലുള്ളത്. പോലീസിന് കൊടുത്ത പരാതിയിലാണ് സഹോദരൻ രതീഷിന്റെ ആരോപണം. അതേസമയം രതീഷിന്റെ ആരോപണം നിഷേധിച്ചുകൊണ്ട് ഗ്രാമം പ്രവീൺ രംഗത്തെത്തി.
ഞായറാഴ്ചയാണ് ദിലീപിനെ നെയ്യാറ്റിൻകര ടൗണിന് സമീപം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കടബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.