ന്യൂഡൽഹി: രാഷ്ട്രീയത്തിലെ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എംപിയുമായ ഡോ.ശശി തരൂർ. കുടുംബവാഴ്ച ജനാധിപത്യത്തിന് വെല്ലുവിളിയാണ്. കുടുംബമഹിമയ്ക്കല്ല മറിച്ച് കഴിവിനായിരിക്കണം ജനാധിപത്യത്തിൽ പ്രഥമ പരിഗണ നൽകേണ്ടത്.
പ്രോജക്ട് സിന്റിക്കേറ്റിൽ ഒക്ടോബർ 31 ന് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയ്ക്ക് എതിരെ ആഞ്ഞടിച്ചത്. ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ് എന്ന തലക്കെട്ടിലാണ് ലേഖനം.
കോൺഗ്രസിൽ നെഹ്റു-ഗാന്ധി കുടുംബമെന്ന പോലെ രാഷ്ട്രീയ രംഗത്താകെ ഈ കുടുംബവാഴ്ച നിലനിൽക്കുന്നുണ്ടെന്നും ലേഖനത്തിൽ പറയുന്നു.
രാഷ്ട്രീയ അധികാരം നിയന്ത്രിക്കുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക ശക്തിയും വേണ്ടുവോളമുണ്ടെന്നും ഇത് അധികാരത്തിലിരുന്ന് സമാഹരിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. എന്നാൽ ഈ ലേഖനം ബിജെപി ബിഹാറിൽ ആയുധമാക്കുകയാണ്.
തരൂർ എഴുതിയ ലേഖനം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവരെ ഉദ്ദേശിച്ചാണെന്നാണ് ബിജെപി ആരോപിച്ചു.