ഗീതു മോഹൻദാസിന്റെ ടോക്സിക് ടീസർ ചർച്ചകളിൽ നിറഞ്ഞതിന് പിന്നാലെ കസബ സംവിധായകൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറി ശ്രദ്ധേയമാകുന്നു. പ്രശസ്ത എഴുത്തുകാരൻ സക്കറിയയുടെ വരികൾ കടമെടുത്താണ് കസബ സംവിധായകൻ നിഥിൻ രഞ്ജി പണിക്കർ ഗീതുവിനെതിരെ പരോക്ഷ വിമർശനമുന്നയിച്ചിരിക്കുന്നത്.
മലയാളത്തിൽ ഒരു മാസ് പടം വന്നപ്പോൾ അതിനെ സ്ത്രീവിരുദ്ധമെന്ന് പറഞ്ഞ് ആക്രമിച്ചവർ, കന്നഡയിൽ പോയി കോടികൾ മുടക്കി അതെല്ലാം ഉൾപ്പെടുത്തി സിനിമ എടുക്കുന്നതിലെ ഇരട്ടത്താപ്പാണ് നിഥിൻ പറയുന്നത്.
‘നിങ്ങൾ കെട്ടിയാടുന്ന ആ 'കപട വ്യക്തിത്വം' നിങ്ങളുടെ തന്നെ ആദർശങ്ങളെ വിസ്മരിക്കുമ്പോൾ, കാപട്യം അവിടെ പൂത്തുലയുന്നു... പിന്നാലെ ജീർണതയും (അങ്ങനെയുണ്ടാകില്ലെന്ന് ഞാൻ പ്രത്യാശിക്കുന്നു). എങ്കിലും... ഇതിന്റെയെല്ലാം അനന്തരഫലമായി ഉണ്ടായ ആ തകർച്ചയിൽ (അലങ്കോലപ്പെട്ടതും എന്നാൽ അർഹിച്ചതുമായ ആ അവസ്ഥയിൽ) നിന്നുകൊണ്ട് എനിക്ക് സമ്മതിക്കാൻ കഴിയും. അതിനും അതിന്റേതായ ചില നിമിഷങ്ങളുണ്ടായിരുന്നു എന്ന്.’’–സക്കറിയയുടെ ഈ വരികളാണ് നിഥിൻ പങ്കുവച്ചത്.
2016-ൽ നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധതയെ നടി പാർവതി തിരുവോത്ത് ഒരു ചലച്ചിത്ര മേളയിൽ വെച്ച് രൂക്ഷമായി വിമർശിച്ചിരുന്നു.
അന്ന് സിനിമയുടെ പേര് പറയാൻ മടിച്ച പാർവതിയെ സേ ഇറ്റ്, സേ ഇറ്റ് എന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ട് ഗീതു മോഹൻദാസ് മുൻപന്തിയിലുണ്ടായിരുന്നു. ഈ സംഭവം അന്ന് നിഥിനും സിനിമയ്ക്കും വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്ക് കാരണമായിരുന്നു.