പാലക്കാട്: അധ്യാപകൻ ആറാംക്ലാസ് വിദ്യാർഥിയെ മദ്യംനൽകി പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിനെതിരേ ഗുരുതര കണ്ടെത്തലുമായി എഇഒയുടെ റിപ്പോർട്ട്. വിവരം പോലീസിനെ അറിയിക്കുന്നതിൽ സ്കൂളിനു വീഴ്ച പറ്റി.
അധ്യാപകനെ സസ്പെൻഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. രക്ഷിതാക്കളുടെ നിസഹകരണവും വിഷയത്തിൽ പ്രശ്നമായെന്നാണ് എഇഒയുടെ റിപ്പോർട്ട്. വിവരമറിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷമാണു വിഷയത്തിൽ പരാതി നൽകിയതെന്നു റിപ്പോർട്ടിൽ പറയുന്നു.
രക്ഷിതാക്കളുടെ നിസഹകരണമുണ്ടായിരുന്നെങ്കിലും സ്കൂൾ അധികൃതർക്കു പരാതി നൽകാമായിരുന്നു. സംഭവം അറിഞ്ഞതോടെ അധ്യാപകന്റെ രാജി എഴുതിവാങ്ങി. അധ്യാപകനെ സസ്പെൻഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. ജനുവരി മൂന്നിനാണ് വിദ്യാഭ്യാസവകുപ്പിനു പരാതി നൽകിയത്.
ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് എഇഒ സമർപ്പിച്ച റിപ്പോർട്ടിലാണ് സ്കൂളിനെതിരേ ഗുരുതര പരാമർശങ്ങളുള്ളത്. കഴിഞ്ഞ നവംബർ 29നാണു കേസിനാസ്പദമായ സംഭവം.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിയെ ക്വാർട്ടേഴ്സിലെത്തിച്ച് അധ്യാപകൻ അനിൽ മദ്യംനൽകി പീഡിപ്പിക്കുകയായിരുന്നു. ദിവസങ്ങൾക്കുശേഷം സ്പെഷൽ ബ്രാഞ്ചിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകൻ പിടിയിലാകുന്നത്.
അധ്യാപകനു സസ്പെൻഷൻ
മലന്പുഴയിൽ അധ്യാപകൻ വിദ്യാർഥിയെ മദ്യംനൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്. എഇഒയുടെ റിപ്പോർട്ടിനെത്തുടർന്നാണ് വകുപ്പുതല നടപടി.
സ്കൂൾ മാനേജരെ അയോഗ്യനാക്കണമെന്നു എഇഒ വിദ്യാഭ്യാസ ഉപഡയറക്ടർക്കു ശിപാർശ നൽകിയിട്ടുണ്ട്. വിഷയം അറിഞ്ഞിട്ടും മറച്ചുവച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണു മാനേജർക്കെതിരേ നടപടിക്കു ശിപാർശ നൽകിയത്.
സംഭവത്തിൽ അധ്യാപകർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. സ്കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്കാണു വിദ്യാഭ്യാസവകുപ്പ് നോട്ടീസ് ലഭിച്ചത്. മൂന്നു ദിവസത്തിനകം വിശദീകരണം നൽകാനും നിർദേശിച്ചു. സമയബന്ധിതമായി മറുപടി നൽകിയില്ലെങ്കിൽ വകുപ്പുതലനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.