കൊച്ചി: മെഡിക്കൽ മേഖലയിലുൾപ്പെടെ ഉന്നത പഠനത്തിനും തൊഴിലിനുമായി ഇന്ത്യയിൽനിന്നുള്ള കുടിയേറ്റത്തിന് ജർമനിയിൽ അനുകൂല സാഹചര്യമെന്ന് ഇന്ത്യയിലെ ജർമൻ കോൺസുലേറ്റ് ജനറൽ അക്കിം ബർകറ്റ്.
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനും മികച്ച തൊഴിലവസരങ്ങൾക്കും ജർമനി എക്കാലവും പ്രാധാന്യം നൽകുന്നതായും അദ്ദേഹം ദീപികയോട് പറഞ്ഞു. കൊച്ചിയിൽ ജർമൻ ഭാഷാ പരിശീലന സ്ഥാപനങ്ങളും പരീക്ഷാകേന്ദ്രവും സന്ദർശിക്കാനെത്തിയതായിരുന്നു കോൺസുലേറ്റ് ജനറൽ.
ഇന്ത്യയിൽനിന്നുള്ളവരെ സ്വീകരിക്കാൻ പര്യാപ്തമായ സാംസ്കാരിക, സാമൂഹ്യ അന്തരീക്ഷമാണ് ജർമനിയിൽ നിലവിലുള്ളത്. ഇരു രാജ്യങ്ങളിലെയും സർക്കാർ സംവിധാനങ്ങളും ഇതിനാവശ്യമായ പ്രോത്സാഹനം നൽകുന്നു. ജർമനിയിലേക്കുള്ള കുടിയേറ്റത്തിന് ഭാഷാപഠനം നിർബന്ധമാണ്. ഭാഷാപരിജ്ഞാനത്തിലെ മികവിന്റെ കാര്യത്തിൽ ജർമനി വിട്ടുവീഴ്ചയ്ക്കില്ല.
പരീക്ഷാർഥികളുടെ എണ്ണം കൂടുന്നതുകൊണ്ട് പരീക്ഷകളും മൂല്യനിർണയവും ഉദാരമാക്കുന്നതിന് ഉദ്ദേശിക്കുന്നില്ല. ഭാഷയിലും കോഴ്സിലും മികവ് പുലർത്തുന്ന വിദ്യാർഥികൾക്കും തൊഴിൽ തേടുന്നവർക്കും ജർമനി വാതിലുകൾ തുറന്നിട്ടുണ്ടെന്നും അക്കിം ബർകറ്റ് പറഞ്ഞു. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ആദരവോടെ കാണുന്ന ഇന്ത്യയിലെ വൈവിധ്യമാർന്ന സംസ്കാരം ലോകത്തിനു മാതൃകയാണെന്ന് കോൺസുലേറ്റ് ജനറൽ പറഞ്ഞു.
ജർമൻ കോൺസുലേറ്റുമായി സഹകരിച്ച് എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടത്തിയ ‘റിലീജിയസ് ഹാർമണി ആൻഡ് കോ എക്സിസ്റ്റൻസ്, ദ കേരള മോഡൽ’ എന്ന വിഷയത്തിലെ കോൺക്ലേവിൽ ജർമൻ കോൺസുലേറ്റ് ജനറൽ പങ്കെടുത്തു.