മുംബൈ: മുംബൈയിൽ ബിജെപി മേയർ ഉണ്ടാകുന്നതിൽ ഏക്നാഥ് ഷിൻഡെയ്ക്കും അനുയായികൾക്കും താത്പര്യമില്ലെന്ന് ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ് റൗത്. ചാക്കിട്ടുപിടിത്തം ഭയന്ന് ഷിൻഡെപക്ഷ കൗൺസിലർമാരെ ഹോട്ടലിലേക്കു മാറ്റിയിരുന്നു.
തിരശ്ശീലയ്ക്കു പിന്നിൽ പലതും സംഭവിക്കുമെന്ന് റൗത് പറഞ്ഞു. "ഷിൻഡെപക്ഷത്തെ ഭൂരിഭാഗം കൗൺസിലർമാരും ബാൽ താക്കറെ സ്ഥാപിച്ച പാർട്ടിയുടെ അംഗങ്ങളായിരുനന്നു. മുംബൈയിൽ ബിജെപി മേയറുണ്ടാകുന്നതു ഷിൻഡെപോലും ആഗ്രഹിക്കുന്നില്ല. കൗൺസിലർമാരെ ഹോട്ടലിൽ പൂട്ടിയിട്ടാലും സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും വ്യത്യസ്ത മാർഗങ്ങളുണ്ട്' -റൗത് പറഞ്ഞു.
ബ്രിഹൻ മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഷിൻഡെപക്ഷ ശിവസേനയ്ക്ക് 29 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 89 അംഗങ്ങളുണ്ട്. ഭരണം ലഭിക്കണമെങ്കിൽ ഷിൻഡെപക്ഷത്തിന്റെ പിന്തുണ വേണം. രണ്ടു കക്ഷികൾ ചേർന്നാലും 118 പേരുടെ പിന്തുണയാകും.
മൂന്ന് അംഗങ്ങളുള്ള എൻസിപി (അജിത്) ബിജെപിയെ പിന്തുണച്ചേക്കും. 227 അംഗ കൗൺസിലിൽ ഭൂരിപക്ഷത്തിനു വേണ്ടത് 114 പേരുടെ പിന്തുണയാണ്. പ്രതിപക്ഷത്ത് 65 അംഗങ്ങളുള്ള ഉദ്ധവ് പക്ഷ ശിവസേനയാണ് വലിയ കക്ഷി. സഖ്യകക്ഷിയായ എംഎൻഎസ് ആറിടത്തു വിജയിച്ചു.
കോൺഗ്രസ്-24, എഐഎംഐഎം-8, സമാജ്വാദി പാർട്ടി-2 എൻസിപി (ശരദ് പവാർ)-1 എന്നിങ്ങനെയാണ് പ്രതിപക്ഷത്തെ പാർട്ടികളുടെ അംഗബലം. പ്രതിപക്ഷത്തിന് 106 അംഗങ്ങളുണ്ട്. എട്ടു പേരുടെ പിന്തുണകൂടി ലഭിച്ചാൽ പ്രതിപക്ഷത്തിന് അധികാരം പിടിക്കാനാകും.