റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇന്ത്യാ മുന്നണി വിടുന്നു. ഡൽഹിയിലെത്തിയ ഹേമന്ത് സോറനും ഭാര്യ കൽപന സോറനും ബിജെപി നേതൃത്വവുമായി ചർച്ച നടത്തി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് മുന്നണി മാറ്റത്തിന് കാരണമെന്നാണ് സൂചന.
മഹാസഖ്യത്തിന്റെ ഭാഗമായി 16 നിയമസഭാ സീറ്റുകൾക്കായി ജാർഖണ്ഡ് മുക്തി മോർച്ച ശ്രമിച്ചിരുന്നു. എന്നാൽ ആർജെഡി, കോൺഗ്രസ് നേതൃത്വങ്ങൾ അവസാന നിമിഷം വരെ തീരുമാനം വൈകിപ്പിച്ചു. ഇത് പാർട്ടി നേതൃത്വത്തെ ആർജെഡിയുമായും കോൺഗ്രസുമായുമുള്ള നിലവിലെ സഖ്യം പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്.
ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിന് 56 സീറ്റുകളാണ് ജാർഖണ്ഡ് നിയമസഭയിലുള്ളത്. ജെഎംഎമ്മിന് 34 സീറ്റുകളും കോൺഗ്രസിന് 16 സീറ്റുകളും രാഷ്ട്രീയ ജനതാദളിന് നാലും ഇടതുപക്ഷത്തിന് രണ്ടും സീറ്റുകളുണ്ട്. ബിജെപിക്ക് 21 സീറ്റുകളുണ്ട്. എൽജെപി ഒന്ന്, എജെഎസ്യു ഒന്ന്, ജെഡിയു ഒന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷ കക്ഷിനില.
ഡൽഹിയിലുള്ള ഹേമന്ത് സോറനും ഭാര്യ ഭാര്യ കൽപന സോറനും ബുധനാഴ്ച റാഞ്ചിയിൽ തിരിച്ചെത്തി നിർണായക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. 16 കോൺഗ്രസ് എംഎൽഎമാരിൽ എട്ടു പേർ തങ്ങളുമായി ബന്ധം പുലർത്തുന്നവരാണെന്ന് ജെഎംഎം നേതാക്കൾ പറഞ്ഞു.