കോട്ടയം : പൊതുസ്ഥലത്തെ പ്രചാരണബോര്‍ഡ് പിടിച്ചെടുത്താല്‍ സ്ഥാനാര്‍ഥികളെ കാത്തിരിക്കുന്നത് പിഴ. പിഴ കൂടിയാലോ വരാന്‍ പോകുന്നത് എട്ടിന്റെ പണിയും. പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലത്തുനിന്ന് സ്ഥാനാര്‍ഥിയുടെ പ്രചാരണബോര്‍ഡ് പിടിച്ചെടുത്താല്‍ ഒരെണ്ണത്തിന് 5,000 രൂപയും അതു എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയുമാണ് പിഴ.
ഇത്തരത്തില്‍ അഞ്ച് ബോര്‍ഡുകള്‍ പിടിച്ചെടുത്താല്‍ സ്ഥാനാര്‍ഥികള്‍ക്ക് ജയിച്ചാലും പരമാവധി ചെലവഴിക്കാവുന്ന തുക മറികടക്കുന്നതോടെ അയോഗ്യതയ്ക്ക് കാരണമാകും. ബോര്‍ഡ് എടുത്തുമാറ്റുന്ന സാഹചര്യമുണ്ടായാല്‍ 5,000 രൂപയും എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയുമാണ് പിഴ. ഇത് സ്ഥാനാര്‍ഥിയുടെ ചെലവിലാണ് ഉള്‍പെടുത്തുക.
പിഴയ്ക്ക് പുറമെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്യും. അഞ്ച് ബോര്‍ഡ് എടുത്തു മാറ്റിയാല്‍ പഞ്ചായത്തിലെ സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാവുന്ന തുകയായ 25,000 രൂപ മറികടക്കും. തെരഞ്ഞെടുത്താലും ഇതോടെ സ്ഥാനാര്‍ഥിക്ക് അയോഗ്യതയുണ്ടാകും. ബ്ലോക്കിലും നഗരസഭയിലും 75,000 രൂപയും ജില്ലയിലും കോര്‍പറേഷനിലും 1,50,000 രൂപയുമാണ് സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാനാകുന്ന പരമാവധി തുക.
ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ ജീവനക്കാരുടെ സ്ക്വാഡുകള്‍ രൂപവത്കരിച്ചാണ് ഇത്തരം ബോര്‍ഡുകള്‍ പിടിച്ചെടുക്കാനുള്ള പരിശോധന നടത്തുന്നത്. പൊതുസ്ഥലത്ത് അനധികൃതമായി ബോര്‍ഡുകള്‍, ഫ്ലക്സുകൾ, ബാനറുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ പാടില്ലെന്നും ഇത്തരത്തിലുള്ളവ കണ്ടെത്തിയാല്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ പിഴ അടയ്ക്കേണ്ടി വരുമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
പൊതുസ്ഥലത്ത് സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ എടുത്തു മാറ്റുന്നതിന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ നീക്കം തുടങ്ങിയിട്ടുണ്ട്.