ലിസ്ബൺ: നിർദിഷ്ട തൊഴിൽ പരിഷ്കരണങ്ങൾക്കെതിരേ ആരംഭിച്ച പൊതു പണിമുടക്കിൽ പോർച്ചുഗൽ സ്തംഭിച്ചു. റെയിൽ, വിമാന സർവീസുകൾക്കു പുറമേ വിദ്യാഭ്യാസ, ആശുപത്രി സേവനങ്ങളും തടസപ്പെട്ടു.
നൂറിലധികം തൊഴിൽച്ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് തൊഴിലാളി യൂണിയനുകൾ സംയുക്ത പണിമുടക്ക് നടത്തുന്നത്. ഉത്പാദനവും സാന്പത്തികവളർച്ചയും വർധിപ്പിക്കാനാണ് പരിഷ്കരണമെന്ന് സർക്കാർ വാദിക്കുന്നു. എന്നാൽ നിർദേശങ്ങളിൽ പലതും തൊഴിലവകാശം ലംഘിക്കുന്നതായി യൂണിയനുകൾ ആരോപിക്കുന്നു. പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുന്ന ബിൽ പാസാകുമെന്നാണ് വിലയിരുത്തൽ.
തലസ്ഥാനമായ ലിസ്ബണിലെ തെരുവുകളിൽ ഇന്നലെ വാഹനങ്ങൾ പരിമിതമായിരുന്നു. ആശുപത്രികൾ തുറന്നെങ്കിലും നഴ്സുമാർ പണിമുടക്കിയതിനാൽ അപ്പോയിന്റ്മെന്റുകളും സർജറികളും നീട്ടിവയ്ക്കേണ്ടിവന്നു.
സർക്കാർ എയർലൈൻസായ ടിഎപിക്ക് മൂന്നിലൊന്നു സർവീസുകൾ നടത്താനേ കഴിഞ്ഞുള്ളൂ.2013നു ശേഷം പോർച്ചുഗലിൽ നടക്കുന്ന ആദ്യ പൊതുപണിമുടക്കാണിത്.