തിരുവനന്തപുരം: ഇടതു നിരീക്ഷകനെന്ന പദവി രാജിവച്ചെന്നും ഇനി മുതൽ രാഷ്ട്രീയ നിരീക്ഷകനാണെന്നും അഡ്വ.ബി.എൻ.ഹസ്കർ. ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട് ഇതുവരെ കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സർക്കാർ ഖജനാവിലേക്ക് തിരിച്ചടച്ചെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ ചാനൽ ചർച്ചകളിൽ പ്രതികരിക്കരുതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന് സിപിഎം നിർദേശം നൽകിയിരുന്നു. മുഖ്യമന്ത്രിയെയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ചാനൽ ചർച്ചയിൽ അഡ്വ.ബി.എൻ.ഹസ്കർ വിമർശിച്ചിരുന്നു.
ഇടതുനിരീക്ഷകനെന്ന ലേബലിൽ ഇത്തരം പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് സിപിഎം ഹസ്ക്കറിന് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് തനിക്ക് ലഭിച്ച എല്ലാ സ്ഥാനങ്ങളും ആനുകൂല്യങ്ങളും തിരിച്ചേൽപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക വാഹനം, ഡ്രൈവർ, ഗൺമാൻ എന്നീ സൗകര്യങ്ങൾ തിരികെ നൽകിയതായും ഔദ്യോഗിക വസതി ഒഴിഞ്ഞതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വിമർശകർക്ക് മറുപടിയെന്നോണം പേടിച്ചു പോയെന്ന് പറഞ്ഞേക്കൂവെന്നും അദ്ദേഹം കുറിച്ചു.