യാദൃച്ഛികമായിട്ടാണ് ‘വലിയപാഠാരംഭം’ എന്ന പേരിൽ ഒരു കൃതിയുടെ പിഡിഎഫ് കോപ്പി ലഭിച്ചത്. പുസ്തകത്തിന്റെ പേര് കണ്ടപ്പോൾ, അതൊരു മതബോധനഗ്രന്ഥമായിരിക്കുമെന്നു കരുതി മാറ്റിവച്ചു. അങ്ങനെ ചിന്തിക്കാൻ കാരണമുണ്ട്. 1772ൽ റോമിലെ സേക്രഡ് കോണ്ഗ്രിഗേഷൻ ഓഫ് ദി പ്രൊപ്പഗേഷൻ ഓഫ് ദി ഫെയ്ത്ത് പ്രസിദ്ധീകരിച്ച, മലയാളത്തിൽ ആദ്യമായി അച്ചടിക്കപ്പെട്ട, ക്ലെമന്റ് പിയാനിയസിന്റെ ‘സംക്ഷേപ വേദാർഥം’ പോലെ ഒരു ക്രിസ്തീയ മതബോധന ഗ്രന്ഥമായിരിക്കും “വലിയ പാഠാരംഭ”വും എന്നു കരുതിപ്പോയി.
2018ൽ ആരംഭിച്ച അക്ഷരസമരം കത്തിനില്ക്കുന്ന സമയമായിരുന്നതിനാലും അത് അയച്ചുതന്നത് അക്ഷരസമരത്തിൽ പങ്കാളിയായ കൊയിലാണ്ടി ഗവണ്മെന്റ് കോളജ് ചരിത്രാധ്യാപകനും സുഹൃത്തുമായ ഡോ. ശ്രീജിത്ത് ആയതിനാലും രണ്ടും കല്പിച്ച് അതിന്റെ ഒരു പ്രിന്റ് എടുത്തു. അതു പരിശോധിച്ചുനോക്കിയപ്പോഴാണ് ആ കൃതിയുടെ മൂല്യവും മഹത്വവും മനസിലായത്. അതിന്റെ ഓരോ പേജും കൗതുകവും ജിജ്ഞാസയും വിസ്മയവും ജനിപ്പിച്ചു. അതിന്റെ അവതാരികതന്നെ അന്പരപ്പിച്ചു കളഞ്ഞു;
അതിങ്ങനെ
സംസ്കൃതസ്വരങ്ങളാമാദ്യമാമെഴുത്തുകൾ |
സംസ്കൃതവർഗ്ഗങ്ങളാം വ്യഞ്ജനങ്ങളും പിന്നെ ||
സ്വരത്തിൽ കുറവാകും ദ്രാവിഡക്കൂട്ടങ്ങളും |
സ്വരസംയുക്തമായ വർഗ്ഗങ്ങൾ പിന്പുണ്ടിതിൽ ||
അന്തത്തിൽ ചേർന്നീടുന്ന വർഗ്ഗങ്ങളന്പോടു ഞാൻ |
അനുസ്വാരം കൂടുന്ന വർഗ്ഗവുമുരച്ചിതു ||
അന്തമാധമസ്ഥങ്ങൾ തന്നാലെ ഭവിക്കുന്നു |
അക്ഷരസംയുക്തത്താൽ ഭേദങ്ങളനുക്രമാൽ ||
അർദ്ധാക്ഷരങ്ങളെല്ലാമർദ്ധമേഹങ്ങളത്രെ |
അർത്ഥത്തെ കുറിപ്പിപ്പാനുണ്ടു സംഖ്യാവർണ്ണവും ||
രണ്ടാമംശത്തിൽ പിന്നെ കൂട്ടവായനാപദം |
ഇണ്ടലാം യത്നമേറെയില്ലാതെ കിടാക്കൾക്കും ||
ഏകാക്ഷരികളാകും വാക്കുകളുടെ ശേഷം |
ഏകസ്വരത്തിനോടു ചേരുമർദ്ധാക്ഷരങ്ങൾ ||
ഏകന്നേൻ അന്പോടിന്നു ബുദ്ധിയിൽ ദൃഢം ചെയ്വാൻ |
ഏകദേശമെന്നല്ല ചാലവെ സമസ്തവും ||
ത്വരിതം ബാലന്മാരിൽ ബുദ്ധിവർദ്ധനത്തിന്നു |
ദ്വിത്വാക്ഷരികളോടുമർദ്ധാക്ഷരങ്ങൾ ചേർന്നും ||
വിഘ്നം കൂടാതെ തന്നെ കാണുന്നു ത്ര്യക്ഷരികൾ |
ദ്വിഗുണിതങ്ങളാകും ബഹ്വാക്ഷരികൾ താനും ||
മൂന്നാമതാകും പങ്കിൽ വായനയാരംഭിച്ചു |
മുന്നം ഗുണമായുള്ള വാക്യം കഥിച്ചിട്ടഹൊ ||
പിന്നീടിൽ ബുദ്ധിവാക്കാം പഴഞ്ചൊൽ കാങ്കെ ഭവാൻ |
നിന്ദകളികൂടാതെ നോക്കെണം നാലാം കഥ ||
അനുതുല്യമായുള്ള ഏക ഉപമ കാണ്മിൻ |
അനുതാപകഥയും കഥിച്ചതുമോർക്കുന്പോൾ ||
അനുതാപം പൂണ്ടുടൻ ദൈവത്തെ തേടീടുവിൻ |
അനുരാഗഭാവേന ശബരീവാക്യം കേൾപ്പിൻ ||
മഹാഭാരതമാകും കർണ്ണപർവ്വത്തിൽനിന്നും |
സാഹസമുള്ള ബാലന്മാർക്കു ബോധം വരുവാൻ ||
സഹദേവന്റെ വാക്യശ്ലോകങ്ങളവസാനം |
സഹായം പഠിക്കുവാൻ സത്യദൈവമെന്നറി ||
‘കേക’വൃത്തത്തിൽ കവിതാരൂപത്തിൽ പുസ്തകത്തിന്റെ ഉള്ളടക്കം കൃത്യവും ഹൃദ്യവുമായി ഒരു ‘കാപ്സ്യൂൾ’പരുവത്തിൽ ചേർത്തിരിക്കുകയാണ്!
പുസ്തകം അവസാനിക്കുന്നതാകട്ടെ, ‘മട്ട’ത്തിന്റെ (Set square) ആകൃതിയിൽ, ചതുഷ്ക്രിയ പഠിപ്പിക്കുന്നതിന് ഉപകരിക്കുന്ന ഒരു വിസ്മയചിത്രവുമായി.
മലയാളഭാഷയ്ക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത നിഘണ്ടുവും വ്യാകരണവും ഉൾപ്പെടെ വിലപ്പെട്ട സംഭാവനകൾ നല്കി അനുഗ്രഹിച്ച ജർമൻ മിഷനറി ഡോ. ഹെർമൻ ഗുണ്ടർട്ട് 1848ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ 1871ലെ പതിനൊന്നാമത്തെ പതിപ്പാണ് എന്റെ പക്കലെത്തിയത്. അതു പ്രസിദ്ധീകരിച്ചിരിക്കുന്നത്, മാംഗളൂരിൽ സി. സ്റ്റോൾസ് ബാസൽ മിഷൻ ബുക്ക് ആൻഡ് ട്രാക്റ്റ് ഡെപ്പോസിറ്ററിയിൽനിന്നാണ്. അതിന്റെ വിലയോ; രണ്ട് അണ (12 പൈസ)!
അദ്ഭുതപ്പെടുത്തിയ ഒരു കാര്യം, ഈ കൃതിയെപ്പറ്റി കേട്ടുകേൾവിയല്ലാതെ കണ്ടിട്ടുള്ളവരാരും എന്റെ അറിവിലില്ല എന്നതാണ്. എന്തുകൊണ്ട് ഈ കൃതി ഇങ്ങനെ അവഗണിക്കപ്പെട്ടും വിസ്മരിപ്പിക്കപ്പെട്ടും പോയി എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവശേഷിക്കുന്നു! ഗുണ്ടർട്ട് കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോഴാണ് ഗുണ്ടർട്ട് എന്ന മഹാനായ മലയാളിയെപ്പറ്റി ചിലരെങ്കിലും ചിന്തിക്കാൻ തുടങ്ങിയത്. അങ്ങനെ ചിന്തിക്കുകയും എഴുതുകയും ചെയ്തിട്ടുള്ളവരിൽ പ്രധാനികളാണ് ഡോ. സ്കറിയ സക്കറിയ, ഡോ. ചെറിയാൻ കുനിയന്തോടത്ത്, ഡോ. വള്ളിക്കാവ് മോഹൻദാസ്, ഡോ. അജയപുരം ജ്യോതിഷ്കുമാർ, ഡോ. ശ്രീജിത്ത് മുതലായവർ. അവരുടെ പഠനങ്ങളിൽ “വലിയ പാഠാരംഭ”ത്തെപ്പറ്റി പറയുന്നുണ്ട്.
അക്ഷരസമരവുമായി മുന്പോട്ടു നീങ്ങിയപ്പോൾ എതിർവാദമുന്നയിച്ചവരെ പ്രതിരോധിക്കാൻ “വലിയ പാഠാരംഭം” ഏറെ പ്രയോജനപ്പെട്ടു. ഒരു ഭാഷയെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് ആക്ഷരികഭാഷയായ മലയാളത്തെ സംബന്ധിച്ചിടത്തോളം, എഴുത്തും വായനയും അഭ്യസിക്കാതെ മുന്നോട്ടു നീങ്ങാനാവില്ലല്ലോ. ആ നിലയ്ക്ക് എഴുത്തും വായനയും പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും “വലിയ പാഠാരംഭ”ത്തേക്കാൾ മെച്ചപ്പെട്ട ഒരു കൃതി വേറെ ഉണ്ടെന്നു തോന്നുന്നില്ല. മലയാളഭാഷയെ സംബന്ധിച്ച് ഒരുപാട് പഠനങ്ങളും പാഠങ്ങളുമുണ്ടല്ലോ. അവയുടെയെല്ലാം ആരംഭം “വലിയ പാഠാരംഭ”ത്തിലുണ്ടെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും.
ഹെർമൻ ഗുണ്ടർട്ടിനെ മഹാനായ മലയാളി എന്നു വിശേഷിപ്പിക്കുന്നതോടൊപ്പം മഹാനായ മനഃശാസ്ത്ര വിദഗ്ധൻ, മഹാനായ വിദ്യാഭ്യാസവിചക്ഷണൻ, മഹാനായ വിദ്യാഭ്യാസ പ്രവർത്തകൻ, മഹാനായ അധ്യാപകശ്രേഷ്ഠൻ എന്നെല്ലാംകൂടി വിശേഷിപ്പിക്കേണ്ടതായിട്ടുണ്ട് എന്നാണ് “വലിയ പാഠാരംഭം” എന്ന ഒറ്റകൃതി വിലയിരുത്തുന്പോൾ തോന്നിപ്പോകുന്നത്.
തന്റെ “വലിയപാഠാരംഭം” ഏതെങ്കിലും ലൈബ്രറിയിലിരുന്ന് ഒറ്റയിരിപ്പിൽ എഴുതി തയാറാക്കിയതല്ല എന്ന സൂചന നല്കിക്കൊണ്ടാണ് ഗുണ്ടർട്ട് ആ പുസ്തകം അവതരിപ്പിക്കുന്നത്. മുഖവുരയുടെ ആരംഭം ശ്രദ്ധിക്കാം: “ംരം പാഠാരംഭത്തെ ഏറിയ കൊല്ലമായി ഗുരുക്കന്മാരുടെയും കുട്ടികളുടെയും ഉതവിക്കായിട്ടു തീർത്തിരിക്കുന്നു.” (‘ഈ’ എന്നതിന്റെ പഴയ ലിപിയാണ് ‘ംരം’) അതായത്, ഏറെനാളായി അദ്ദേഹം സ്വന്തം നിലയിൽ പരീക്ഷിച്ചു ബോധ്യപ്പെട്ട കാര്യങ്ങളാണ് ഈ പുസ്തകത്തിന്റേത് എന്ന് അടിവരയിട്ടു പറയുന്നു. “ഏട്ടിലെ പശു പുല്ലുതിന്നുകേല” എന്നു പറയുന്നതുപോലെ, ഈ പാഠപുസ്തകം കുട്ടികൾക്കു പ്രയോജനപ്പെടണമെങ്കിൽ ഗുരുവിന്റെ സഹായം കൂടിയേ തീരൂ എന്നദ്ദേഹം എടുത്തുപറയുന്നുണ്ട്. അതേസമയം, ഓരോ ഗുരുവിന്റെയും വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും അദ്ദേഹം അങ്ങേയറ്റം ആദരിക്കുന്നുമുണ്ട്.
താൻ സ്വന്തമായി വികസിപ്പിച്ചെടുത്ത പഠനരീതി അവതരിപ്പിക്കുന്പോൾ, അദ്ദേഹം കാണിക്കുന്ന, ഔചിത്യബോധവും വിശാലവീക്ഷണവും ശ്രദ്ധേയമാണ്. തന്റെ പഠനരീതി ഒരു കാരണവശാലും അദ്ദേഹം അടിച്ചേൽപ്പിക്കുന്നില്ല. “ബുദ്ധിമാന്മാർ സാരമായത് എടുത്താൽ മതി” എന്നാണദ്ദേഹം പറയുന്നത്. അതുപോലെതന്നെ, സ്വന്തമായ ഒരു പാഠ്യക്രമം ചിട്ടപ്പെടുത്തിയെടുക്കുന്നതിന് അധ്യാപകർക്ക് പൂർണമായ സ്വാതന്ത്ര്യം നല്കുന്നതോടൊപ്പം, അതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഗുണ്ടർട്ടിന്റെ തന്നെ വാക്കുകൾ: “ംരം പാഠാരംഭത്തെ ഏറിയ കൊല്ലമായി ഗുരുക്കന്മാരുടെയും കുട്ടികളുടെയും ഉതവിക്കായിട്ടു തീർത്തിരിക്കുന്നു. എന്നാൽ ംരം ചെറുപുസ്തകംകൊണ്ടു കുട്ടികൾക്കുവേണ്ടുന്ന ഉപകാരം വരേണ്ടതിന്നു ഗുരുക്കന്മാരുടെ സഹായം ആവശ്യം എന്നു സമ്മതം ഉണ്ടാകുമല്ലൊ. ഓരോ ഗുരുക്കന്മാർക്കു അവരുടെ പഠിപ്പുക്രമങ്ങൾ ഉണ്ടെങ്കിലും അവരവർക്കു സലാം ചെയ്തു, നന്നായി എന്നു തോന്നുന്ന ചില ക്രമങ്ങളെ പറവാൻ തുനിയുന്നു. ബുദ്ധിമാന്മാർ സാരമായതു എടുത്താൽ മതി.” (വലിയ പാഠാരംഭം, പുറം 3)
അതേസമയം, വിവാദമായ പുതിയ വിദ്യാഭ്യാസ ചട്ടക്കൂട്ടിൽ, പഠിപ്പിക്കുന്നതുപോലും ഉദ്ഗ്രഥന സിദ്ധാന്തമനുസരിച്ചു വേണമെന്ന ശാഠ്യത്തിലാണ് സർക്കാർ. സ്ഥൂലത്തിൽനിന്നു സൂക്ഷ്മത്തിലേക്ക് എന്ന ക്രമമാണു പാലിക്കേണ്ടതെന്നും അതനുസരിച്ച് ആശയം, വാക്യം, വാക്ക്, അക്ഷരം എന്ന ക്രമമാണു സ്വീകരിക്കേണ്ടതെന്നുമാണ് എസ്സിഇആർടിയുടെ നിലപാട്. സൂക്ഷ്മത്തിൽനിന്നു സ്ഥൂലത്തിലേക്ക് (അക്ഷരം, വാക്ക്, വാക്യം, ആശയം) എന്നതു പഴഞ്ചൻ രീതിയായതിനാൽ, അതു പാടില്ലെന്നും അവർ ശഠിക്കുന്നു. അങ്ങനെ, പറഞ്ഞുപറഞ്ഞ്, അക്ഷരമേ വേണ്ടാ എന്ന നിലവരെ എത്തി. അങ്ങനെ, അക്ഷരമാല പാഠപുസ്തകത്തിൽനിന്നു വെട്ടിനീക്കി. നമ്മുടെ മാതൃഭാഷയുടെ അക്ഷരസന്പത്തിന്റെ മഹത്വം മനസിലാക്കാതെ കാട്ടിക്കൂട്ടിയ ഒരു ആന മണ്ടത്തരം!
ബ്രാഹ്മി ഭാഷയിൽനിന്നുരുത്തിരിഞ്ഞ്, തമിഴിന്റെയും സംസ്കൃതത്തിന്റെയും സംരക്ഷണത്തിൽ വളർന്ന്, മണിപ്രവാള ഭാഷയിലൂടെയും കണ്ണശ്ശ ഭാഷയിലൂടെയും സഞ്ചരിച്ച്, വട്ടെഴുത്തും കോലെഴുത്തും കടന്ന്, ചെറുശേരിയുടെയും എഴുത്തച്ഛന്റെയും അർണോസ് പാതിരിയുടെയും കരസ്പർശത്തിലൂടെ കരുത്താർജിച്ച്, ഗുണ്ടർട്ടിന്റെയും എ.ആർ.ന്റെയും പരിപോഷണത്താൽ നവോന്മേഷം പ്രാപിച്ച്, കുരുന്നുകളുടെ വിരൽത്തുന്പിൽപോലും വിരിഞ്ഞുവികസിച്ചുനിന്ന അക്ഷരപ്പൂക്കളാണ് പാഠപുസ്തകത്തിൽനിന്നു വെട്ടിനീക്കപ്പെട്ടത്. അഞ്ചുവർഷക്കാലം നീണ്ടുനിന്ന അക്ഷരസമരത്തിലൂടെ വെട്ടിനീക്കപ്പെട്ട അക്ഷരമാല പാഠപുസ്തകത്തിൽ പുനഃപ്രതിഷ്ഠിക്കാൻ നമുക്കു കഴിഞ്ഞെങ്കിലും നമ്മുടെ ഇളംതലമുറ ഇന്നും സാക്ഷര നിരക്ഷരരായി കഴിയുന്നു.
ഫലമോ? നമ്മുടെ കുട്ടികൾ എവിടെയും പുറംതള്ളപ്പെടുന്നു. പേരുകേട്ട പോലീസ് മേധാവി എന്നതിലുപരി, ഒരു സാമൂഹികപരിഷ്കർത്താവ് എന്ന നിലയിൽ ശോഭിക്കുന്ന ഡോ. ഋഷിരാജ്സിംഗ്, ആറായിരത്തോളം വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാർഥികളും രക്ഷാകർത്താക്കളുമായി ആശയവിനിമയം നടത്തി ആഴത്തിൽ പഠിച്ചശേഷം ഇക്കഴിഞ്ഞ ദിവസം ദീപികയിൽ എഴുതി: “അക്ഷരപരിജ്ഞാനമില്ലായ്മ മലയാളിയെ യുപിഎസ്സി പോലുള്ള ഓൾ ഇന്ത്യാ ലെവൽ പരീക്ഷകളിൽ പിന്നോട്ടടിക്കുമെന്നത് ഞെട്ടലോടെയാണെങ്കിലും നമ്മൾ കേട്ടേ മതിയാവൂ.”