ന്യൂഡൽഹി: വനിതാ പ്രീമിയര്‍ ലീഗിന്റെ നാലാം പതിപ്പിന് മുന്നോടിയായുള്ള മെഗാ താരലേലം ആരംഭിച്ചു. ഓൾറൗണ്ടർ ദീപ്തി ശർമയെ 3.2 കോടി രൂപയ്ക്ക് യുപി വാരിയേഴ്സ് വീണ്ടും ടീമിലെത്തിച്ചു. ലേലത്തിന് മുന്നോടിയായി ദീപ്തിയെ ഒഴിവാക്കിയ യുപി ആർടിഎം (റൈറ്റ് ടു മാച്ച്) വഴി സംവിധാനത്തിലൂടെയാണ് താരത്തെ തിരികെയെത്തിച്ചത്.
മലയാളി താരം ആശാ ശോഭനയെ 1.10 കോടി രൂപ നല്കി യുപി ടീമിലെത്തിച്ചു. ആർസിബി ഉയർത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ആശയെ യുപി സ്വന്തമാക്കിയത്. ഇന്ത്യൻ ഓൾറൗണ്ടർ ശിഖ പാണ്ഡയെയും വമ്പൻ തുകയ്ക്ക് യുപി ടീമിലെത്തിച്ചു. 2.4 കോടി രൂപയാണ് ശിഖയ്ക്കു വേണ്ടി യുപി മുടക്കിയത്.
മറ്റൊരു മലയാളി താരമായ സജന സജീവനെ 75 ലക്ഷം രൂപയ്ക്കു മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ശ്രീ ചരണിയെ 1.3 കോടി രൂപയ്ക്ക് ഡൽഹി ക്യാപ്റ്റിൽസ് ടീമിലെത്തിച്ചു. രാധ യാദവിനെ 65 ലക്ഷം രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവും രേണുക സിംഗ് ഠാക്കൂറിനെ 60 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ജയന്റ്സും സ്വന്തമാക്കി.
സ്നേഹ റാണയെ 50 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസും ഹൽലീൻ ഡിയോളിനെയും ക്രാന്തി ഗൗഡിനെയും 50 ലക്ഷം വീതം രൂപയ്ക്ക് യുപിയും ടീമിലെത്തിച്ചു. എന്നാൽ ലോകകപ്പ് ടീമിൽ കളി ഉമ ഛേത്രി, പ്രതിക റാവൽ എന്നിവരെയും മലയാളി താരം മിന്നു മണിയെയും ആരും ടീമിലെടുത്തില്ല.
194 ഇന്ത്യന്‍ താരങ്ങളും 83 വിദേശ താരങ്ങളും ഉള്‍പ്പടെ ആകെ 277 കളിക്കാരാണ് ലേലത്തിനുണ്ടായിരുന്നത്. ആകെ 73താരങ്ങളെയാണ് ലേലത്തിലൂടെ അഞ്ച് ടീമുകള്‍ക്ക് സ്വന്തമാക്കാനാവുക.