അഹമ്മദാബാദ്: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ ഇന്ത്യ പ്രവേശിച്ചെങ്കിലും ഒട്ടും ശരിയാകാത്ത ഒരു പൊസിഷന്‍ ഉണ്ട്. ഓപ്പണിംഗ് ബാറ്റിംഗ് സ്പോട്ട്. ട്വന്റി-20 പുരുഷ ബാറ്റര്‍മാരില്‍ ലോക ഒന്നാം നമ്പറുകാരനായ അഭിഷേക് ശര്‍മയ്ക്ക് ഇതുവരെ ഒരു റണ്‍ പോലും നേടാന്‍ സാധിച്ചില്ല. ഗ്രൂപ്പ് എയിലെ നാലു മത്സരങ്ങളില്‍ മൂന്നിലും ഇറങ്ങിയ അഭിഷേകിന്റെ സ്കോര്‍ പൂജ്യം.
എന്തുകൊണ്ടും അഭിഷേകിനേക്കാള്‍ മികച്ചത് സഞ്ജു സാംസണ് ആണെന്നും സൂപ്പര്‍ എട്ടില്‍ അഭിഷേകിനു പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നുമുള്ള നിരീക്ഷണങ്ങള്‍ സജീവമായിക്കഴിഞ്ഞു. മിന്നും ഫോമില്‍ ഇഷാന് കിഷന് കളിച്ചതോടെയാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടപ്പെട്ടത്. ഇപ്പോള്‍ അഭിഷേകിന്റെ ദയനീയ ഫോമിലൂടെ തിരികെ പ്ലേയിംഗ് ഇലവനില്‍ എത്താന്‍ സഞ്ജുവിനു സാധിക്കുമോ എന്നു കണ്ടറിയണം.
ഐസിസി ട്വന്റി-20 ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമനാണ് അഭിഷേക് ശർമ. ആ തലക്കനവുമായി എത്തിയെങ്കിലും ലോകകപ്പ് ഗ്രൂപ്പ് എയിൽ കളിച്ച മൂന്നു കളിയിലും പൂജ്യത്തിനു പുറത്തായ നാണക്കേടിന്റെ റിക്കാർഡിലാണ് അഭിഷേക്. സഞ്ജു സാംസൺ കളിച്ചത് ഒരു മത്സരത്തിൽ മാത്രം. അഭിഷേക് ശർമ ഉദരസംബന്ധ പ്രശ്നമായി പുറത്തിരുന്നപ്പോൾ നമീബിയയ്ക്ക് എതിരേയായിരുന്നു സഞ്ജു കളിച്ചത്.
ഈ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ സഞ്ജുവും അഭിഷേകും നേരിട്ടത് എട്ട് പന്തുകൾ മാത്രം. എട്ട് പന്ത് നേരിട്ട സഞ്ജു 22 റൺസ് നേടിയപ്പോൾ അഭിഷേക് മൂന്നു തവണ പൂജ്യത്തിനു പുറത്തായി. സഞ്ജു നമീബിയയ്ക്ക് എതിരേ എട്ട് പന്തിൽ മൂന്നു സിക്സും ഒരു ഫോറും അടക്കം 22 റൺസ് നേടി. 275 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. എന്നാൽ, അഭിഷേക് അമേരിക്കയ്ക്ക് എതിരേ നേരിട്ട ആദ്യ പന്തിൽ പൂജ്യത്തിനു പുറത്ത്. പാക്കിസ്ഥാന് എതിരേ നാലു പന്തിലും ഇന്നലെ നെതർലൻഡ്സിന് എതിരേ മൂന്നു പന്തിലും അക്കൗണ്ട് തുറക്കാതെ മടങ്ങി.