കൊച്ചി: വ്യാജവാർത്ത നൽകിയെന്ന് ആരോപിച്ച് റിപ്പോർട്ടർ ടിവിക്കെതിരെ കിറ്റെക്സ് എംഡി സാബു എം. ജേക്കബ് നോട്ടീസ് അയച്ചു. 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തന്നെ മനപൂർവം ഉപദ്രവിക്കാൻ ശ്രമിക്കുകയാണ്.
ന്യൂസ് ചാനൽ കൈയിലുണ്ടെന്ന് കരുതി ആരെയും കരി വാരിത്തേക്കാമെന്ന് കരുതരുതെന്നും സാബു എം. ജേക്കബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓർഗാനിക് അല്ലാത്ത ഉത്പന്നങ്ങൾ അമേരിക്കയിലേയ്ക്ക് കിറ്റക്സ് കയറ്റി അയച്ചു എന്നാണ് റിപ്പോർട്ടർ ടിവി പറയുന്നത്.
ശുദ്ധകളവ് എങ്ങനെ പറയാൻ സാധിക്കുന്നു. ഒരു വസ്തുതകളും പഠിക്കാതെ ചാനലിൽ ഇരുന്ന് എന്തോവിളിച്ചു പറയുകയാണ്. റിപ്പോർട്ടർ ടിവി വ്യാജ വാർത്ത സൃഷ്ടിക്കുകയാണ്. ഉടമയായ ആന്റോ അഗസ്റ്റിനെ അറിയുന്നത് തന്നെ മാംഗോ ഫോൺ തട്ടിപ്പിലൂടെയാണ്.
പിന്നീട് പേര് കേട്ടത് മരം മുറിക്കേസിലൂടെയാണ്. മാസങ്ങളോളം ജയിലിൽക്കിടന്ന് പുറത്തിറങ്ങി ഒരു ന്യൂസ് ചാനൽ ഏറ്റെടുക്കുകയായിരുന്നു. ലൈസൻസ് ഇല്ലാതെയാണ് റിപ്പോർട്ടർ ചാനൽ പ്രവർത്തിക്കുന്നത്. ബ്രോഡ്കാസ്റ്റിംഗ് സർട്ടിഫിക്കറ്റ് റിപ്പോർട്ടർ പുറത്ത് വിടണം. ആന്റോ എങ്ങനെ എംഡിയായെന്നും സാബു എം. ജേക്കബ് ചോദിച്ചു.