വൈക്കം: കെവി കനാലിന്റെ തീരത്ത് കേന്ദ്രസർക്കാർ അമൃത് പദ്ധതിയിൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പാർക്ക് ആൻഡ് ഗ്രീൻ പ്ലേസ് പദ്ധതി അട്ടിമറിക്കാൻ നഗരസഭ നീക്കം നടത്തുന്നതായി പരാതി. 58 ലക്ഷം രൂപയുടെ കേന്ദ്ര പദ്ധതിയെച്ചൊല്ലിയാണ് പുതിയ വിവാദം ഉയരുന്നത്.
കെവി കനാലിന്റെ തീരത്ത് തുടങ്ങിയ പദ്ധതിപ്രവർത്തനങ്ങൾ നഗരസഭാ ചെയർമാൻ അബ്ദുൾസലാം റാവുത്തർ ഇടപെട്ട് നിർത്തിവയ്പ്പിച്ചെന്നാണ് ആക്ഷേപം. ബിജെപി അംഗത്തിന്റെ മുൻ വാർഡിൽ തുടങ്ങിയ പദ്ധതിയുടെ ശുചീകരണപ്രവർത്തനങ്ങൾ നഗരസഭാ ചെയർമാൻ ഇടപെട്ട് തടഞ്ഞെന്നാണ് ആക്ഷേപം. കെവി കനാലിന്റെ വടക്കുഭാഗം സൗന്ദര്യവത്കരിക്കുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ, കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് ഇതു മറ്റ് മൂന്നു വാർഡുകളിലേക്കുംകൂടി പദ്ധതി വീതിച്ചുനൽകിയിരുന്നു. ഇതിൽ ആറാട്ടുകുളങ്ങരയിലെ റോഡരികിൽ ടൈൽ ഇടുന്ന ജോലികൾ പുരോഗമിക്കുകയാണ്.
പദ്ധതി അട്ടിമറിക്കാൻ പദ്ധതി അട്ടിമറിക്കാൻ നഗരസഭയുടെ നീക്കം
പദ്ധതി റദ്ദ്ചെയ്ത് പുതിയ പദ്ധതിയാക്കാനാണ് പണി നഗരസഭ തടസപ്പെടുത്തിയത്. പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കമാണ് നഗരസഭ നടത്തുന്നത്.
ഈ നീക്കം തുടർന്നാൽ അടുത്ത ദിവസം നഗരസഭക്കു മുന്നിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.
-എം.കെ. മഹേഷ്ബിജെപി കൗൺസിലർ, വൈക്കം
ബിജെപി പ്രചാരണം വസ്തുതാവിരുദ്ധം
നഗരസഭ 14ാം വാർഡിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച സൗന്ദര്യവത്കരണ പ്രവൃത്തികൾ ചെയർമാൻ തടസപ്പെടുത്തിയെന്ന ബിജെപി പ്രചാരണം വസ്തുതാവിരുദ്ധവും തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള നുണപ്രചാരണവുമാണ്.
അമൃത് പദ്ധതിയിൽ 14-ാം വാർഡിൽ മാത്രമല്ല നഗരത്തിലെ ഒന്നിലധികം വാർഡുകളിൽ പ്രവൃത്തികൾ ആരംഭിക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് 14-ാംവാർഡിലും പ്രവൃത്തി ആരംഭിക്കാൻ തീരുമാനിച്ചത്. 14-ാം വാർഡിലെ കൗൺസിലർ അറിയാതെ ആ വാർഡിൽ നടക്കുന്ന വർക്കിൽ മറ്റൊരു വാർഡിലെ ബിജെപി കൗൺസിലർ ഇടപെട്ടത് ദുരുദ്ദേശ്യപരമാണ്. അമൃത് പദ്ധതിയുടെ ചെലവിൽ 50 ശതമാനം മാത്രമാണ് കേനദ്രവിഹിതം. ബാക്കി ചെലവ് സംസ്ഥാന സർക്കാരും നഗരസഭയുമാണ് വഹിക്കുന്നത്.
-അബ്ദുൾസലാം റാവുത്തർനഗരസഭാ ചെയർമാൻ, വൈക്കം