കൊച്ചി: ഇന്നലെ രാവിലെ മുതല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കായിരുന്നു കേരളത്തിന്റെ കണ്ണും കാതും. പ്രമാദമായ കേസിന്റെ ക്ലൈമാക്സിലെ വിധി അറിയാന്‍ രാവിലെതന്നെ കോടതിവളപ്പിനു പുറത്ത് ജനം നിറഞ്ഞു.
അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പുറമേ പ്രതിപ്പട്ടികയിലുള്ള നടന് ദിലീപിന്റെ ആരാധകരും കോടതി വ്യവഹാരങ്ങള്‍ക്കായി വന്നവരുമൊക്കെയായി നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. ഒപ്പം, കനത്ത സുരക്ഷയൊരുക്കി പോലീസും.
വിധിക്കു മുമ്പ്
ജഡ്ജിമാരെയും അഭിഭാഷകരെയും കോടതി വ്യവഹാരങ്ങള്‍ക്കായി എത്തിയവരെയും മാത്രമാണു കോടതി ഗേറ്റ് കടക്കാന്‍ പോലീസ് അനുവദിച്ചത്. മാധ്യമപ്രവര്‍ത്തകരെ കര്‍ശന പരിശോധനകളോടെ പ്രവേശിക്കാന്‍ അനുവദിച്ചു. 10.15ന് ഇരയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി എത്തി. പിന്നാലെ പബ്ലിക് പ്രോസിക്യൂട്ടറും.
പ്രതികരിക്കാതെ ദിലീപ്
10.20ന് കേസിലെ എട്ടാം പ്രതിയായ ദിലീപ് അഭിഭാഷകര്‍ക്കൊപ്പം വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ കാറില്‍ എത്തി. മാധ്യമപ്പടയാകെ കാറിനു സമീപത്തേക്ക് ഓടിയടുത്തെങ്കിലും ഒന്നും പ്രതികരിക്കാതെ ദിലീപും അഭിഭാഷകരും വാഹനത്തില്‍നിന്നിറങ്ങി കോടതയിലേക്കു കയറിപ്പോയി.
ദാ പൾസർ, സോറി മാറിപ്പോയി
ഇതിനിടെ, പള്‍സര്‍ സുനിയുടെ രൂപസാദൃശ്യം തോന്നിക്കുന്ന ഒരാള്‍ കോടതി വളപ്പിലേക്കു പ്രവേശിക്കുന്നത് കണ്ടതോടെ ദാ പള്‍സര്‍ സുനി എന്നു വിളിച്ച് മാധ്യമങ്ങള്‍ അങ്ങോട്ടോടി. മറ്റേതോ കേസിലെ പ്രതിയാണെന്നു തിരിച്ചറിഞ്ഞ് മടങ്ങിയ ചാനൽ പ്രവര്‍ത്തകര്‍ക്കിടയിലൂടെ 10.40ന് യാതൊരു കൂസലുമില്ലാതെ പള്‍സര്‍ സുനി കോടതിയിലേക്കു കയറിപ്പോയി. പിന്നാലെ മറ്റു പ്രതികളും.
പരസ്പരം നോക്കാതെ ദിലീപും സുനിയും
കോടതിമുറിയില്‍ പ്രതികളുടെ നിരയില്‍ രണ്ടറ്റത്തായാണ് പള്‍സര്‍ സുനിയും ദിലീപും നിന്നത്. കോടതി നടപടികളില്‍ ഒരുഘട്ടത്തില്‍പ്പോലും ഇരുവരും പരസ്പരം നോക്കിയിരുന്നില്ല. വിധിയെന്താകുമെന്ന ആശങ്ക ദിലീപിന്റെ മുഖത്ത് ഉണ്ടായിരുന്നെങ്കിലും നിര്‍വികാരനായിരുന്നു പള്‍സര്‍ സുനി. താന്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചപ്പോഴും ഭാവമാറ്റമില്ലായിരുന്നു.
ദിലീപിനെതിരേ ഒന്നും മിണ്ടാതെ പ്രതികള്‍
കുറ്റക്കാരെന്നു കോടതി വിധിച്ച ആറു പ്രതികളെയുമായി ഉച്ചയ്ക്ക് 1.45ഓടെ പോലീസ് കോടതിക്കു പുറത്തേക്ക് വന്നു. ഇവരെ കൊണ്ടുപോകാനായി എത്തിച്ച വാഹനത്തിനു സമീപത്തേക്ക് കൊണ്ടുവരുന്നതിനിടെ ദിലീപ് പറഞ്ഞിട്ടാണോ കുറ്റകൃത്യം ചെയ്തത് എന്ന ചോദ്യങ്ങളുമായി മാധ്യമപ്രവര്‍ത്തകര്‍ പ്രതികള്‍ക്കു നേരേ മൈക്ക് നീട്ടി. പക്ഷേ ഒന്നും പ്രതികരിക്കാന്‍ അനുവദിക്കാതെ പോലീസ് പ്രതികളെ വാഹനത്തിലുള്ളിലേക്ക് കയറ്റി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.