ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള ഇന്ത്യയുടെ കരാറിനെ കീഴടങ്ങലെന്ന് വിശേഷിപ്പിച്ചു പ്രതിപക്ഷം. തോക്കിൻമുനയിലെന്നോണം സമ്മര്‍ദത്തിനു വഴങ്ങിയാണ് ഇന്ത്യ കരാറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിതമായതെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് മരണമണി മുഴക്കുന്ന കരാറില്‍ ഒപ്പിട്ടതിലൂടെ അമേരിക്കന്‍ സാമ്രാജ്യത്വത്തിനു മുന്നില്‍ മോദി സര്‍ക്കാര്‍ അടിയറവ് പറഞ്ഞുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും അഖിലേന്ത്യാ കിസാന്‍ സഭയും പ്രതികരിച്ചു.
കരാറില്‍ ഇന്ത്യയും യുഎസും നടത്തിയ സംയുക്ത പ്രസ്താവനയില്‍ നിരവധി കാര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് വിഷയത്തില്‍ പ്രതികരിച്ചത്. സംയുക്ത പ്രസ്താവനയില്‍ “സര്‍പ്ലസ് ഉത്പന്നങ്ങള്‍’’ എന്നൊരു വിഭാഗമുണ്ടെന്നും എന്നാല്‍ ഇത് ഏതൊക്കയെന്ന് വ്യക്തമാക്കുന്നില്ലെന്നും ജയ്റാം പറഞ്ഞു.
യുഎസില്‍നിന്നുള്ള ഭക്ഷ്യ-കാര്‍ഷികോത്പന്നങ്ങളുടെ തടസങ്ങള്‍ നീക്കാന്‍ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നുണ്ടെന്നും ജനിതകമാറ്റംവരുത്തിയ വിളകളുടെയും (ജിഎം ക്രോപ്സ്) പാലുത്പന്നങ്ങളുടെയും തടസമല്ലെങ്കില്‍ പിന്നെന്താണ് യഥാര്‍ഥത്തില്‍ ഇത് അര്‍ഥമാക്കുന്നതെന്ന് ജയ്റാം ചോദിച്ചു.
കാര്‍ഷികമേഖലയില്‍ ഒരിളവും തുറന്നുകൊടുത്തിട്ടില്ലെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ അവകാശപ്പെട്ടത് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനാണെന്നും യഥാര്‍ഥത്തില്‍ ഉയര്‍ന്ന സബ്സിഡിയുള്ള ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വ്യാപാരങ്ങളിലേക്ക് കടന്നുവരുന്നതിനും വിലകള്‍ തകരുന്നതിനും കരാര്‍ കാരണമാകുമെന്നും അഖിലേന്ത്യാ കിസാന്‍ സഭ പ്രസ്താവനയിൽ പറഞ്ഞു.
കരാറിലൂടെ ഇന്ത്യക്ക് അമേരിക്ക 18 ശതമാനം തീരുവ ചുമത്തുന്നതും തിരിച്ച് ഇന്ത്യ അമേരിക്കക്ക് പൂജ്യം ശതമാനം തീരുവ ചുമത്തുന്നതും സ്വതന്ത്ര വ്യാപാരമല്ലെന്നായിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ചയുടെ വിമര്‍ശനം. കരാറിനെതിരേ അഖിലേന്ത്യാ കിസാന്‍ സഭയും സംയുക്ത കിസാന്‍ മോര്‍ച്ചയും ഈ മാസം 12ന് പൊതുസമരം നടത്തുമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.