തിരുവനന്തപുരം: പത്രിക നൽകുന്നതിന് തൊട്ടുമുമ്പ് സ്ഥാനാർഥി മുങ്ങിയതോടെ തലസ്ഥാനത്തെ സിപിഐ നേതൃത്വം വെട്ടിലായി. ഊരുട്ടമ്പലം വാർഡിലെ സ്ഥാനാർഥിയായി തീരുമാനിച്ച ജോസാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ കുറുപ്പിട്ടശേഷം മുങ്ങിയത്.
തുടർന്ന് ജോസിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. നിലവിൽ സ്ഥാനാർഥി ഒളിവിലെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് സഹകരണം ലഭിക്കുന്നില്ലെന്ന് ജോസ് പരാതി പറഞ്ഞിരുന്നു.
ജോസിനെ സ്ഥാനാർഥിയാക്കിയതിൽ സിപിഐയിലും എതിർപ്പുണ്ടായിരുന്നു. ആർക്കും ഒറ്റയ്ക്ക് ഒരു യുദ്ധം വിജയിക്കാനാവില്ല. സ്ഥാനാർഥിയായപ്പോൾ തന്നെ പാർട്ടിയിൽ ഒറ്റപ്പെട്ടു. എല്ലാവരും കൂട്ടായി കഠിനമായി പരിശ്രമിച്ചാൽ പോലും ജാതീയമായ ധ്രുവീകരണമുണ്ടായാൽ വിജയം അസാധ്യമാകും.
നോമിനേഷൻ നൽകുന്നതിനു മുമ്പ് ഇത് പറയുന്നത് പാർട്ടിയോട് കാട്ടുന്ന ചതിയാണെന്നറിയാം. എങ്കിലും ഇനിയും വൈകിയിട്ടില്ല എന്നതു കൊണ്ടാണ് ഇപ്പോൾ തന്നെ അറിയിക്കുന്നത്. മത്സരരംഗത്തുനിന്ന് പിൻമാറുകയാണെന്നും വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നു.