ന്യൂഡൽഹി: സുരക്ഷാ ചട്ടം നടപ്പാക്കിയതിനു പിന്നാലെ ഇൻഡിഗോ എയർലൈൻസിന്റെ വിമാന സർവീസുകൾ പലതും റദ്ദാക്കേണ്ടിവന്നതിനാൽ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാരിന്റെ നിർദേശം.
ഇൻഡിഗോയുടെ 10 ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. സുരക്ഷാ ചട്ടം നടപ്പാക്കിയതിനു പിന്നാലെയുണ്ടായ പൈലറ്റ് ക്ഷാമത്തിലാണ് ഇൻഡിഗോയ്ക്ക് വൻ തോതിൽ സർവീസുകൾ റദ്ദാക്കേണ്ടിവന്നത്.
ദിവസവും 2200ഓളം സർവീസുകളാണ് ഇൻഡിഗോയ്ക്കുള്ളത്. 10 ശതമാനം വെട്ടിക്കുറയ്ക്കുന്നതോടെ ദിവസവും 200ലേറെ സർവീസുകൾ ഇൻഡിഗോയ്ക്ക് കുറവു വരും. സർവീസുകൾ കുറയ്ക്കുമെങ്കിലും നേരത്തെയുള്ള എല്ലാ കേന്ദ്രങ്ങളിലേക്കും വിമാനമുണ്ടാകും.
ഇൻഡിഗോ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സിഇഒ പീറ്റർ എൽബേഴ്സ് നേരിട്ടെത്തി വിശദീകരണം നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു. ഡിസംബർ ആറു വരെ മുടങ്ങിയ എല്ലാ സർവീസുകൾക്കും യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ടായി നൽകിയെന്നു അദ്ദേഹം അറിയിച്ചു. ബാക്കി റീഫണ്ടും അവശേഷിക്കുന്ന ബാഗേജുകളും സമയബന്ധിതമായി തിരിച്ചു നൽകാൻ മന്ത്രി നിർദേശം നൽകി.