വാരാണസി: ഉത്തർപ്രദേശിലെ മണികർണിക ഘട്ടിൽ നടക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ച് വ്യാജപ്രചാരണം നടത്തിയ എട്ട് പേർക്കെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇവരിൽ ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗും കോൺഗ്രസ് നേതാവ് പപ്പു യാദവും ഉൾപ്പെടുന്നു. ഹൈന്ദവർ പരിപാവനമായി കരുതുന്ന ശ്മശാനമാണ് മണികർണിക ഘട്ട്.
തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളും എഐ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചുവെന്നാണ് കേസ്. എന്നാൽ, ഘട്ടിന് കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്നും അധികൃതരുടെ ഭീഷണിയെ ഭയക്കുന്നില്ലെന്നും സഞ്ജയ് സിംഗ് പ്രതികരിച്ചു. അഹില്യാബായ് ഹോൾക്കറുടെ നൂറ്റാണ്ട് പഴക്കമുള്ള പ്രതിമ നശിപ്പിച്ചെന്ന് ആരോപിച്ചും പ്രതിഷേധങ്ങൾ നടന്നെങ്കിലും ജില്ലാ ഭരണകൂടം ഇത് നിഷേധിച്ചിട്ടുണ്ട്.
മണികർണിക ഘട്ടിലെ പുനരുദ്ധാരണ-സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന കന്പനിയുടെ ഉടമസ്ഥനും ഓൺലൈൻ പ്രചാരണങ്ങൾക്കെതിരേ പരാതി നൽകിയിരുന്നു.