ചെന്നൈ: തമിഴ്നാട്ടിലെ 1.31 കോടിയോളം സ്ത്രീകൾ ഇന്നലെ ഉറങ്ങിയെഴുന്നേറ്റപ്പോൾ ബാങ്ക് അക്കൗണ്ടിൽ 5,000 രൂപ അധികം.
നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കലൈഞ്ജർ മകളിര്‍ ഉരുമൈ തിട്ടം എന്ന പേരിലുള്ള വനിതാശക്തീകരണ പദ്ധതി അംഗങ്ങൾക്കാണു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ പണം നിക്ഷേപിച്ചത്.
പ്രതിമാസം 1,000 രൂപവീതം ഫെബ്രുവരി മുതലുള്ള 3,000 രൂപയും വരൾച്ചാസഹായമെന്ന നിലയിൽ 2,000 രൂപയും ചേർത്ത് പണം മുൻകൂറായി അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയായിരുന്നു. വീണ്ടും അധികാരത്തിലെത്തിയാൽ പ്രതിമാസ സഹായം 2,000 രൂപയാക്കി ഉയർത്തുമെന്ന വാഗ്ദാനവും ഒപ്പം ഉണ്ട്.
2023 സെപ്റ്റംബറിലാണു പ്രഖ്യാപിച്ചതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിയപ്പോഴാണ് പദ്ധതി നടപ്പായത്. വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്കു താഴെയുള്ളവർക്കാണു സഹായം. വാര്‍ഷിക വൈദ്യുതി ഉപയോഗത്തിനും പരിധിയുണ്ട്.
റേഷന്‍ കാര്‍ഡിലെ ഒരു വനിതാ അംഗത്തിന് മാത്രമേ തുക ലഭിക്കൂ. പണം ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് ലഭിക്കും.