കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ കൊല്ലത്തുനിന്നു വീണ്ടും ജനവിധി തേടാൻ എം. മുകേഷ് എംഎൽഎക്കു താത്പര്യമില്ല. സിനിമയിൽ സജീവമാകാനാണ് ഇഷ്ടമെന്ന് അദ്ദേഹം ദീപിക ഒാൺലൈനിനോടു പറഞ്ഞു. സിനിമയിൽനിന്നുള്ള അവസരം കുറയുന്നതും തെരഞ്ഞെടുപ്പിൽനിന്നു മാറിനിൽക്കാൻ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽപോലും മത്സരിച്ചതു പാർട്ടിയുടെ താൽപര്യം കൊണ്ടുമാത്രമാണെന്നു അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പാർട്ടി ആവശ്യപ്പെട്ടാലും മത്സരിക്കാനുള്ള സാധ്യതയില്ലെന്നാണ് അറിയുന്നത്. ഇക്കുറി പാർട്ടിനിലപാടും മുകേഷിന് അനുകൂലമാകാൻ സാധ്യതയില്ല. മുകേഷ് മത്സരരംഗത്തേക്കു വന്നില്ലെങ്കിൽ സിപിഎം ആക്ടിംഗ് സെക്രട്ടറി ജയമോഹൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം തുടങ്ങിയവരുടെ പേരുകൾ സജീവമാണ്.
സിപിഎം അനുഭാവിയായിരുന്ന എം. മുകേഷിനെ 2016-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന പി.കെ. ഗുരുദാസനു പകരം കൊല്ലം മണ്ഡലത്തിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. 2016ലെ ഇടതുതരംഗത്തിൽ കൊല്ലത്തുനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായ സൂരജ് രവിയെ പരാജയപ്പെടുത്തി ആദ്യമായി സിപിഎം ടിക്കറ്റിൽ നിയമസഭാംഗമായി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും സിറ്റിംഗ് സീറ്റീൽനിന്നു മത്സരിച്ച മുകേഷ് കൊല്ലം ഡിസിസി പ്രസിഡന്റായിരുന്ന ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്തി രണ്ടാം തവണയും നിയമസഭയിലെത്തി.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലം പാർലമെന്റ് മണ്ഡലത്തിൽനിന്നു സിപിഎം ടിക്കറ്റിൽ മത്സരിച്ചെങ്കിലും യുഡിഎഫ് സ്ഥാനാർഥിയായ ആർഎസ്പി നേതാവും സിറ്റിംഗ് എംപിയുമായ എൻ.കെ. പ്രേമചന്ദ്രനോട് പരാജയപ്പെട്ടു. പ്രശസ്ത നാടക അഭിനേതാക്കളായിരുന്ന ഒ.മാധവന്റെ മകനായ മുകേഷ് കൊല്ലം ജില്ലയിലെ പട്ടത്താനം സ്വദേശിയാണ്. 1982ൽ റിലീസായ ബലൂൺ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തു സജീവമായി. 1985ൽ റിലീസായ മുത്താരംകുന്ന് പി.ഒ, ബോയിംഗ് ബോയിംഗ് എന്നീ ചിത്രങ്ങൾ മുകേഷിനെ മലയാള സിനിമയിലെ ശ്രദ്ധേയ താരമാക്കിയത്.