അജ്മാൻ: യുഎഇയിൽ കണ്ണൂർ ആറളം സ്വദേശിനിയായ യുവതിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു.
യുഎഇയിൽ ഔദ്യോഗിക ലൈസൻസോടെ സോഷ്യൽ മീഡിയ മാർക്കറ്റിംഗും വ്ലോഗിംഗും നടത്തുന്ന കണ്ണൂർ യുവതിയുടെ ഫോട്ടോകൾ മസാജ് സെന്ററുകളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ദുരുപയോഗം ചെയ്യുകയായിരുന്നു.
യുവതിയെ ഫോട്ടോ മസാജ് സെന്ററുകളുടെ പ്ലാറ്റ്ഫോമിൽ അപകീർത്തികരമായ കമന്റോടെ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെതിരേ യുവതി നിയമനടപടികൾക്കായി പല നിയമസ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും ഭാരിച്ച ഫീസായിരുന്നു ആവശ്യപ്പെട്ടത്.
പാപ്പിനിശേരി സ്വദേശിയും യാബ് ലീഗൽ സർവീസ് സിഇഒയുമായ സലാം പാപ്പിനിശേരി സംഭവത്തെക്കുറിച്ചറിഞ്ഞ് സൗജന്യ നിയമസഹായം നൽകി. അജ്മാൻ പ്രോസിക്യൂഷൻ മുഖേന യുവാവിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർ നടപടികൾ പുരോഗമിച്ചുവരികയാണ്.