കോട്ടയം: കോട്ടയം അതിരൂപതയില്‍ ഇടവകകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഉന്നമനത്തിനായി അക്ഷീണം പ്രയത്നിച്ച വ്യക്തിയായിരുന്നു മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പിലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പിലിന്റെ 75-ാം ചര്‍മവാര്‍ഷിക സമാപനത്തില്‍ കോട്ടയം എസ്എച്ച് മൗണ്ടിലെ ഐതൗസ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു മാര്‍ ആലഞ്ചേരി.
അതിരൂപതയുടെ രണ്ടാമത്തെ ബിഷപ്പായി മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ സ്ഥാനമേല്ക്കുമ്പോള് വികസനം മാത്രമായിരുന്നു മുഖ്യലക്ഷ്യം. മലബാര്‍ കുടിയേറ്റത്തിലും ഒഎസ്എച്ച് സ്ഥാപിച്ചതിലും മലങ്കര പുനരൈക്യത്തിനും അദ്ദേഹം നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതിരൂപതയുടെ ശക്തീകരണം ആരംഭിച്ചു മുന്നോട്ടു കൊണ്ടുപോയതും മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പിലാണെന്നും മാർ ആലഞ്ചേരി അനുസ്മരിച്ചു.
ഒഎസ്എച്ച് സൂപ്പീരിയര്‍ ജനറല്‍ റവ.ഡോ. ജോസ് കന്നുവെട്ടിയേല്‍ അധ്യക്ഷത വഹിച്ചു. സുവനീര്‍ പ്രകാശനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അതിരൂപതാ വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടിലിനു കോപ്പി നല്കി നിര്‍വഹിച്ചു. വികാരി ജനറാള്‍മാരായ ഫാ. തോമസ് ആനിമൂട്ടില്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സെന്റ് ജോസഫ് കോണ്ഗ്രിഗേഷന് മദര്‍ ജനറല്‍ സിസ്റ്റര്‍ അനിത എസ്ജെസി എന്നിവര്‍ അനുസ്മരണം നടത്തി.
ഒഎസ്എച്ച് ജനറല്‍ കൗണ്‍സിലര്‍മാരായ ഫാ. റെജി മുട്ടത്തില്‍, ഫാ. ജിസ്മോന് പുത്തന്‍പറമ്പില്‍, ഒഎസ്എച്ച് വികാര്‍ ജനറല്‍ ഫാ. ജോസ് ചിറയില്‍ പുത്തന്‍പുരയില്‍, ഫാ. ബിജി പല്ലുന്നില് ഒഎസ്എച്ച് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിൽ കൃതജ്ഞതാബലിയര്‍പ്പിച്ച് വചനസന്ദേശം നല്കി.