കൊല്ലം: വിദ്യാഭ്യാസ മേഖലയിലെ സഹായ സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുനെസ്കോയുടെയും അമൃത വിശ്വവിദ്യാപീഠത്തിന്റെയും നേതൃത്വത്തിൽ യുനെസ്കോ ചെയർ ഓൺ അസിസ്റ്റീവ് ടെക്നോളജി ഇൻ എഡ്യൂക്കേഷൻ അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ പ്രവർത്തനം തുടങ്ങി.
ഇതോടെ ഒരേസമയം മൂന്ന് യുനെസ്കോ ചെയറുകൾ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സർവകലാശാലയായി മാറിയിരിക്കുകയാണ് അമൃത. യുനെസ്കോയുടെ യൂണിട്വിൻ യുനെസ്കോ ചെയേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള ചെയറിന്റെ ഉടമ്പടി യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസുലേ, അമൃത വിശ്വവിദ്യാപീഠം വൈസ് ചാൻസലർ ഡോ. പി. വെങ്കട്ട് രങ്കൻ എന്നിവർ ചേർന്ന് ഒപ്പുവച്ചു.
ഈ ചെയറിന്റെ ഭാഗമായി ഇ-ഗവേണൻസ് സേവനങ്ങൾക്കായി സൈൻ ലാംഗ്വേജ് സംയോജിപ്പിച്ച ആക്സസിബിലിറ്റി ഇനന്റർഫേസ് സാങ്കേതിക വിദ്യ വികസിപ്പിച്ചുവരികയാണെന്നും അതിന്റെ പ്രാരംഭ പതിപ്പ് ഇതിനകം കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും നാഷണൽ ഇ-ഗവേണൻസ് ഡിവിഷനും വികസിപ്പിച്ച ഉമാങ് പ്ലാറ്റ്ഫോമിൽ നടപ്പിലാക്കിയെന്നും അധികൃതർ അറിയിച്ചു.
2029 ജൂൺ വരെ പ്രാബല്യത്തിൽ നിൽക്കുന്ന ഈ ചെയറിന് അമൃത സർവകലാശാല സ്കൂൾ ഓഫ് ബിസിനസ് വിഭാഗം ഡീൻ ഡോ. രഘു രാമൻ, സ്കൂൾ ഓഫ് കമ്പ്യൂട്ടിംഗ് വിഭാഗം അസോസിയേറ്റ് ഡീൻ ഡോ. പ്രേമ നെടുങ്ങാടി എന്നിവർ അധ്യക്ഷസ്ഥാനം വഹിക്കും. ഡോ. മനീഷ വി. രമേഷ് അധ്യക്ഷയായിട്ടുള്ള യുനെസ്കോ ചെയർ ഓൺ എക്സ്പീരിയൻഷൽ ലേർണിംഗ് ഫോർ സസ്റ്റയിനബിൾ ഇന്നോവേഷൻ ആന്റ്ഡെവലപ്പ്മെന്റ് ഡോ. ഭവാനി റാവു അധ്യക്ഷയായിട്ടുള്ള യുനെസ്കോ ചെയർ ഓൺ ജെന്റർ ഈക്വാലിറ്റി ആന്റ് വുമൺ എംപവർമെന്റ് എന്നിങ്ങനെ രണ്ട് യുനെസ്കോ ചെയറുകൾ നേരത്തെ അമൃത സർവകലാശാലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്.