കലിഫോർണിയ: എഐ പ്ലാറ്റ്ഫോമുകളായ ഗൂഗിളിന്റെ ജെമിനിയും ഒാപ്പൺ എഐയുടെ ചാറ്റ് ജിപിടി തമ്മിലുള്ള മത്സരത്തിൽ ഒരു പടി മുന്നിലെത്തി ജെമിനി. പുതിയ കണക്കുകൾ പ്രകാരം ജെമിനി 28 ശതമാനം വളർച്ച നേടി. അതേസമയം, ചാറ്റ് ജിപിടി അഞ്ചു ശതമാനം പിന്നോട്ടുപോയതായും റിപ്പോർട്ട് പറയുന്നു. ഈ രംഗത്തു ആധിപത്യം പുലർത്തിവന്ന ചാറ്റ് ജിപിടിക്ക് ജെമിനിയുടെ പുതിയ മോഡലാണ് വെല്ലുവിളി ഉയർത്തുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 2025 നവംബറിൽ ഗൂഗിൾ ജെമിനി-3 മോഡൽ അവതരിപ്പിച്ചതോടെ ജെമിനിയിലേക്കു കൂടുതൽ സന്ദർശകർ എത്തിത്തുടങ്ങിയതായി സിമിലർവെബ് കണക്കുകൾ സൂചിപ്പിക്കുന്നു.
വമ്പൻമാരുടെ മത്സരം
2025 ഡിസംബറിൽ മാത്രം ഗൂഗിൾ ജെമിനിയുടെ ഔദ്യോഗിക സൈറ്റിലെ ട്രാഫിക് മാത്രം ഏകദേശം 28 ശതമാനം വർധിച്ചു. ഇതേസമയം, ചാറ്റ് ജിപിടിയുടെ സൈറ്റിലെ ട്രാഫിക് ആറു ശതമാനം കുറയുകയും ചെയ്തു. അതേസമയം, യഥാർഥ കണക്കുകൾ പരിശോധിച്ചാൽ ചാറ്റ് ജിപിടി സന്ദർശകരുടെ എണ്ണത്തിൽ വളരെ മുന്നിലുമാണ്.
ഡിസംബറിൽ ചാറ്റ് ജിപിടിക്ക് 550 കോടി ന്ദർശനങ്ങൾ ലഭിച്ചപ്പോൾ ജെമിനിക്കു ലഭിച്ചത് 170 കോടി മാത്രമാണ്. ഡീപ്സീക്ക്, ഗ്രോക്ക്, പെർപ്ലെക്സിറ്റി , ക്ലോഡ് തുടങ്ങിയ മറ്റ് എഐ പ്ലാറ്റ്ഫോമുകളൊന്നും തന്നെ 40 കോടി സന്ദർശനങ്ങൾക്കു മുകളിൽ എത്തിയിട്ടില്ല. ചുരുക്കത്തിൽ, എഐ രംഗത്തു മത്സരം ജെമിനിക്കും ചാറ്റ്ജിപിടിക്കും ഇടയിലാണ്.
ഗൂഗിളിന്റെ തന്ത്രം
അതേസമയം, ഗൂഗിളിന്റെ തന്ത്രപരമായ മാർക്കറ്റിംഗ് നീക്കങ്ങളാണ് ജെമിനിയുടെ വളർച്ചയ്ക്കും സന്ദർശകരുടെ വർധനയ്ക്കും കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗൂഗിൾ സേർച്ച്, ആൻഡ്രോയ്ഡ് ഫോണുകൾ, ജി മെയിൽ, ഡോക്സ്, ഷീറ്റ്സ് എന്നിവയിലെല്ലാം ഗൂഗിൾ ജെമിനിയെ സംയോജിപ്പിച്ചിട്ടുണ്ട്.
ഉപയോക്താക്കൾ പ്രത്യേകമായി ജെമിനി വെബ്സൈറ്റ് തുറക്കാതെതന്നെ തങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളിലൂടെ ജെമിനി എഐ സേവനം പ്രയോജനപ്പെടുത്തുന്നു. ചാറ്റ് ജിപിടി പ്രധാനമായും ആശ്രയിക്കുന്നത് ഉപഭോക്താക്കൾ നേരിട്ടു വെബ്സൈറ്റിലേക്കു വരുന്നതിനെയാണ്. ഗൂഗിളിന്റെ മാർക്കറ്റിംഗ് തന്ത്രങ്ങൾ ചാറ്റ് ജിപിടി ഉടമകളായ ഓപ്പൺ എഐ ക്യാമ്പിൽ ജാഗ്രതയുണ്ടാക്കിയിട്ടുണ്ട്. കമ്പനിക്കുള്ളിൽ കോഡ് റെഡ് സാഹചര്യത്തിനു സമാനമായ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ചാറ്റ് ജിപിടിയെ കൂടുതൽ ബുദ്ധിശക്തിയുള്ളതും വേഗമുള്ളതുമാക്കുന്നതിലേക്കാണ് അവർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.