തിരുവനന്തപുരം: മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ എഴുപത്തിയഞ്ചാം വയസിന്റെ നിറവിൽ. കുടുംബാംഗങ്ങൾക്കൊപ്പമിരുന്നു തൂശനിലയിൽ സദ്യയുണ്ടും കേക്കു മുറിച്ചുമാണു മലയാളത്തിന്റെ പ്രിയ നടൻ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിച്ചത്.
ഭാര്യ ശോഭ, മക്കളായ രാജ്കുമാർ, പാർവതി, അടുത്ത ബന്ധുക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പിറന്നാളാഘോഷം. ഫോണിൽ വിളിച്ചും സമൂഹമാധ്യമ പോസ്റ്റുകളിലൂടെയും പ്രമുഖർ അദ്ദേഹത്തിന് ജന്മദിനാശംസകളുമായെത്തി. അപകടത്തെ തുടർന്നുണ്ടായ ശാരീരിക പരിമിതകൾ ഒഴിച്ചു നിർത്തിയാൽ ജഗതി പൂർണ ആരോഗ്യവാനാണ്.
പിറന്നാൾ സദ്യയുണ്ടായിരുന്നെങ്കിലും ജഗതിക്കു പതിവായി നൽകുന്ന ഭക്ഷണങ്ങൾ മാത്രമേ നൽകാനാകൂ. അതിനാൽ അത്തരം വിഭവങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള സദ്യയാണ് തയാറാക്കിയിരുന്നത്. പിറന്നാൾ ദിനത്തിൽ തൈക്കാട് ധർമശാസ്താ ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകൾ നടത്തി.
ധനു മാസത്തിലെ തൃക്കേട്ടയാണ് ജഗതിയുടെ ജന്മനക്ഷത്രമെങ്കിലും ജനുവരി അഞ്ച് എന്ന തീയതിയാണ് കുടുംബം പതിവായി ആഘോഷങ്ങൾക്കായി തെരഞ്ഞെടുക്കുന്നത്. പിറന്നാൾ ദിനത്തിൽ സന്ദർശകരെ അനുവദിച്ചില്ല.
അപകടത്തിന് മുന്‍പുവരെയുള്ള 40 വർഷത്തിനിടയിൽ ജഗതി അഭിനയിച്ചത് 1500 ലേറെ സിനിമകളാണ്. ഈ പിറന്നാൾ ദിനത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് അജു വർഗീസ് നായകനാകുന്ന ചിത്രത്തിൽ അഭിനയിക്കുമെന്നതാണ്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നു മകൻ രാജ്കുമാർ അറിയിച്ചു.