Kerala
കോന്നി: കരിമാന്‍തോട് തൂമ്പാക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ച കുട്ടികളുടെ സംസ്കാരം ഇന്ന്. കരിമാന്‍തോട് ശ്രീനാരായണ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ആദിലക്ഷ്മി (ഏഴ്), എല്‍കെജി വിദ്യാര്‍ഥി യദുകൃഷ്ണന് (നാല്) എന്നിവരാണ് മരിച്ചത്.
ഒരു കുട്ടിയുടെ മാതാവും ആറ് കുട്ടികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. രണ്ട് കുട്ടികള്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. മറ്റൊരു കുട്ടിയും ചികിത്സയിലുണ്ട്. ഒരു കുട്ടിയും ഓട്ടോറിക്ഷയിലുണ്ടായിരുന്ന സ്ത്രീയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
തുമ്പാക്കുളം വാഴപ്പറമ്പില്‍ ഷിജിലിന്റെ മകളാണ് ആദിലക്ഷ്മി. കരിമാന്‍തോട് തൈപ്പറമ്പില്‍ മന്മദന്റെ മകനാണ് മരിച്ച യദുകൃഷ്ണ. ആദിലക്ഷ്മിയുടെ മൃതദേഹം രാവിലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും യദുകൃഷ്ണന്റേത് കോന്നി മെഡിക്കല്‍ കോളജിലും പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. തുടര്‍ന്ന് സ്കൂളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം വീട്ടിലെത്തിച്ചു സംസ്കരിക്കും.
ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് ഓട്ടോറിക്ഷ മറിഞ്ഞത്. സ്കൂള്‍ വിട്ടുവന്ന കുട്ടികളെ വീടുകളിലേക്ക് എത്തിക്കുകയായിരുന്ന ഓട്ടോറിക്ഷ ഓടിച്ചിരുന്ന രാജേഷിനും അപകടത്തില്‍ പരിക്കേറ്റു. വഴിയില്‍ കിടന്ന പാമ്പിന്റെ ദേഹത്തു കയറാതിരിക്കാന്‍ ഓട്ടോറിക്ഷ വെട്ടിച്ചതോടെ നിയന്ത്രണം വിട്ട് അമ്പതടി താഴ്ചയിലേക്കു മറിഞ്ഞുവെന്നാണ് ഡ്രൈവര്‍ പറയുന്നത്. താഴെയുള്ള തോട്ടിലേക്കാണ് കുട്ടികള്‍ തെറിച്ചു വീണത്. ആദിലക്ഷ്മിയെ പത്തനംതിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
യദുകൃഷ്ണനെ കാണാനില്ലെന്നറിഞ്ഞ് രണ്ട് മണിക്കൂറിനുശേഷം നടത്തിയ തെരച്ചിലിലാണ് തോട്ടില്‍ പാറക്കെട്ടില്‍ തങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.
ഫയര്‍ഫോഴ്സ് സംഘം തോട്ടില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം രാത്രിയോടെ കണ്ടത്. കുട്ടികളെ സ്ഥിരമായി കൊണ്ടുപോകുന്ന ഓട്ടോറിക്ഷയ്ക്കു പകരം എത്തിയതാണ് രാജേഷിന്റെ ഓട്ടോയെന്നു പറയുന്നു. കുട്ടികളോടൊപ്പം സാധാരണ രക്ഷിതാക്കളുണ്ടാകും. ഇന്നലെയും ഒരു കുട്ടിയുടെ മാതാവുണ്ടായിരുന്നു. അപകടം സംബന്ധിച്ച് പോലീസും മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
Kerala
പത്തനംതിട്ട: കരിമാൻതോട്ടിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്.
ഓട്ടോ ഡ്രൈവർ രാജേഷിനെതിരെയാണ് കേസെടുത്തത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് രാജേഷ്. മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ വാഹനം ഓടിച്ചെന്ന് എഫ്ഐആർ.
അതേസമയം, അപകടത്തിൽ എട്ട് വയസുകാരിയായ ആദ്യലക്ഷ്മിയും നാലു വയസുകാരൻ യദു കൃഷ്ണയും മരിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് യദു കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്.
വൈകിട്ട് നാലരയോടെ കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ കുട്ടികളുമായി പോയ ഓട്ടോ ആണ് അപകടത്തിൽപ്പെട്ടത്. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് ഓട്ടോറിക്ഷയിൽ ഏഴ് കുട്ടികളാണ് ഉണ്ടായിരുന്നത്.
ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറി. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് മടക്കിയെന്ന് കോന്നി എംഎൽഎ പറഞ്ഞു. ആദിലക്ഷ്മിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. വിദേശത്തു ഉള്ള പിതാവ് വന്നതിന് ശേഷം സംസ്കാരം.
Kerala
പത്തനംതിട്ട: കുമ്പഴയിൽ ശബരിമല തീർഥാടകരുടെ ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
പത്തനംതിട്ട സ്വദേശികളായ അനന്തു അശോക്, ജോബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ രണ്ടിന് ആണ് അപകടം ഉണ്ടായത്.
Kerala
കോഴിക്കോട്: അഞ്ചുമാവിൽ ഓട്ടോറിക്ഷയില്‍ നിന്ന് പതിനായിരത്തോളം രൂപ വില വരുന്ന ബാറ്ററി മോഷ്ടിക്കുന്നതിനിടെ യുവാവ് പിടിയിൽ. കോഴിക്കോട് പന്തീരാങ്കാവ് അറപ്പുഴ എംപി റോഡ് സ്വദേശി വാരണാക്കില്‍ വീട്ടില്‍ സുമീക്ക്(41) ആണ് പിടിയിലായത്.
നാട്ടുകാരാണ് സുമീക്കിനെ പിടികൂടിയത്. നിര്‍ത്തിയിട്ടിരുന്ന എളമനപാടം സ്വദേശി അരവിന്ദന്റെ ഓട്ടോയിലെ ബാറ്ററിയാണ് സുമീക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പന്തീരാങ്കാവ് പോലീസ് സ്റ്റേഷന് എഎസ്ഐ ബിജു, സിപിഒ ധനേഷ് എന്നിവര്‍ ചേര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.