ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി കൗൺസിലറുടെ മൂന്നാം ഭാര്യയെ ആദ്യ ബന്ധത്തിലെ മകൻ കുത്തിക്കൊന്നു. മന്ദ്സൗർ മുനിസിപ്പൽ കൗൺസിലർ ഷാഹിദ് മിയോയുടെ മൂന്നാമത്തെ ഭാര്യ റുബീന ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഷാഹിദ് മിയോയുടെ ആദ്യ ഭാര്യയിലെ മകൻ സാഹിൽ ആണ് പ്രതി. പിതാവ് മൂന്നാമതും വിവാഹം കഴിച്ചതിൽ സാഹിൽ കുപിതനായിരുന്നു. മാസങ്ങളായി റുബീനയോട് കടുത്ത പക പുലർത്തിയിരുന്ന സാഹിൽ ഒടുവിൽ കൃത്യം നടപ്പാക്കുകയായിരുന്നു.
കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അഭിനന്ദൻ നഗറിൽ വൈകുന്നേരം 5:30 ഓടെയാണ് സംഭവം നടന്നത്. മദർപുരയിലുള്ള മാതാപിതാക്കളുടെ അടുക്കൽനിന്നും ഓട്ടോറിക്ഷയിൽ വന്നിറങ്ങുമ്പോൾ ബൈക്കിലെത്തിയ സാഹിൽ ഇവരുടെ വയറ്റിലും നെഞ്ചിലും തലയിലും കത്തികൊണ്ട് കുത്തുകയായിരുന്നു. മറ്റൊരാളും സാഹിലിനൊപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികൾ സ്ഥലത്ത് നിന്നും ഓടിപ്പോയി.
ഗുരുതരമായി പരിക്കേറ്റ റുബീനയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. സംഭവത്തിന് പിന്നാൽ സാഹിൽ ആണെന്ന് ആർക്കും മനസിലായിരുന്നില്ല.
എന്നാൽ, ചുറ്റുമുള്ള പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പോലീസിനെ സാഹിലിലേക്ക് എത്തിച്ചു. ഇയാളെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിൽ പിതാവിന്റെ പുനർവിവാഹത്തോടുള്ള എതിർപ്പാണ് കൊലനടത്താൻ കാരണമായതെന്ന് സാഹിൽ പോലീസിനോടു പറഞ്ഞു.
സാഹിലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സോഹിലിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.