വിശ്വാസം നഷ്ടപ്പെട്ടാല്‍ പ്രതീക്ഷപോലും ഇല്ലാതാകും. വിശ്വാസം, അതല്ലേ എല്ലാം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ഏറ്റവും വിശ്വസനീയമായ ഭരണഘടനാ സ്ഥാപനങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യയുടെ തെരഞ്ഞെടുപ്പു കമ്മീഷന്. വ്യാജവോട്ടുകളും ഡ്യൂപ്ലിക്കേറ്റ് വോട്ടുകളും തിരിച്ചറിയാനാകാത്ത ഫോട്ടോകളും വ്യാജ വിലാസങ്ങളും മുതല്‍ ചില വിഭാഗം വോട്ടര്‍മാരെ നീക്കുന്നതും ചില വോട്ടുകള്‍ പ്രത്യേകമായി കൂട്ടിച്ചേര്‍ക്കുന്നതും അടക്കമുള്ള വോട്ടര്‍പട്ടികയിലെ വ്യാപക ക്രമക്കേടുകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത വലിയ പരീക്ഷണത്തിലാക്കി.
വോട്ടുകൊള്ളയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിച്ചതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ ആരോപിച്ചു. ഇതിലൊരു സംശയവുമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ആസൂത്രിതവും കേന്ദ്രീകൃതവുമായാണ് ബിജെപി തെരഞ്ഞെടുപ്പു കൃത്രിമം നടത്തുന്നത്. ഇതിന്റെ രീതി തുറന്നുകാട്ടുന്നതിന് വിപുലമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകള്‍ മോഷ്ടിക്കുന്നതിനെക്കുറിച്ചുള്ള തെളിവുകള്‍ പുറത്തുവിടുന്ന പ്രക്രിയ തുടരുമെന്നും രാഹുല്‍ പറഞ്ഞു. ഹരിയാനയിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന പത്രസമ്മേളനം നടത്തി രണ്ടാം ദിവസമാണ് പ്രതിപക്ഷ നേതാവ് ആരോപണം കടുപ്പിച്ചത്.
പ്രധാനമന്ത്രിയും കരിനിഴലില്‍
തെരഞ്ഞെടുപ്പു കൊള്ളയിലൂടെയാണ് (‘ചുനാവ് ചോരി’) നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്ന രാഹുലിന്റെ പുതിയ ആരോപണം അതീവ ഗുരുതരമാണ്. ഗുജറാത്തിലും വോട്ടുകൊള്ള നടന്നു. ആദ്യഘട്ടം വോട്ടെടുപ്പു കഴിഞ്ഞ ബിഹാറിലും വോട്ടുതട്ടിപ്പുണ്ട്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വോട്ടുകൊള്ള നടന്നു. രാജ്യത്തു പലയിടത്തും ഇതാവര്‍ത്തിക്കുന്നുണ്ട്. ബിജെപി തെരഞ്ഞെടുപ്പുകൊള്ളയില് മുഴുകിയിരിക്കുന്നു. പ്രധാനമന്ത്രി മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും തെരഞ്ഞെടുപ്പു കമ്മീഷന് ഒത്തുകളിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു.
ഹരിയാനയിലെ ജനവിധി അപ്പാടെ അട്ടിമറിച്ച 25 ലക്ഷം വോട്ടുകളുടെ തട്ടിപ്പിന്റെ വിശദാംശങ്ങളാണ് ‘വോട്ടു ചോരി’ പരമ്പരയിലെ മൂന്നാമതു പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ കൂടിയായ രാഹുല്‍ പുറത്തുവിട്ടത്. വോട്ടുതട്ടിപ്പിനായി തെരഞ്ഞെടുപ്പു കമ്മീഷന്റെ ഒത്താശയോടെ അഞ്ചു രീതികള്‍ ബിജെപി ഉപയോഗിച്ചു എന്നാണ് ആരോപണം. ധാരാളം തെളിവുകളുണ്ട്. ഇന്ത്യയിലെ പുതുതലമുറയ്ക്കും (ജെന്‍ സെഡ്) യുവാക്കള്‍ക്കും വ്യക്തമായ തെളിവുകള്‍ കാണിച്ചുകൊടുക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാഗ്ദാനം.
ശരിതെറ്റുകള്‍ കണ്ടെത്തണം
രാഹുല്‍ പറഞ്ഞതു ശരിയാകാം, തെറ്റാകാം. നിഷ്പക്ഷമായ അന്വേഷണത്തിലാണു സത്യം കണ്ടെത്തേണ്ടത്. തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ് രാഹുലിന്റെ ആരോപണം. രാജ്യമൊട്ടാകെ ലൈവ് ആയി നടത്തിയ പത്രസമ്മേളനത്തിലെ ആരോപണങ്ങള്‍ വസ്തുതാപരമായ തെളിവുകളോടെ വിശദീകരിക്കാന്‍ ഭരണഘടനാ സ്ഥാപനത്തിനു കഴിയണം. രാഹുല്‍ സാധാരണക്കാരനല്ല, രാജ്യത്തിന്റെ പ്രതിപക്ഷ നേതാവാണ്. പ്രധാനമന്ത്രി കഴിഞ്ഞാല്‍ ജനാധിപത്യത്തില്‍ ഏറ്റവും സുപ്രധാന ഭരണഘടനാപദവി. പക്ഷേ, തെളിവുകള്‍ സഹിതം രാഹുല്‍ ഉന്നയിച്ച വന്‍ ആരോപണത്തെക്കുറിച്ച് അന്വേഷണത്തിനുപോലും തെരഞ്ഞെടുപ്പു കമ്മീഷന് തയാറായിട്ടില്ല. എന്തോ മറയ്ക്കാനുള്ളതുകൊണ്ടാണിതെന്നു സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ പേരെടുത്താണ് രാഹുൽ വിമര്‍ശിച്ചിരിക്കുന്നത്. ആരോപണം തെറ്റാണെങ്കില്‍ രാഹുലിനെതിരേ കേസെടുക്കണം. ഗുരുതരമായ കുറ്റമെങ്കില്‍ അദ്ദേഹത്തെ തെരഞ്ഞെടുപ്പു കമ്മീഷന് അയോഗ്യനാക്കാം. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനും കമ്മീഷനു കഴിയും.
സംശയനിഴലില്‍ നടപടികള്‍
പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്നിവര്‍ ചേര്‍ന്നാണു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണറെ തെരഞ്ഞെടുത്തിരുന്നത്. ചീഫ് ജസ്റ്റീസിനെ മാറ്റി പകരം പ്രധാനമന്ത്രിയും അദ്ദേഹം നിയോഗിക്കുന്ന മന്ത്രിയും തീരുമാനിക്കുന്നതിനായി മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിയമഭേദഗതി പാസാക്കി. മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെയും രണ്ടു സഹ കമ്മീഷണര്‍മാരെയും ഫലത്തില്‍ മോദിയും അമിത് ഷായുമാണു നിയമിച്ചത്. പേരിനുള്ള നിഷ്പക്ഷതപോലും ഇതോടെ നഷ്ടമായി. വോട്ടുകൊള്ളയെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണം ഒരുവിഭാഗം ജനമെങ്കിലും വിശ്വസിക്കാന്‍ ഇതു ധാരാളം.
പോളിംഗ് ബൂത്തുകളിലെ നിര്‍ണായക സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ, ഫോട്ടോ തെളിവുകള്‍ 45 ദിവസം കഴിഞ്ഞു നശിപ്പിക്കാനായി പ്രത്യേക ഉത്തരവുകൂടി ഇറക്കിയതോടെ തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി കൂടുതല്‍ സംശയമുനയിലായി. ഹൈക്കോടതികളില്‍ 45 ദിവസത്തിനകം തെരഞ്ഞെടുപ്പു ഹര്‍ജി നല്‍കാത്ത എല്ലാ മണ്ഡലങ്ങളിലെയും ദൃശ്യ തെളിവുകള്‍ നശിപ്പിക്കാനുള്ള തീരുമാനം ദുരൂഹവും കള്ളം മറയ്ക്കാനുമാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.
ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരെ വേഗത്തില്‍ കണ്ടെത്താന്‍ കമ്മീഷന് ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യ 2022 മുതല്‍ ഉപേക്ഷിച്ചത് എന്തിനാണെന്ന ചോദ്യത്തിനും വിശ്വാസയോഗ്യമായ മറുപടിയില്ല. ബിജെപി 50 കൊല്ലം ഭരിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയും സംശയകരമാണ്. അജയ്യരെന്നു കരുതിയ കോണ്‍ഗ്രസിനെയും ഇന്ദിരാ ഗാന്ധിയെയും താഴെയിറക്കിയവരാണ് ഇന്ത്യന്‍ ജനതയെന്നതു വിസ്മരിക്കാതിരിക്കട്ടെ.
ഒന്നും രണ്ടുമല്ല, കള്ളവോട്ടുകള്‍
വ്യാപകമായി ഡ്യൂപ്ലിക്കേറ്റുകള്‍, ബള്‍ക്ക് വോട്ടുകള്‍, വീടുള്ളവര്‍ക്കു പോലും വീട്ടുനമ്പരായി പൂജ്യം നല്‍കുന്നത് അടക്കമുള്ള തെറ്റായ വിവരങ്ങളും വിലാസങ്ങളുമുള്ള വോട്ടുകള്‍, വ്യാജ ഫോട്ടോകള്‍, തിരിച്ചറിയാനാകാത്ത വിളറിയ ഫോട്ടോകള്‍ എന്നിവ വോട്ടുതട്ടിപ്പിന്റെ രീതികളാണ്. പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള ഫോം ആറിന്റെയും വോട്ടര്‍പട്ടികയില്‍നിന്നു നീക്കുന്നതിനുള്ള ഫോം ഏഴിന്റെയും വലിയ ദുരുപയോഗവും വോട്ടുകൊള്ളയുടെ മാര്‍ഗമാണെന്ന് രാഹുല്‍ വിശദീകരിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 ലക്ഷത്തിലധികം (19,26,351) ബള്‍ക്ക് വോട്ടുകള്‍; 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടുകള്‍; 93,174 തെറ്റായ വിലാസങ്ങള്‍; വ്യാജ ഫോട്ടോകളും തിരിച്ചറിയാനാകാത്ത ഫോട്ടോകളുമുള്ള 1,24,177 വോട്ടുകള്‍ എന്നിവയടക്കം ജനവിധി അട്ടിമറിച്ച കള്ളവോട്ടുകളുടെ തെളിവുകളാണു രാഹുല്‍ പുറത്തുവിട്ടത്. ഒറ്റപ്പെട്ട ഏതാനും കേസുകളല്ല, 25 ലക്ഷം വോട്ടുകളുടെ ക്രമക്കേടാണ് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയത്. പത്രസമ്മേളനത്തില്‍ പങ്കെടുത്ത ബിജെപി അനുകൂല മാധ്യമപ്രവര്‍ത്തകരും ലേഖകനും അടക്കം എല്ലാവര്ക്കും അതു വിശ്വസനീയമായി തോന്നിയതില്‍ രാഷ്ട്രീയ ചായ്വുകളില്ലായിരുന്നു.
ഗോപാലകൃഷ്ണന്റെ വീരവാദം
പതിവുപോലെ കമ്മീഷനെ ന്യായീകരിക്കാന്‍ ബിജെപിക്കാരും ബിജെപി അനുകൂല മാധ്യമങ്ങളും രംഗത്തെത്തി. ബ്രസീലുകാരിയുടെ ഫോട്ടോയുള്ള രണ്ടു വനിതാ വോട്ടര്‍മാരെ ചില മാധ്യമങ്ങള്‍ കാണിച്ചു. രാഹുല്‍ കാണിച്ച ഫോട്ടോയിലെ യുവതി ബ്രസീലുകാരിയല്ലെന്ന വ്യാജ പ്രചാരണം ബിജെപിക്കാരും ചില പ്രമുഖ മാധ്യമങ്ങളും നടത്തിയിരുന്നു. വീഡിയോ സന്ദേശവുമായി ബ്രസീലുകാരിതന്നെ രംഗത്തെത്തിയതോടെയാണ് ഇവര്‍ ആ വാദം വിഴുങ്ങിയത്. രാഹുല്‍ പ്രദര്‍ശിപ്പിച്ച ഗോപാലകൃഷ്ണന്റെ വീഡിയോ വ്യാജമാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജുജു പറഞ്ഞതു ഞെട്ടിച്ചു. ആ വീഡിയോ ഒറിജിനലാണെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ തെളിയിച്ചതോടെ ആ കള്ളം പൊളിഞ്ഞു.